2012, മാർ 31

ടിന്റുമോന്‍ ആരുടെ സൃഷ്ടിയാണ് -വി കെ ദിലീപ്



  • "എ" ഫോര്‍ ആപ്പിള്‍ എന്നുപറയുന്നതുപോലെ "ടി" ഫോര്‍ ടിന്റുമോന്‍ എന്ന് മലയാളികള്‍ ഉപയോഗിച്ചു തുടങ്ങിയതായാണ് ടിന്റുമോന്‍ പ്രസാധകരുടെ സാക്ഷ്യം. "മലയാളികളുടെ എസ്എംഎസ് ഹീറോ", "രസിക കേസരി" തുടങ്ങി നിരവധി പട്ടങ്ങളാണ് ടിന്റുമോനില്‍ ചാര്‍ത്തിയിരിക്കുന്നത്. ടിന്റുമോന്‍ തമാശകളുടെ ജനപ്രിയതയാണ് മുന്നേ ചൊല്ലിവച്ചത്. ടിന്റുമോന്‍ ഈ അവാര്‍ഡുകളെല്ലാം വാങ്ങിക്കൂട്ടുമ്പോള്‍ "പുതിയ കാലഘട്ടത്തിന്റെ താര"മെന്ന നിലയില്‍ ടിന്റുമോന്റെ ജനപ്രീതി വിശകലനം അര്‍ഹിക്കുന്നത് തന്നെയല്ലെ?

    ടിന്റുമോന്‍ ആരുടെ സൃഷ്ടിയാണെന്ന് ആര്‍ക്കുമറിയില്ലെന്നാണ് ടിന്റുമോന്‍ ജോക്സിന്റെ പ്രസാധകരായ ഒ&ഇ പബ്ലിഷിങ് ഹൗസ് പറയുന്നത്. ഈ "പിതൃശൂന്യത" തന്നെയാണ് പ്രാഥമികമായി വിലയിരുത്തപ്പെടേണ്ടതും. ബോബനും മോളിക്കും ഉണ്ണിക്കുട്ടനും എല്ലാം ജന്മം നല്‍കിയവരാരാണെന്ന് നമുക്ക് അറിയാവുന്നതുകൊണ്ട് അവരുടെ നര്‍മം ആസ്വദിക്കുന്നതോടൊപ്പം അവരുടെ കൊള്ളരുതായ്മകള്‍ക്കെതിരെ കുറഞ്ഞപക്ഷം നമുക്ക് പരാതിപ്പെടുകയെങ്കിലും ചെയ്യാം. എന്നാല്‍ ടിന്റുമോന്റെ കാര്യത്തില്‍ അത് സാധ്യമല്ല. പക്ഷേ, ഒറ്റ ജനയിതാവിനെ സൂചിപ്പിക്കുന്ന വിധത്തില്‍ ടിന്റുമോന്‍ തമാശകള്‍ക്ക് ചില സാമാന്യരൂപം കണ്ടെത്താനാവും. പലര്‍ കൂടിനിര്‍മിച്ച തമാശകള്‍ക്ക് എങ്ങനെ ഒരു സാമാന്യരൂപം കൈവരുന്നു എന്നന്വേഷിക്കുമ്പോഴാണ് സമൂഹത്തില്‍ വിശിഷ്യാ യുവതലമുറയില്‍ രൂപം കൊള്ളുന്ന പുതിയ പ്രതിലോമ മൂല്യബോധങ്ങള്‍ക്ക് ഇതില്‍ നിശ്ചയമായും ഒരു ഭാഗധേയം ഉണ്ടെന്ന് കണ്ടെത്താനാവുക. അതായത് ടിന്റുമോന്റെ പിതൃത്വം അന്വേഷിച്ച് ഒരു ഡിഎന്‍എ ടെസ്റ്റ് നടത്തുകയാണെങ്കില്‍ അത് തീര്‍ച്ചയായും നവഉദാരവല്‍കരണത്തിന്റെ സാംസ്കാരിക ഭൂമികയില്‍ തന്നെയാവും ചെന്നെത്തുക. അതുകൊണ്ട് ഏത് തമാശയും ടിന്റുമോന്റെ പേരില്‍ ചെലവാകില്ലെന്നര്‍ഥം. ഉദാരവല്‍കരണത്തിന്റെ ചില മിനിമം മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുമ്പോഴാണ് ഒരു ജോക്ക് ടിന്റുമോന്‍ ജോക്ക് എന്ന വിഭാഗത്തിലേക്ക് "ക്വാളിഫൈ" ചെയ്യപ്പെടുക എന്നു കാണാം. പൊതുവില്‍ അവയെ ഇങ്ങനെ തിരിക്കാം: കഴുത്തറപ്പന്‍ ഉപയുക്തതാവാദം, തികഞ്ഞ പ്രായോഗികമതിത്വം, ബന്ധങ്ങളോ (അച്ഛന്‍ അമ്മ മുത്തച്ഛന്‍ മുത്തശ്ശി, ഗുരുനാഥന്‍)ടുള്ള നിരാസം, മഹത് വ്യക്തികളോടും മഹത്വത്തോടുമുള്ള അവഹേളനം, പ്രായത്തിനു ചേരാത്ത ലൈംഗികത പ്രയോഗങ്ങള്‍, പ്രണയത്തിലെ പ്രായോഗികവാദം തുടങ്ങി സൂക്ഷ്മവിശകലനത്തില്‍ തെളിഞ്ഞുവരുന്നത് അകംപൊത്തായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സമകാലിക ദുരന്തമുഖങ്ങള്‍ തന്നെയാണ്്. തമാശകള്‍ക്ക് മാംസവും മജ്ജയും നല്‍കുന്ന സാമൂഹിക വിമര്‍ശനം എന്ന ഘടകം ടിന്റുമോന്‍ തമാശകളില്‍ തൊട്ടുതീണ്ടിയിട്ടില്ല. അതുകൊണ്ട് യാതൊരു "കോപ്പിറൈറ്റും" അവകാശപ്പെടാത്ത നിഷ്കളങ്കവും നിര്‍ദോഷകരവുമായ ഫലിതങ്ങള്‍ എന്ന പ്രസാധകരുടെ അവകാശവാദം ശരിയല്ല എന്ന് കണ്ടെത്താനാവും. ലോകത്തെ കമ്പോളമായിക്കാണുന്ന, ഉപഭോഗത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തുറന്നിട്ടുകൊണ്ടിരിക്കുന്ന, ബന്ധങ്ങളേയും മൂല്യങ്ങളേയും വലിച്ചെറിഞ്ഞ് ഉപയുക്തതാവാദത്തിന് കീഴ്പ്പെട്ട് സ്വാര്‍ഥമതികളായി ജീവിക്കാന്‍ ഉദ്ഘോഷിച്ചു കൊണ്ടിരിക്കുന്ന പുതിയ മൂലധന പ്രയോക്തതയ്ക്കു തന്നെയാണ് അതിന്റെ "കോപ്പിറൈറ്റ്". അതിന്റെ നവലിബറല്‍ ആശയങ്ങളോട് തന്നെയാണ് അത് കടപ്പെട്ടിരിക്കുന്നതും.

    ടിന്റുമോന്റെ ബയോഡേറ്റ ഇങ്ങനെയാണ് പ്രസാധകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പേര് - ടിന്റുമോന്‍ ഡാഡി മമ്മിയുടെ ഒറ്റ പുത്രന്‍ പഠിക്കുന്നത് - നഴ്സറിയില്‍ എല്‍കെജി-ബി ഇഷ്ടവിനോദം - കുറുമ്പ് പ്രധാന ആയുധം - ബെല്ലും ബ്രേക്കുമില്ലാത്ത നാക്ക് അതുകൊണ്ട് എല്‍കെജി ക്കാരനായ ടിന്റുമോന് എന്തും പറയാം. വേണ്ട, ഇനി തുടര്‍ന്ന് സ്കൂളില്‍ എത്തി എന്നുതന്നെ കരുതുക. ടിന്റുമോന്റെ പ്രയോഗങ്ങളുടെ എരിവും പുളിയും ഒന്നുവേറെ തന്നെ.

    ദുബായിലുള്ള അമ്മയ്ക്ക് ടിന്റുമോന്‍ കത്തെഴുതി ""മമ്മി വരുമ്പോള്‍ എന്തായാലും ഒരു ബെഡ് കൊണ്ടുവരണം. എക്സ്ട്രാ ബെഡ് ഇല്ലാത്തതിനാല്‍ ഡാഡിയും വേലക്കാരിയും ഇപ്പോള്‍ ഒരു ബെഡിലാ കിടക്കുന്നത്. ....... അച്ഛന്‍: നിന്നെയൊക്കെ ഒണ്ടാക്കിയ സമയത്ത് രണ്ട് തെങ്ങ് വച്ചിരുന്നെങ്കില്‍... ടിന്റു: ഒന്നു ചുമ്മാതിരി ഡാഡി; നട്ടപ്പാതിരയ്ക്കല്ലേ തെങ്ങുവയ്ക്കുന്നത്! .......................................

