2010, മാർ 19

പ്രണയിക്കാന്‍ ഒരു ദിനം

പ്രണയിക്കാന്‍ ഒരു ദിനം ആവശ്യമുണ്ടോ? പ്രണയിക്കുന്നവര്‍ എന്നും, അല്ല ഓരോ നിമിഷവും പ്രണയിച്ചുകൊണ്ടിരിക്കുകയല്ലേ? എന്നൊക്കെ പറയാമെങ്കിലും പ്രണയത്തിനുമാകാം ഒരു ദിനം, തിരക്കുകള്‍ക്കിടയില്‍ വെറുതെ പ്രണയത്തെക്കുറിച്ച് ഓര്‍ക്കാന്‍ മാത്രമായി ഒരു ദിനം.

ക്ലോഡിയസ് ചക്രവര്‍ത്തിയുടെ പള്ളിവാള്‍ പോലും നിഷ്പ്രഭമായിപ്പോയത്രയും പ്രണയം ഉള്ളിലൊതുക്കിയ വാലന്റൈന്‍ പാതിരി സമ്മാനിച്ചതാണ് പ്രണയദിനം. പ്രണയിച്ച് മതി വരാത്തവര്‍ക്കായി, പ്രണയം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തവര്‍ക്കായി എങ്ങനെ മനസ്സില്‍ പ്രണയത്തിന്റെ ഒരു പൊടിയെങ്കിലും സൂക്ഷിയ്ക്കുന്നവര്‍ക്കായിമാത്രമുള്ളതാണ് പ്രണയദിനം.

സ്‌നേഹവിശുദ്ധനായ പാതിരി വാലന്റൈന്‍ പ്രണയിക്കുന്നവരുടെ സാഫല്യത്തിനായി സ്വന്തം ജീവന്‍ ബലികൊടുത്ത ദിവസമാണ് നമ്മള്‍ വാലന്റൈന്‍സ് ദിനമായി ആഘോഷിക്കുന്നത്. പ്രണയത്തിനെതിരെ തിരിഞ്ഞ ചക്രവര്‍ത്തി ക്ലോഡിയസിന്റെ സര്‍വ്വാധിപത്യത്തിലായിരുന്നു റോം അന്ന്.

യുദ്ധവിജയം മാത്രം ലക്ഷ്യം വച്ച ക്ലോഡിയസിന്റെ ഹൃദയം കഠിനമായിരുന്നു. ആണും പെണ്ണും കാണുകയും പ്രണയിക്കുകയും ചെയ്താല്‍ യുദ്ധവീര്യം കെട്ടുപോകുമെന്ന് വിശ്വസിച്ച പാമരന്‍. അങ്ങനെ അദ്ദേഹം റോമില്‍ വിവാഹങ്ങള്‍ക്ക് കര്‍ശനമായ വിലക്കേര്‍പ്പെടുത്തി. വിവാഹം ചെയ്യുന്നവരുടെ കഴുത്തറക്കാന്‍ ഉത്തരവിട്ടു.

യുവാക്കളെല്ലാം പട്ടാളത്തില്‍ ചേരണമെന്നും ഉത്തരവിട്ടു. ഇങ്ങനെ ഉള്ളസ്‌നേഹവും പ്രണയവുമെല്ലാം ഉള്ളില്‍ അടക്കിവച്ച് റോമിലെ യുവത്വം വീര്‍പ്പുമുട്ടി. അവര്‍ക്ക് സാന്ത്വനമായി വന്നയാളാണ് വാലന്റൈന്‍. എല്ലാ വിലക്കുകളെയും മറന്ന് പ്രണയിക്കുന്നവര്‍ക്ക് താലികെട്ടാന്‍ അദ്ദേഹം പള്ളിമേടയില്‍ ഇടമൊരുക്കി.

തീര്‍ത്തും രഹസ്യമായി ഇതു നടന്നുപോന്നു. ഇങ്ങനെ ഒരു ദിവസം ഫാദര്‍ വാലന്റൈന്‍ വിവാഹിതരെ ആശീര്‍വദിക്കുന്നത് ക്ലോഡിയസിന്റെ സൈന്യം കണ്ടുപിടിച്ചു. ഫാദറിനെ സൈന്യം തടവിലാക്കി. കഴുത്തറുത്ത് കൊല്ലാനായിരുന്നു ക്ലോഡിയസ് ഉത്തരവിട്ടത്.

തടവിലാക്കപ്പെട്ട അന്നുമുതല്‍ തങ്ങളുടെ പ്രിയ വാലന്റൈന് വേണ്ടി റോം നഗരത്തിലെ യാവാക്കളെല്ലാം സ്‌നേഹവാക്കുകളുമായി ജയില്‍ അദ്ദേഹത്തെ കാണാനെത്തുക പതിവായി. ജയിലിലെ സൂപ്രണ്ടിന്റെ മകളും ഒരു ദിനം വാലന്റൈനെ കാണാനെത്തി.

പുരോഹിതനുമായി അവള്‍ സംസാരിക്കുകയും പിന്നീട് അദ്ദേഹത്തിനു വേണ്ടി അവള്‍ രഹസ്യമായി വിവാഹങ്ങള്‍ നടത്തിക്കൊടുക്കുകയും ചെയ്തു. ഒടുവില്‍ വധിശിക്ഷയുടെ ദിവസം, അതൊരു ഫെബ്രുവരി 14 ആയിരുന്നു, ആ പെണ്‍കുട്ടിയ്ക്കുവേണ്ടി വാലന്റൈന്‍ ഇങ്ങനെ എഴുതിവച്ചു “ലവ് ഫ്രം യുവര്‍ വാലന്റൈന്”‍. ഇതാണ് പിന്നീട് ലോകം ഏറ്റുപാടിയത്.