    ടിന്റുമോന്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നത് കണ്ടപ്പോള്‍ അച്ഛന്‍: എന്താടാ നോക്കുന്നത്? ടിന്റു: ശ്ശ്.... മിണ്ടല്ലേ- ജോലിക്കാരി നമ്മുടെ സോപ്പെടുത്ത് കുളിക്കുന്നുണ്ടോന്നു നോക്കുവാ... ....................................... ടീച്ചര്‍: ഈ വാചകം മലയാളത്തിലാക്കൂ... ക ടമം മ എശഹാ ്യലെലേൃറമ്യ. ടിന്റുമോന്‍: ഞാനിന്നലെ "എ" പടം കണ്ടു. ...... ടീച്ചര്‍: കുചേലന്‍ ശ്രീകൃഷ്ണനെ കാണാന്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ കക്ഷത്തില്‍ എന്തായിരുന്നു ടിന്റുമോന്‍: അതുപറയാന്‍ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല ടീച്ചര്‍. .......................................

    യുകെജിയില്‍ പഠിക്കുന്ന ടിന്റുമോനോട് എല്‍കെജിയില്‍ പഠിക്കുന്ന പപ്പിമോള്‍ ക ഹീ്ല ്യീൗ ഡാ ടിന്റുമോന്‍: ഒന്നു പോ മോളെ.... മൊട്ടേന്നു വിരിയാത്ത നിന്നെ കിട്ടിയിട്ട് ഞാനെന്തു ചെയ്യാനാ... ................... മൃദുലൈംഗികത  യുടെ മാര്‍ക്കറ്റ് നല്ലവണ്ണം തിരിച്ചറിഞ്ഞവനാണ് ടിന്റു. ഇന്ന് സകല മാധ്യമങ്ങളുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനങ്ങളില്‍ ഒന്ന് ഈ െുലരശമഹ യീഃ ഐറ്റങ്ങളാണ്. ഇത് ടിന്റുമോനിലും പ്രകടമാണ്. ഒരു യുവാവില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലുമേറെ ദ്വയാര്‍ഥപ്രയോഗങ്ങളും അന്തരാര്‍ഥ പ്രയോഗങ്ങളും ഈ എല്‍കെജിക്കാരന് സുസാധ്യം. സമകാലീന മാധ്യമ വാര്‍ത്തകളില്‍ എല്‍കെജി വിദ്യാര്‍ഥികള്‍ പോലും ഇരകളും പ്രതികളുമാവുന്നുണ്ടെന്നത് നാം ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

    അധ്യാപകന്‍: ഗാന്ധിജിയുടെ മകന്റെ പേര്? ടിന്റുമോന്‍: ദിനേശന്‍ അധ്യാപകന്‍: ആരു പറഞ്ഞു? ടിന്റുമോന്‍: സാറല്ലേ പറഞ്ഞത്, ഗാന്ധിജി ഭഎമവേലൃ ീള ദിനേശന്‍" ആണെന്ന്. ....................................... അധ്യാപകന്‍: ഗാന്ധിജി കഠിനപ്രയത്നം ചെയ്തതിന്റെ ഫലമായി ആഗസ്ത് 15ന് ഇന്ത്യയ്ക്ക് എന്തുകിട്ടി. ടിന്റുമോന്‍: അവധി ......... ടിന്റുമോന്‍: എന്നെപ്പോലുള്ള സയന്‍സ് സ്റ്റുഡന്റ്സിന്റെ ഏറ്റവും വലിയ നടക്കാത്ത ആഗ്രഹം എന്താണെന്നറിയാമോ? ടീച്ചര്‍: എന്താ അത്? ടിന്റുമോന്‍: ആപ്പിള്‍ വീഴുന്നതിനുപകരം ന്യൂട്ടന്റെ തലയില്‍ വല്ല ബോംബും വീണിരുന്നേല്‍ എന്ന്.. ഞങ്ങള്‍ രക്ഷപ്പെട്ടേനെ. ....

    മഹത്തായ സംഭവങ്ങളെയും മഹാന്മാരെയും ഇകഴ്ത്തിക്കാണിക്കുന്നതിനാണോ തമാശ എന്നു വിളിക്കുന്നത്. അസാധാരണമായ ത്യാഗവും പോരാട്ടവും കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യം അതിന് നേതൃത്വം കൊടുത്ത ഗാന്ധിജി എല്ലാം വികൃതമാക്കപ്പെടുന്നതിലെ സൂക്ഷ്മരാഷ്ട്രീയം വായിച്ചെടുക്കേണ്ടതു തന്നെയുണ്ട്. ബന്ധങ്ങളുടെ നിരാസമാണ് അഥവാ അഴിച്ചുപണിയാണ് ആഘോഷിക്കപ്പെടുന്ന മറ്റൊരിനം. തെറ്റിദ്ധരിക്കരുത്, ബന്ധങ്ങളിലെ ജനാധിപത്യവല്‍ക്കരണമല്ല ഇവിടെ ആഘോഷിക്കപ്പെടുന്നത് മറിച്ച് അവയുടെ അപമാനവീകരണമാണ്. ചില ഐറ്റങ്ങള്‍ ഇങ്ങനെ....

    ടിന്റുമോന്‍ ഫോണില്‍: എനിക്കിന്ന് സ്കൂളില്‍ വരാന്‍ പറ്റില്ല ടീച്ചര്‍; മുത്തശ്ശി മരിച്ചു. ടീച്ചര്‍: കഴിഞ്ഞ മാസമല്ലേ മുത്തശ്ശി മരിച്ചെന്നുപറഞ്ഞ് നീ അവധിയെടുത്തത്. ടിന്റുമോന്‍: മുത്തച്ഛന്‍ വീണ്ടും കല്യാണം കഴിച്ചു ടീച്ചര്‍. ...... അപ്പൂപ്പന്‍: മോനേ, നിന്റെ ടീച്ചര്‍ വരുന്നു. വേഗം പോയി ഒളിച്ചേ... ടിന്റുമോന്‍: ആദ്യം അപ്പൂപ്പന്‍ പോയി ഒളി. അപ്പൂപ്പന്‍ മരിച്ചെന്നു പറഞ്ഞാ ഞാന്‍ കഴിഞ്ഞയാഴ്ച ലീവ് എടുത്തത്. .......

    ടിന്റുവിന്റെ അച്ഛന്‍: എടാ, ടെസ്റ്റിനു പോയിട്ടു എന്തായി ടിന്റുമോന്‍: ഞാന്‍ തോറ്റുപോയി അച്ഛാ... അച്ഛന്‍: നീ ഇനി എന്നെ അച്ഛാ എന്നു വിളിക്കേണ്ട ടിന്റുമോന്‍: ഇതു വെറും ക്ലാസ് ടെസ്റ്റാ. അല്ലാതെ ഡിഎന്‍എ ടെസ്റ്റല്ല. ......

    മലയാളം ഗ്രാമര്‍ ക്ലാസില്‍ ടിന്റുമോന്‍: ഞാന്‍ ഇന്നലെ രാത്രി അച്ഛനോടൊപ്പം ഉറങ്ങും. ടീച്ചര്‍: അതു ശരിയല്ല. ഞാന്‍ ഇന്നലെ രാത്രി അച്ഛനോടൊപ്പം ഉറങ്ങി. അതാണ് ശരി. ടിന്റുമോന്‍: അപ്പോ ഞാന്‍ ഉറങ്ങിക്കഴിഞ്ഞായിരിക്കും ടീച്ചര്‍ വന്നത്. ..... കഴുത്തറുപ്പന്‍ ഉപയുക്തതാവാദത്തിനും പ്രായോഗികവാദത്തിനും സര്‍ട്ടിഫിക്കറ്റ് നല്‍കി അഭിനന്ദിക്കുന്നതിനെയാണ് പലപ്പോഴും നാം "തമാശ" എന്ന് അറിയാതെ പേരിട്ട് വിളിക്കുന്നത്.

    ആഗോളവല്‍ക്കരണത്തിന്റെ കെട്ട നൈതികത തന്നെയാണ് ടിന്റുമോന്‍ തമാശകളുടെ ആന്തരികസത്ത. ചില ഉദാഹരണങ്ങള്‍. അഞ്ചുരൂപയുടെ നാണയം നിന്റെ അനുജന്‍ വിഴുങ്ങിക്കളഞ്ഞിട്ട് നീ എന്തു ചെയ്തു എന്ന് കൂട്ടുകാരന്‍. ഞാനത് അമ്മയുടെ അടുത്തുനിന്ന് കടംവാങ്ങി അഡ്ജസ്റ്റ് ചെയ്തു എന്ന് ടിന്റു. അല്ല, അവനെ ഡോക്ടറെടുത്തു കൊണ്ടുപോകേണ്ടെ? അവന് വല്ലതും സംഭവിക്കില്ലെ എന്ന് കൂട്ടുകാരന്‍. ""എടോ മണ്ടാ അഞ്ചുരൂപ ലാഭിക്കാന്‍ വേണ്ടി ഡോക്ടര്‍ക്ക് 100 രൂപ ഫീസുകൊടുക്കാന്‍ ഞാനത്രയ്ക്കു വിഡ്ഢിയാണോ" എന്ന് ടിന്റു. ""അങ്കിള്‍ എന്താ മെഡിക്കല്‍ ഷോപ്പിനുമുന്‍പില്‍? അങ്കിളിന്റെ ഭാര്യയുടെ ബോധം ഇനിയും തിരിച്ചുകിട്ടിയില്ലേ?"" എന്നു ടിന്റുമോന്‍ ""മരുന്നു മാറിക്കഴിച്ചുപോയതുകൊണ്ടാണ് അവളുടെ ബോധം പോയത്. ഇപ്പോള്‍ ബോധം തിരിച്ചുകിട്ടി. ആ മരുന്നിന്റെ പേരന്വേഷിച്ചു വന്നതാ"" എന്ന് ടിന്റുമോനോട് അങ്കിള്‍. ടിന്റുമോന്‍ തമാശകളുടെ പ്രത്യയശാസ്ത്രം സങ്കടക്കടലില്‍ അപൂര്‍വമായെത്തുന്ന ആശ്വാസത്തിന്റെ തിരമാലകളായിരുന്നു നമുക്ക് തമാശകള്‍. ചിരിയുടെ വേലിയേറ്റം സൃഷ്ടിക്കുന്ന ആ നൈമിഷിക ആഹ്ലാദത്തില്‍ ജീവിതപ്രയാസങ്ങളത്രയും മറന്നുകൊണ്ട് ഹൃദയത്തില്‍ നിന്ന ്ഒരു നിറകണ്‍ചിരി വിടരുക തന്നെ ചെയ്യും.

    കാലത്തില്‍നിന്ന് കാലത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുണ്ടായിരുന്ന ആ തമാശകളുടെ പ്രാഥമികമായ യോഗ്യത ഈ ജീവിതഗന്ധം തന്നെയായിരുന്നു. നമ്പൂതിരി ഫലിതങ്ങളിലും സര്‍ദാര്‍ജി തമാശകളിലും എന്തിനേറെ "സീതിഹാജി" തമാശകളില്‍ വരെ ഈ ജീവിതഗന്ധം ഒരു ഗ്രാമവീഥിയിലൂടെ നടക്കുമ്പോഴെന്ന പോലെ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് തിരിച്ചറിയാനാവും. ഈ തമാശകളില്‍ പ്രത്യക്ഷാര്‍ഥത്തില്‍ തന്നെ നിലനില്‍ക്കുന്ന കീഴാള വിരുദ്ധത; സ്ത്രീവിരുദ്ധത; മതവിവേചനം എന്നിവയൊന്നും കാണാതെയല്ല ഇതു കുറിക്കുന്നത്. എങ്കിലും സാധാരണ മനുഷ്യന്റെ ജീവിതത്തോട് നേരിട്ട് സംവദിക്കുന്ന സവിശേഷമായ എന്തോ ഒന്ന് അവയില്‍ നിശ്ചയമായും ഉണ്ടായിരുന്നു. അവന്റെ എണ്ണമറ്റ ജീവിത പ്രയാസങ്ങള്‍ക്കിടയില്‍ ആ തമാശകള്‍ സ്വയം ഇടം കണ്ടെത്തിയത് അങ്ങനെയായിരുന്നു. ഇംഗ്ലീഷില്‍ "ബ്ലാക് ഹ്യൂമര്‍" എന്നറിയപ്പെടുന്ന "കറുത്ത ഹാസ്യം" ആണ് തമാശകളുടെ ലോകത്ത് ചിരിക്കാനുംഅതിലേറെ ചിന്തിപ്പിക്കാനും വഴിയൊരുക്കിയത്.

    കുറിക്കുകൊള്ളുന്ന ഒരു കറുത്ത ഹാസ്യത്തിന് ജീവിത ക്ലിഷ്ടതകളെ നേരിട്ടുകൊണ്ടുതന്നെ ഒരു പ്രതിബോധം ഉയര്‍ത്തിവിടാനുള്ള അസാമാന്യമായ ഒരു കരുത്തു തന്നെയുണ്ടായിരുന്നു. ആമ്പലിന്റെ ചിരിപോലെ അതിന്റെ വേരു പടര്‍ന്നു നില്‍ക്കുന്ന ചേറിന്റെ കരുത്തില്‍നിന്നു തന്നെയായിരുന്നു ഓരോ കറുത്ത ഹാസ്യത്തിന്റെയും പിറവിയും. ചാര്‍ലി ചാപ്ലിന്റെ കണ്ണീരണിഞ്ഞ ജീവിതവും നമ്മെ പഠിപ്പിക്കുന്ന പാഠം മറ്റൊന്നല്ലല്ലോ. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ഈ കറുത്ത ഹാസ്യത്തെ മനോഹരമായ ദര്‍ശനമാക്കി മാറ്റിയത് ശ്രീനാരായണ ഗുരുവായിരുന്നു. എണ്ണമറ്റ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നേരിടാന്‍ അദ്ദേഹം തെരഞ്ഞെടുത്ത രീതി ഹാസ്യത്തിന്റേതു കൂടിയായിരുന്നു. ജനങ്ങളെ കാലുമണ്ണിലുറപ്പിച്ച് യുക്തിബോധത്തിന്റെ വെളിച്ചം കടത്തിവിടാന്‍ സഹായിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ തമാശകള്‍. എന്നാലിപ്പോള്‍ തമാശകളുടെ "ബ്രാന്റ് അംബാസഡര്‍" ആയി വിലസുന്നത് സാക്ഷാല്‍ ടിന്റുമോന്‍ ആണ്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതും ഇപ്പോള്‍ അനിമേഷന്‍ രൂപം വരെ കൈക്കലാക്കിയതുമായ ടിന്റുമോന്‍ അരങ്ങുവാഴുകയാണ്. ആയിരക്കണക്കിന് എസ്എംഎസുകളാണ് ടിന്റുമോന്റേതായി ഓരോ സെക്കന്റിലും മലയാളക്കരയാകെ പ്രവഹിക്കുന്നത്.

    പുസ്തകരൂപത്തിലും ടിവി ചാനലുകളിലും നിറഞ്ഞുനില്‍ക്കുന്ന ഈ "വിചിത്രകഥാപാത്ര"ത്തിന് ഗംഭീരവരവേല്‍പ് തന്നെയാണ് നമ്മള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ടിന്റുമോന്‍ തമാശകളില്‍ ഹാസ്യത്തിന്റെ ചില മേമ്പൊടികള്‍ അവിടെയവിടെ ഉണ്ടായിരിക്കാം. ടിന്റുവിനെ കേവലം ഒരു കുസൃതിക്കാരനോ/കുറുമ്പുകാരനോ ആയി മാത്രം കണ്ട് അവന്റെ തമാശകള്‍ ആസ്വദിക്കുക മാത്രമല്ലേ ചെയ്യേണ്ടത് എന്നത് സ്വാഭാവികമായ ഒരു സംശയവുമായിരിക്കാം. എന്നാല്‍ കേവല നിഷ്കളങ്കതയ്ക്കപ്പുറം ടിന്റുവില്‍ മറ്റേതെങ്കിലും സ്വാധീനം ഉണ്ടോ എന്ന് വിലയിരുത്തേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ ടിന്റുവിന്റെ തമാശകളില്‍ പൊട്ടിച്ചിരിക്കുമ്പോള്‍ നമ്മളില്‍ എന്തൊക്കെയോ ചിലത് പൊട്ടിത്തകരുന്നുണ്ടോ എന്നും തിരിച്ചറിയാനാകും.

    ടിന്റുവിന്റേതായി ഇങ്ങനെയും ഒരു തമാശയുണ്ട്. ടീച്ചര്‍: ഇപ്പോള്‍ ഉള്ളതും പത്തുവര്‍ഷം മുമ്പ് ഇല്ലാത്തതുമായ ഒരു പ്രധാന കണ്ടുപിടിത്തത്തിന്റെ പേരു പറയൂ. ടിന്റുമോന്‍: ഞാന്‍. ..... അതെ; ടിന്റുമോന്‍ ഒരു കണ്ടുപിടിത്തം തന്നെയാണ്. പത്തു വര്‍ഷം മുമ്പില്ലാതിരുന്ന ഒരു കണ്ടുപിടിത്തം. അഥവാ പത്തുവര്‍ഷത്തിലേറെയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവ ഉദാരവല്‍ക്കരണത്തിന്റെ സാംസ്കാരിക സൃഷ്ടി തന്നെയാണ് "ടിന്റുമോന്‍".

    ആഗോളവല്‍ക്കരണത്തിന്റെ പ്രയോക്താക്കള്‍ ഏതെങ്കിലും നിക്ഷിപ്ത താല്പര്യത്തോടെ ഇത്തരം ഒരു കഥാപാത്രത്തെ ജനങ്ങളിലേക്കു സന്നിവേശിപ്പിച്ചു എന്നല്ല പറയുന്നത്. ടിന്റുമോന്‍ തമാശകളുടെ സൃഷ്ടി നടത്തുന്നവരില്‍ അവരറിഞ്ഞോ അറിയാതെയോ അവര്‍ വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളുടെ സാംസ്കാരിക സ്വാധീനം സ്പഷ്ടമാണ് എന്ന അര്‍ഥത്തിലാണ് ഇങ്ങനെയൊരു വാദം മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ട് ടിന്റുമോന്‍ തമാശകളില്‍ സാമൂഹിക വിമര്‍ശനത്തിന്റെ ചോര്‍ച്ച സംഭവിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കേവല കൗതുകത്തിന്റെ സമയംകൊല്ലി ചിരിക്കപ്പുറം ടിന്റുമോന്റെ ഹാസ്യത്തിന് സമൂഹത്തില്‍ ഒരു ചലനവും സൃഷ്ടിക്കാനാവില്ല. പക്ഷേ; ടിന്റുമോന്‍ തമാശകളില്‍ നാം എത്രത്തോളം ആസക്തരാകുന്നു എന്നത്, എത്രത്തോളം അവയെ ആസ്വദിക്കാനാവുന്നു എന്നത് നവലിബറല്‍ സാംസ്കാരിക അവസ്ഥയ്ക്ക് നാം എത്രത്തോളം കീഴ്പ്പെട്ടു എന്ന് തിരിച്ചറിയാനുള്ള ഒരു "ലിറ്റ്മസ്" ടെസ്റ്റെങ്കിലും ആണ്. അതെ. ഈ ""ടിന്റു ആരാ മോന്‍"" എന്ന് തിരിച്ചറിഞ്ഞു തുടങ്ങുന്നതിന്റെ ലിറ്റ്മസ് ടെസ്റ്റ്്.

2012, മാർ 21

ആരവമൊഴിഞ്ഞിടത്തെ ദൃശ്യരൂപങ്ങള്‍ -സുവീരന്‍/സജീവന്‍ ചോറോട്



അരങ്ങില്‍ അമ്പരപ്പിക്കുന്ന ദൃശ്യ വിന്യാസങ്ങള്‍ ഒരുക്കുന്ന നാടക സംവിധായകനാണ് സുവീരന്‍ . നാടകം എന്ന സംഘര്‍ഷങ്ങളുടെ കലയെ സ്ഫോടനാത്മകമായി തന്നെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതിലുള്ള അസാധാരണമായ മെയ്വഴക്കമാണ് ഈ സംവിധായകന്റെ പ്രത്യേകത. ഇതിവൃത്തം ആവശ്യപ്പെടുന്നതിനുമപ്പുറം ക്രിയാംശങ്ങളുടെ വെടിക്കെട്ടുകള്‍ തീര്‍ക്കുന്നുവെന്ന നിരൂപക വിമര്‍ശനങ്ങളൊന്നും സുവീരന്‍ ശ്രദ്ധിക്കാറില്ല. നാടകങ്ങള്‍ സിനിമാറ്റിക് ആകുന്നുവെന്ന പരാതികള്‍ക്ക് അറുതിയില്ല. എന്നാല്‍ "ബ്യാരി" എന്ന ആദ്യ സിനിമയ്ക്കുതന്നെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതോടെ സുവീരനിലെ ചലച്ചിത്രകാരനെ സിനിമാലോകം ഞെട്ടലോടെയാണ് അറിഞ്ഞത്.

അക്ഷരാര്‍ഥത്തില്‍ ഒരു സിനിമാറ്റിക് വാര്‍ത്തയായിരുന്നു അത്. സിനിമയുടെ മാസ്മരിക പ്രപഞ്ചത്തില്‍ ഒറ്റ നക്ഷത്രമായി ഒറ്റ ദിവസം കൊണ്ട് ഉദയം ചെയ്യുകയായിരുന്നു. ആളും ഉടയവരും ആരവവുമില്ലാത്തതെന്ന് കരുതിയ ഒരു ഭാഷയിലേക്കാണ് സുവീരന്‍ ക്യാമറയുമായി ഇറങ്ങിയത്. ഇപ്പോള്‍ ബ്യാരി ഭാഷ ഇന്ത്യ കാതോര്‍ക്കുന്ന ഭാഷയാണ്. സുവീരന്‍ ഇന്ത്യ കണ്‍പാര്‍ക്കുന്ന സംവിധായകനും. കേരളത്തിന്റെ വടക്കേ അറ്റത്ത് കര്‍ണാടകത്തോട് ചേര്‍ന്ന് കിടക്കുന്ന കടലോര നിവാസികളുടെ ഭാഷയില്‍ ആദ്യ സിനിമ നിര്‍മിക്കാന്‍ സുവീരന്‍ കാണിച്ച ധൈര്യത്തിന് അവാര്‍ഡിനോളം വലിപ്പമുണ്ട്. മടപ്പള്ളി ഗവ.കോളേജില്‍ സുവോളജി വിദ്യാര്‍ഥിയായിരിക്കെയാണ് പി എം താജിന്റെ രചനയില്‍ വടകര വരദ അവതരിപ്പിച്ച "എന്നും പ്രിയപ്പെട്ട അമ്മ"യില്‍ മൃത്യുഞ്ജയനായി വേഷമിട്ട് നാടകത്തിലെത്തിയത്.

കോളേജില്‍ എസ്എഫ്ഐയുടെ പ്രവര്‍ത്തകനായും സ്റ്റുഡന്റ് എഡിറ്ററായും യുയുസിയായും പ്രവര്‍ത്തിച്ചു. നാടകത്തിന്റെ മാത്രം വഴികളില്‍ അലഞ്ഞും എരിപൊരികൊണ്ടും ജീവിച്ച ഒരു കലാകാരന്‍ കുറച്ച് ദിവസങ്ങളായി അനുമോദനങ്ങളാലും സ്നേഹപ്രകടനങ്ങളാലും വല്ലാതെ വീര്‍പ്പുമുട്ടുന്നു. പൂമാലകളാല്‍ അലങ്കരിച്ച തുറന്ന ജീപ്പിലായിരുന്നു ദേശീയ അവാര്‍ഡ് ജേതാവിനെ ജന്മനാടായ അഴിയൂരിലേക്ക് ആനയിച്ചത്. തൊഴിലാളികളും കലാകാരന്മാരും ഒരു നാടൊന്നാകെ ജേതാവിനെ വിജയാശംസകള്‍കൊണ്ട് വീര്‍പ്പുമുട്ടിച്ചു. അഴിയൂരിലെ പ്രശസ്ത ആയുര്‍വേദ ഭിഷഗ്വരനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കെ പി കുഞ്ഞിരാമന്‍ വൈദ്യരുടെയും കൗസല്യ അമ്മയുടെയും എട്ടു മക്കളില്‍ ഇളയവനാണ് സുവീരന്‍ . അഴിയൂര്‍ ഈസ്റ്റ് യുപി സ്കൂള്‍ , അഴിയൂര്‍ ഹൈസ്കൂള്‍ , കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ്, മടപ്പള്ളി ഗവ. കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചു. തുടര്‍ന്ന് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനുശേഷം പെര്‍ഫോമിങ് ആര്‍ട്സില്‍ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎ ബിരുദം നേടി. പത്താം ക്ലാസ് മുതല്‍ സുവീരന്‍ നാടകം സംവിധാനം ചെയ്തു തുടങ്ങി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്റര്‍സോണ്‍ മത്സരത്തില്‍ ഏഴുതവണ നല്ല നാടകത്തിനുള്ള സമ്മാനം കരസ്ഥമാക്കി.

1977ല്‍ "ഉടമ്പടിക്കോലം", 2002ല്‍ "അഗ്നിയും വര്‍ഷവും", 2008ല്‍ "ആയുസ്സിന്റെ പുസ്തകം" എന്നീ നാടകങ്ങള്‍ക്ക് കേരള സംഗീത നാടക അക്കാദമിയുടെ നിരവധി അവാര്‍ഡുകള്‍ നേടി. പഞ്ചാബ്, ഹിന്ദി ഭാഷകള്‍ സമന്വയിപ്പിച്ച് "യെര്‍മ" എന്ന നാടക പരീക്ഷണത്തിന് പഞ്ചാബ് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കി. ഗുജറാത്ത്, ജബല്‍പൂര്‍ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളില്‍ നാടക പ്രവര്‍ത്തനം നടത്തി ദളിത് ജനവിഭാഗത്തിന്റെ ആദരവ് നേടി. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ദേശീയതല നാടക മത്സരങ്ങളിലും സമ്മാനാര്‍ഹനായി. ഭൂപല്‍കാക്കര്‍ എന്നവിഖ്യാത ചിത്രകാരനോടൊപ്പം മുംബൈയില്‍ ഡിസൈന്‍ എക്സിക്യൂട്ടീവായി പ്രവര്‍ത്തിച്ചു. ഫരീദാമേത്തയുടെ കാലിസല്‍വാര്‍ എന്ന ഹിന്ദി ചലചിത്രത്തിന്റെ അണിയറയിലും പ്രവര്‍ത്തിച്ചു. മലയാളത്തില്‍ ഉദയനാണ് താരം, കഥപറയുമ്പോള്‍ എന്നീ ചിത്രങ്ങളില്‍ വേഷങ്ങള്‍ ചെയ്തു. "ക്രോസ് ഡിസ്ട്രാക്ഷന്‍" "മേരിയും ലോറന്‍സും" "സൗണ്ട് മെഷീന്‍" എന്നീ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനായി.

?-ഇനി ബ്യാരിയുടെ വിശേഷങ്ങള്‍ . ബ്യാരി നിനച്ചിരിക്കാതെയാണ് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഒരു ദിവസം അഴിയൂരിലെ എന്റെ വീട്ടില്‍ അല്‍ത്താഫ് ഹുസൈന്‍ എന്നൊരാള്‍ എന്നെ കാണാന്‍ വന്നു. അയാള്‍ക്ക് ഒരു സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്. ഒരു സ്ക്രിപ്റ്റുമായിട്ടാണ് അയാളുടെ വരവ്. മതസൗഹാര്‍ദത്തെ ആസ്പദമാക്കിയുള്ള ഒരു കഥ. അയാളുടെ നാട്ടില്‍ നിരന്തരമായി നടക്കുന്ന മതസ്പര്‍ധകളും സംഘര്‍ഷങ്ങളുമൊക്കെ കോര്‍ത്തിണക്കി സാഹോദര്യം ഉദ്ഘോഷിക്കുന്ന ഒരു കഥയായിരുന്നു അത്. കഥ കേട്ടതോടെ ഞാന്‍ മറ്റൊന്നും ആലോചിക്കാതെ ഒഴിഞ്ഞുമാറി. ഈ സിനിമ ചെയ്യാന്‍ പറ്റിയ ആള്‍ ഞാനല്ലെന്നും ഒരു നല്ല സംവിധായകനെ കൊണ്ട് സിനിമ ചെയ്യിക്കണമെന്നും ഞാന്‍ അയാളെ ഉപദേശിച്ചു. ഒരു കൊമേഴ്സ്യല്‍ സെറ്റപ്പില്‍ മാത്രമേ ഇത് ചെയ്യാനാവുകയുള്ളൂവെന്ന് ഞാന്‍ അയാളെ ബോധ്യപ്പെടുത്തി.


?- കൈയില്‍ വന്ന നിര്‍മാതാവിനെ കൈവിട്ട് കളയുന്നത് ശരിയാണോ. അതെ, അതുതന്നെയാണ് അല്‍ത്താഫ് ഹുസൈനെയും അത്ഭുതപ്പെടുത്തിയത്. ഇയാളെന്തൊരു മനുഷ്യനാണ് എന്ന മട്ടിലാണ് എന്നെ നോക്കിയത്. അയാള്‍ എന്റെ ആയുസ്സിന്റെ പുസ്തകം എന്ന നാടകം കണ്ടിരുന്നു. കൂടാതെ ബ്യാരി ഭാഷക്ക് മലയാളവുമായി നല്ല ബന്ധമുണ്ട്. തങ്ങളുടെ പൂര്‍വികര്‍ മലയാളികളാണെന്ന് അവര്‍ വിശ്വസിക്കുന്നു. മലയാളിയായ ഒരു സംവിധായകനെകൊണ്ട് ചിത്രം ചെയ്യിക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ബ്യാരിഭാഷ അറിയില്ല. അവിടുത്തെ സംസ്കാരം, ജിവിതരീതി ഒന്നുമറിയില്ല. മലയാളത്തിലാണെങ്കില്‍ ഒരു കൈനോക്കാമെന്ന് ഞാന്‍ അയാളോട് സൂചിപ്പിച്ചു. എന്നാല്‍ ബ്യാരി ഭാഷയിലല്ലാതെ ഒരു സിനിമയെടുക്കാന്‍ അയാള്‍ക്കും താല്‍പര്യമില്ല. അങ്ങനെ അല്‍ത്താഫ് ഹുസൈന്‍ തെല്ലു പരിഭവത്തോടെ തിരിച്ചു പോവുകയാണുണ്ടായത്.

?-പിന്നീട് വീണ്ടും ബ്യാരിയിലേക്ക് എങ്ങനെയെത്തി. അയാള്‍ നാട്ടിലെത്തി വീണ്ടും ഫോണ്‍ ചെയ്യുകയുണ്ടായി. അതായത് അവരുടെ നാട്ടില്‍ താമസിച്ച് ഭാഷയും സംസ്കാരവും പഠിച്ച് ഒരു സിനിമ ചെയ്യണമെന്ന് അയാളുടെ അതിരറ്റ ആഗ്രഹം ഒന്നുകൂടി പ്രകടിപ്പിച്ചു. അങ്ങനെയാണ് ചന്ദ്രഗിരിപ്പുഴ കടന്ന് മംഗലാപുരത്തെ സൂറത്ത്കല്ലിലെത്തി ബ്യാരിയെ അടുത്തറിയാന്‍ തുടങ്ങിയത്. അവിടുത്തെ സ്ത്രീകളുടെ വേവലാതിപൂണ്ട മുഖങ്ങള്‍ , വിളറിവെളുത്ത പ്രകൃതങ്ങള്‍ , അമ്പരപ്പ് മുറ്റി നില്‍ക്കുന്ന ഭാവങ്ങള്‍ ...... ഒരു സിനിമയുടെ പ്രത്യേകതകളും ദൃശ്യ വിന്യാസങ്ങളും മനസ്സിലേക്ക് ചേക്കേറാന്‍ തുടങ്ങി. അങ്ങനെയാണ് ബ്യാരി ഉള്ളില്‍ നിറയുന്നത്. യൂസ്ഡ് വുമണ്‍ . ലൈംഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ട് വലിച്ചെറിയപ്പെട്ട സ്ത്രീത്വം. വ്യഭിചാര വ്യവസ്ഥയെ അരക്കിട്ട് ഉറപ്പിക്കുന്ന വിവാഹ സങ്കല്‍പം. ഇഷ്ടംപോലെ മൊഴി ചൊല്ലി അനാഥമാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ . ഇതൊക്കെയാണ് ബ്യാരിയുമായി അടുക്കാന്‍ എന്നെ ആകര്‍ഷിച്ച ഘടകങ്ങള്‍ .

?- സ്ത്രീകളുടെ പ്രശ്നങ്ങള്‍ നാടക അരങ്ങുകളിലും ശ്രദ്ധേയമായിരുന്നല്ലോ. നമ്മുടെ സമൂഹത്തിലെ ഏറ്റവും പരിഗണന അര്‍ഹിക്കേണ്ട വിഭാഗം സ്ത്രീ സമൂഹമാണ്. ദളിത് വിഭാഗം, സ്ത്രീകളുടെ ദുരിത ജീവിതം, അവരുടെ പ്രശ്നങ്ങള്‍ നേരത്തെയും എന്നെ ആകര്‍ഷിച്ചിരുന്നു. അധികാരഘടനയുടെ കൈകള്‍ എപ്പോഴും നീളുന്നത് ഇത്തരം വിഭാഗങ്ങള്‍ക്കു നേരെയാണ്. അതുകൊണ്ടുതന്നെ നമ്മുടെ മുഖ്യധാരാ വിപ്ലവ പ്രസ്ഥാനങ്ങള്‍ ഈ മേലയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ബ്യാരിയിലെ നാദിറ എന്ന കഥാപാത്രം സ്വപ്നങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ട പെണ്‍കുട്ടിയാണ്. തലാഖ് ചൊല്ലലിന്റെ ഇരയായവള്‍ . അവളുടെ അമ്പരപ്പും ബ്യാരി സമുദായത്തിലെ ചോദ്യം ചെയ്യപ്പെടേണ്ട വ്യവസ്ഥയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

?- ചിത്രത്തിന്റെ നിര്‍മാണഘട്ടം വിശദീകരിക്കാമോ. ബ്യാരി ഭാഷക്ക് ലിപിയില്ലെന്നറിയാമല്ലോ. ഞാന്‍ അവിടെയെത്തി ബ്യാരി സമുദായക്കാരുടെ സംസ്കാരവും മറ്റും മനസ്സിലാക്കാന്‍ അവരുടെ സാഹിത്യകൃതികള്‍ തേടി അലഞ്ഞു. ഇംഗ്ലീഷ് പരിഭാഷകളൊന്നും ഇവിടെ കിട്ടാനില്ല. ലൈബ്രറികളിലും അക്കാദമികളിലും ഒരുപാട് പരിശോധന നടത്തി. അങ്ങനെയാണ് ബ്യാരിയില്‍പ്പെട്ട നോവലിസ്റ്റ് സാറാ അബൂബക്കറുടെ പുസ്തകത്തെക്കുറിച്ച് അറിയുന്നത്. അതില്‍നിന്ന് ഇതിവൃത്തത്തിന്റെ ഒരു ബീജം കണ്ടെടുക്കാനായി. ബ്യാരി ഭാഷ മനസ്സിലാക്കാന്‍ രണ്ട് സുഹൃത്തുക്കളെ പരിഭാഷക്കായി നിര്‍മാതാവായ അല്‍ത്താഫ് ഹുസൈന്‍ ഏര്‍പ്പാടാക്കി. ഒരു വര്‍ഷത്തോളം സിനിമയുടെ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയെടുക്കാന്‍ നിരന്തരമായ അലച്ചിലിലായിരുന്നു.

?- സിനിമയിലെ കാസ്റ്റിങ്. ഇതില്‍ പ്രധാനമായും നാദിറ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ നടിയെയായിരുന്നു ആവശ്യം. രണ്ട്, മൂന്ന് ഗെറ്റപ്പുകളില്‍ അവതരിപ്പിക്കേണ്ട കഥാപാത്രമായതിനാല്‍ ആദ്യം മുതലെ മല്ലികയുടെ ഛായ എന്റെ മനസ്സിലുണ്ടായിരുന്നു. എന്നാല്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമായി ബന്ധപ്പെട്ടപ്പോള്‍ മല്ലികക്ക് തിരക്കാണെന്നും അഞ്ച് ലക്ഷം രൂപയോളം വേണ്ടിവരുമെന്നുമാണ് പറഞ്ഞത്. മാമുക്കോയ, അംബികാ മോഹന്‍ , കെ ടി എസ് പടന്ന തുടങ്ങിയ അഭിനേതാക്കളെ നേരത്തെ കാസ്റ്റ് ചെയ്തിരുന്നു. നിര്‍മാതാവിനെ സംബന്ധിച്ചിടത്തോളം ചെറിയ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കേണ്ട ചിത്രമായതിനാല്‍ മല്ലികയെവച്ച് സിനിമ ചെയ്യിനാകില്ലെന്ന് ബോധ്യപ്പെട്ടു. നവ്യാനായരുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അവരും പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രൊജക്ട് കൈയൊഴിയുകയാണുണ്ടായത്. സിനിമാ നിര്‍മാണം മുന്നോട്ടുപോവില്ലെന്ന് കരുതിയപ്പോഴാണ് ഒരു സുഹൃത്ത് വഴി മല്ലികയെ നേരിട്ട് ബന്ധപ്പെടുന്നത്. അപ്പോഴാണ് ഒരുകാര്യം മനസ്സിലായത്. മല്ലിക ഈ പ്രൊജക്ടിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന്. അവര്‍ ബ്യാരി എന്ന സിനിമയെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. ഇതിനിടയില്‍ ആരോ കളിക്കുകയായിരുന്നു. 2002 മുതല്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് നിരന്തരമായി ചര്‍ച്ചകളും പ്രൊജക്ടുമായി അലയുന്നവനാണ് ഞാന്‍ . ഇതും നടക്കാതിരിക്കാനാണ് ചിലരുടെ ശ്രമം.

?- മല്ലികയുടെ അഭിനയം. ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ നടിയാണ് അവര്‍ . കഥ കേട്ടപ്പോള്‍ തന്നെ ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് തനിക്ക് ചെയ്യാനാകുമെന്ന് മല്ലിക ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഥാപാത്രത്തിന്റെ കരുത്തില്‍ അവര്‍ക്ക് നല്ല ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. ?- മലയാള സിനിമയില്‍ താങ്കളുടെ വരവിനെ തടസ്സപ്പെടുത്താന്‍ ആര്‍ക്കെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നോ. പ്രത്യേകിച്ച് സൂപ്പര്‍ താരങ്ങളോ സംവിധായകരോ തടസ്സമായി നില്‍ക്കുന്നുവെന്ന് അര്‍ഥമാക്കേണ്ട. എന്നാല്‍ ആരും കാണാത്ത ചില പ്രതിഭാസങ്ങള്‍ മലയാള സിനിമയെ നിയന്ത്രിക്കുന്നുണ്ട്. അത് സാമ്രാജ്യത്വം എന്നൊക്കെ പറയുന്നതുപോലെ പ്രത്യേകിച്ച് ആരെയും ചൂണ്ടിക്കാണിക്കാനാവില്ല. മലയാള സിനിമ ഇന്നും ഓരോ സീന്‍ കഴിയുമ്പോഴും തേങ്ങ ഉടച്ചും പൂജ നടത്തിയും സിനിമക്ക് പേരിടാന്‍ കവടി നിരത്തിയും മുടന്തുകയാണ്. സ്പിരിച്വലിസമാണ് ഈ കലയെ മുന്നോട്ട് നയിക്കുന്നതെന്നാണ് ഇവര്‍ കരുതുന്നത്. ദൈവം മരിച്ചുവെന്ന നീഷെയുടെ വെളിപാടുകളൊന്നും മലയാള സിനിമ പ്രവര്‍ത്തകരില്‍ പലരും കേട്ടിട്ടുപോലുമില്ല. ഇതിനെയെല്ലാം മറികടക്കുന്ന പുതിയ ചെറുപ്പക്കാരുടെ ഒരുനിര സിനിമയില്‍ കടന്നുവന്നിട്ടുണ്ട്. ഇന്ത്യന്‍ റുപ്പിയും ചാപ്പാക്കുരിശും സോള്‍ട്ട് ന്‍ പെപ്പറും മറ്റും ഇതിന് ഉദാഹരണങ്ങളാണ്. സോഷ്യല്‍ റിയലിസം സര്‍ഗാത്മക മുദ്രയാക്കുന്ന ശ്രീനിവാസനെപ്പോലുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളുമാണ് മലയാളത്തിന് ആവശ്യം.

?- ബ്യാരി അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ. സിനിമയുടെ നിര്‍മാണത്തിന്റെ ഒരോ ഘട്ടത്തിലും ഒരു പാട് പരീക്ഷണ കടമ്പകള്‍ ഉണ്ടായിരുന്നു. ഒന്നാമത് ഒരുപാട് സാമ്പത്തിക പിന്‍ബലമുള്ള ഒരു യൂണിറ്റായിരുന്നില്ല. എഴുതപ്പെട്ട സീനുകള്‍ പൂര്‍ണമായ സമ്പന്നതയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നിര്‍മാണം നിര്‍ത്തിവയ്ക്കേണ്ട സ്ഥിതിപോലുമുണ്ടായി. പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ആര്‍ക്കും വിശ്വാസമില്ലായിരുന്നു. ചിത്രീകരണത്തിനായി ഉപയോഗിച്ച ഒരു വീട് ഏത് സമയവും പൊളിച്ച് വില്‍ക്കാന്‍ കാത്തിരിക്കുകയാണ് ഉടമസ്ഥന്‍ . സീനുകള്‍ പെര്‍ഫക്ഷനില്‍ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധമുണ്ട്. ചിത്രത്തില്‍ അറക്കാന്‍ കൊണ്ടുപോകുന്ന ഒരു ആട് തന്റെ ഇണയെ അവസാനമായി പ്രാപിക്കുന്ന ഒരു സീനുണ്ട്. രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ആടിനെ തരപ്പെടുത്തി വച്ചിരുന്നു. ഷൂട്ടിങ് സമയത്ത് എത്ര കിണഞ്ഞ് ശ്രമിച്ചിട്ടും ഈ സീന്‍ ശരിയാവുന്നില്ല. പിന്നീടാണ് അറിയുന്നത് വാഹനാപകടത്തില്‍ പരിക്കേറ്റ് "പൗരുഷം" നഷ്ടപ്പെട്ട ആടായിരുന്നു അതെന്ന്. പെര്‍ഫക്ഷന്‍ കംപ്ലീറ്റ് അല്ലാത്തതിനാല്‍ പുരസ്കാരങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. ബ്യാരി പുരസ്കാരങ്ങള്‍ക്കായി നിര്‍മിച്ച ചിത്രവുമായിരുന്നില്ല.

?- സിനിമ കര്‍ണാടകത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നോ. ഇതൊരു മൊഴിചൊല്ലലിന്റെ കണ്ണീര്‍ക്കഥയാണെന്നും അള്ളാഹു വെറുക്കപ്പെട്ട മൊഴി ചൊല്ലലിന്റെ ഇതിവൃത്തമാണെന്നും തദ്ദേശീയരായ ആരോടും പറഞ്ഞിരുന്നില്ല. യഥാര്‍ഥ പള്ളിയില്‍നിന്നുതന്നെ ചില സീനുകള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. സിനിമ പൂര്‍ത്തീകരിച്ചതോടെയാണ് പള്ളികളില്‍ നിന്നും മറ്റും എതിര്‍പ്പുണ്ടായത്. സിനിമ കാണരുതെന്നും ഈ സിനിമ ബ്യാരി ഭാഷയെയും മുസ്ലിം സമുദായത്തെയും അപമാനിക്കാനുള്ളതാണെന്ന് പ്രചാരണമുണ്ടായി. പള്ളിക്കോ ഖുര്‍ ആനോ സിനിമ എതിരല്ലെന്ന് ഒരു വിഭാഗം ചെറുപ്പക്കാര്‍ ആശയ പ്രചാരണം നടത്തുക പോലുമുണ്ടായി. അവിടുത്തെ രണ്ട് തിയറ്ററുകളിലായി ഇരുപത്തിയഞ്ചോളം ദിവസങ്ങള്‍ സിനിമ ഓടി. ഒരേ സമുദായത്തിലുള്ളവര്‍ രണ്ട് ചേരികളിലായി സിനിമയെക്കുറിച്ച് ചര്‍ചകള്‍ തുടങ്ങി. ദേശീയ അവാര്‍ഡ് ലഭിച്ചതോടെ എതിര്‍പ്പുകള്‍ക്ക് ശക്തി കുറഞ്ഞതായാണ് വിവരം. നിരവധി ബ്യാരിക്കാര്‍ ഫോണിലൂടെ അഭിനന്ദിച്ചിട്ടുണ്ട്. ഇത് തന്നെയാണ് സിനിമയുടെ യഥാര്‍ഥ അവാര്‍ഡെന്ന് ഞാന്‍ കരുതുന്നു.

?- നാടക സിനിമാ പ്രവര്‍ത്തനങ്ങളോട് കുടുംബത്തിന്റെ സമീപനം കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ സയന്‍സ് ഗ്രൂപ്പെടുത്ത് എന്നെ ചേര്‍ത്തത് അച്ഛന് ഞാന്‍ ഒരു ഡോക്ടറാകണമെന്ന ആഗ്രഹത്തില്‍ നിന്നാണ്. അച്ഛന്‍ ആയുര്‍വേദ വൈദ്യനും സംസ്കൃത ഭാഷയില്‍ പണ്ഡിതനുമായിരുന്നു. എട്ടു മക്കളില്‍ ഏഴുപേരും ഡോക്ടറായിട്ടില്ല. ഇളയവനായ എന്നെയെങ്കിലും ഡോക്ടറാക്കനാണ് അച്ഛന്റെ ആഗ്രഹം. നിര്‍മലഗിരിയിലെത്തിയതോടെ നേരത്തെയുള്ള നാടകാഭിരുചി ശക്തിപ്പെടുകയാണുണ്ടായത്. ക്ലാസില്‍ കൃത്യമായി എത്താറില്ലെങ്കിലും പാസായി. മടപ്പള്ളി കോളേജില്‍ ബിഎസ്സിക്ക് ചേര്‍ന്നെങ്കിലും നാടക പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വടകര വരദയില്‍ അഭിനയിക്കുകയും ചെയ്തു. ബിഎസ്സി കഴിഞ്ഞതിന് ശേഷം സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേരാനുള്ള തീരുമാനം അച്ഛനെ ഞെട്ടിച്ചു. ഒന്നുകില്‍ അകത്ത് അല്ലെങ്കില്‍ പുറത്ത് എന്നാണ് അച്ഛന്‍ പറഞ്ഞത്. കിരീടത്തിലെ മോഹന്‍ലാലിന്റെ അവസ്ഥപോലെയായി ജീവിതം. തീരുമാനമെടുക്കാന്‍ അധികം ആലോചിക്കേണ്ടിവന്നില്ല. അങ്ങനെ ഞാന്‍ കുടുംബത്തിന്റെ അരങ്ങില്‍നിന്ന് പുറത്തായി. പിന്നീടൊരിക്കലും വീട്ടുകാരില്‍ നിന്ന് ജീവിക്കാന്‍ അഞ്ച് പൈസക്ക് കൈനീട്ടിയിട്ടില്ല, ഇന്നുവരെ.

?- അച്ഛനുമായി എന്നെന്നേക്കുമായി പിണങ്ങിയോ. അച്ഛന്‍ കമ്യൂണിസ്റ്റ് മനസ്സുള്ള ഉറച്ച കോണ്‍ഗ്രസ്സുകാരനായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനുമായി നല്ല ബന്ധമായിരുന്നു അച്ഛന്. അച്ഛന്റെ അവസാന നാളുകളില്‍ പലരോടായി പറയുമായിരുന്നു. ഈ ചോമ്പാലില്‍ ഞാനല്ലാതെ ഒറ്റ കോണ്‍ഗ്രസ്സുകാരനും ഇല്ലെന്ന്. കാരണം അച്ഛന്‍ പ്രായമായതോടെ കോണ്‍ഗ്രസ്സിനും തളര്‍ച്ച ബാധിച്ചിരുന്നല്ലോ. എന്നെയും കോണ്‍ഗ്രസ്സുകാരനാക്കാനായിരുന്നു തീരുമാനം. എസ്എഫ്ഐയില്‍ സജീവമായതോടെ ആ ആഗ്രഹം ഉപേക്ഷിക്കുകയാണുണ്ടായത്. തളര്‍വാതം പിടിപെട്ട് കിടപ്പിലായി. അവസാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സിനിമാ മോഹവുമായി മദ്രാസിലേക്ക് വണ്ടി കയറുന്നതിന് മുമ്പ് ഞാന്‍ അച്ഛനെ പോയി കണ്ടു. എന്റെ കൈപിടിച്ച് അച്ഛന്‍ പറഞ്ഞ വാചകം ഇന്നും മനസ്സിലുണ്ട്. "ഒരാള്‍ ഒരേ കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാല്‍ അംഗീകാരവും വിജയവും അയാളെ തേടിയെത്തും. അത് അയാള്‍ ആഗ്രഹിച്ചില്ലെങ്കിലും അങ്ങനെതന്നെയെ സംഭവിക്കൂ." ഞാന്‍ മദ്രാസില്‍ എത്തുന്നതിന് മുമ്പെ അച്ഛന്‍ മരിച്ചിരുന്നു. വന്നണഞ്ഞ വിജയത്തിനു മുന്നില്‍ , അച്ഛന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഇന്ന് എന്റെ കണ്ണ് നിറയുന്നു. എന്റെ റോള്‍ മോഡലായിരുന്നു അച്ഛന്‍ . അച്ഛന്റെ ചിന്തകള്‍ക്ക് കടക വിരുദ്ധമായാണ് ഞാന്‍ ജീവിച്ചതെങ്കിലും എനിക്ക് കുറ്റബോധമില്ല.

?- സ്കൂള്‍ ഓഫ് ഡ്രാമയിലെ ജീവിതം. നാടക സങ്കല്‍പങ്ങള്‍ക്കും ജീവിത വീക്ഷണങ്ങള്‍ക്കും വലിയ സ്വാധീനമാണ് തൃശൂരിലെയും ഡല്‍ഹിയിലെയും നാടക പഠനങ്ങളിലൂടെ ഉണ്ടായത്. നമ്മള്‍ നേരത്തെ ചെയ്ത നാടക രീതികളും മറ്റും ശരിയാംവണ്ണം ബോധ്യപ്പെട്ടത് അവിടെവച്ചാണ്. ലോക നാടകവേദിയെ അറിയാനും പരന്ന വായനയും മാര്‍ക്സിയന്‍ സൗന്ദര്യ ശാസ്ത്രത്തിന്റെ രീതികളും അരങ്ങിന്റെ നൂതനമായ സമ്പ്രദായങ്ങളെല്ലാം പരിശീലിച്ചു. എന്നാല്‍ സാമ്പ്രദായിക ശീലങ്ങളില്‍ മാത്രം തൃപ്തിയടയുന്ന മനസ്സല്ല എന്റേത്. ജി ശങ്കരപിള്ളയുടെ "ഭരതവാക്യം" നേരത്തെ നിരവധി മഹാരഥന്‍മാന്‍ അരങ്ങിലെത്തിച്ചിരുന്നു. എന്നാല്‍ ഞാന്‍ ആ കൃതിയെ വായിച്ചതും വ്യാഖ്യാനിച്ചതും മറ്റൊരു രീതിയിലായിരുന്നു. ഭരതവാക്യം ഏറ്റവും നന്നായി അരങ്ങിലെത്തിച്ചത് സുവീരനാണെന്ന് ശങ്കരപിള്ള പറയുകയുണ്ടായി. സക്കറിയയുടെ "ഭാസ്കരപട്ടേലരും എന്റെ ജീവിതവും" എന്ന കൃതിയെ ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും എന്ന പേരിലാണ് രംഗഭാഷ്യം ഒരുക്കിയത്. അടൂരിന്റെ "വിധേയന്‍" എന്ന സിനിമയെക്കാള്‍ സുവീരന്റെ തൊമ്മിയാണ് മികച്ചതെന്ന് സക്കറിയ പറഞ്ഞുകേട്ടപ്പോള്‍ നല്ല സന്തോഷം തോന്നി. ആന്റിഗണിയും എംപറര്‍ ജോണ്‍സും ചക്രവും തുടങ്ങി സി വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം വരെ ഞാന്‍ വ്യാഖ്യാനിച്ചെടുത്ത രീതിയിലാണ് അവതരിപ്പിച്ചത്. ആത്യന്തികമായി സംവിധായകന്‍ ഒരു കൃതിയുടെ നല്ല വ്യാഖ്യാതാവായിരിക്കണം. ചരിത്ര ബോധമാണ് കലാകാരനെ വര്‍ത്തമാനകാലത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നത്.

?- സിനിമാ സംവിധായകന്‍ എന്ന നിലയില്‍ അടുത്ത പ്രൊജക്ട്. രണ്ട് വര്‍ഷം മുമ്പ് ശീനിവാസന്‍ നായകനായി എന്റെ സംവിധാനത്തില്‍ ഒരു പ്രൊജക്ട് നിലവിലുണ്ട്. ശ്രീനിയേട്ടന്റെ അടുത്ത സിനിമ എന്റേതാകുമെന്നാണ് പ്രതീക്ഷ. കൂടാതെ മറ്റൊരു കമേഴ്സ്യല്‍ ചിത്രവും പണിപ്പുരയിലുണ്ട്.

?- മുഖ്യധാരാ സിനിമയില്‍ സജീവമാകാന്‍ താല്‍പര്യമുണ്ടോ. കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ എന്ന് പറയുന്നത് പണം മുടക്കുന്ന നിര്‍മാതാവ് പറയുന്നതുപോലെ എടുക്കുന്ന ചിത്രം എന്ന അര്‍ഥത്തിലല്ല. ലാറി ബേക്കര്‍ വീട് നിര്‍മിക്കുന്നത് പണം മുടക്കുന്ന ആള്‍ നിര്‍ദേശിക്കുന്ന തരത്തിലല്ല. അയാളുടെ അന്വേഷണത്തിലും പരീക്ഷണത്തിലും നമുക്ക് അനുയോജ്യമായ വീടുകള്‍ പണിത് തരികയാണ് ചെയ്യുന്നത്. നമുക്ക് ഇഷ്ടമുള്ള വീടുകള്‍ പണിയാന്‍ ലാറിബേക്കറോട് ആവശ്യപ്പെടാന്‍ നമുക്ക് കഴിയുമോ. പ്രേക്ഷകന് അനുയോജ്യമായ ചിത്രങ്ങള്‍ ഇതാണെന്ന മട്ടില്‍ പടച്ചുവിടുന്ന രീതി അപകടകരമാണ്.

?- കലയിലെ രാഷ്ട്രീയം, അതിന്റെ സ്വാധീനം. ഞാന്‍ പറഞ്ഞില്ലേ, എന്റെ പ്രവര്‍ത്തന മേഖല കലയാണ്. ചിലപ്പോള്‍ എന്നെ ഒരു ജാഥയില്‍ കണ്ടില്ലെന്ന് വരാം. എന്നാല്‍ അനിവാര്യമായ ഘട്ടത്തില്‍ ഞാന്‍ ജാഥയിലുണ്ടാകും. അടിസ്ഥാനപരമായി കലാകാരന്മാര്‍ ഇടതുപക്ഷ മനോഭാവമുള്ളവരായിരിക്കും. എന്നെ സംബന്ധിച്ച് സിപിഐ എം അനുഭാവിയാണെന്ന്പറയാന്‍ താല്‍പര്യമുണ്ട്. അതുകൊണ്ടുതന്നെ ചില കൃതികള്‍ എന്നെ ഒരുപാട് ആകര്‍ഷിക്കാറുണ്ട്. ബര്‍ത്തോള്‍ട് ബ്രഹ്ത്തിന്റെയും മറ്റും കൃതികള്‍ എനിക്ക് സര്‍ഗാത്മക ഊര്‍ജം പകര്‍ന്നുതരുന്നതാണ്. സത്യം കണ്ടെത്താനും അത് ആവിഷ്കരിക്കാനും മാര്‍ക്സിയന്‍ ദര്‍ശനം കലാകാരന് കരുത്തു പകരും. ഒരു കഥാപാത്രത്തെ മൂന്ന് ആങ്കിളുകളില്‍ കൂടിയാണ് വിശകലനം ചെയ്യുന്നത്. സോഷ്യോളജി, സൈക്കോളജി, ഫിസിയോളജി. കഥാപാത്രത്തിന്റെ പുനര്‍നിര്‍മിതിക്കും കുറ്റമറ്റ ആവിഷ്കാരത്തിനും മാര്‍ക്സിയന്‍ പഠനം കലാകാരനെ സംബന്ധിച്ച് വിലപ്പെട്ടതാണ്.

?- കുടുംബം കുട്ടികള്‍ . വിവാഹം കഴിച്ചിട്ടില്ല. രണ്ട് കുട്ടികളുണ്ട്. പ്ലസ് വണ്ണില്‍ പഠിക്കുന്ന കേകയും അഞ്ചാംക്ലാസുകാരി ഐകയും. അമൃതയാണ് ജീവിതസഖി. സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് അമൃതയുമായി പരിചയം. പരിചയം വളര്‍ന്ന് ഒന്നിച്ച് ജീവിച്ചു. വിവാഹത്തിന് താലികെട്ടോ രജിസ്ട്രേഷനോ നടന്നിട്ടില്ല. നാടക ക്യാമ്പുകളില്‍ സജീവമായി അമൃത കൂടെയുണ്ടാകും. ബ്യാരിയുടെ സെറ്റിലും അമൃതയുണ്ടായിരുന്നു.


സിനിമയിലെ പാട്ട്. ഈ സിനിമയില്‍ ഒരു പാട്ടുണ്ട്. സിനിമയുടെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കുന്ന പാട്ടാണത്. കവി ശിവദാസ് പുറമേരിയാണ് രചയിതാവ്. ലൊക്കേഷനില്‍ കൊണ്ടുപോയി ബ്യാരി ഭാഷയില്‍ സിനിമയുടെ ജീവിത പരിസരങ്ങള്‍ മനസ്സിലാക്കിയ ശേഷമാണ് പാട്ടെഴുതിയത്. "മോഡമേ....മോഡമേ (മേഘമേ...മേഘമേ) എന്ന് തുടങ്ങുന്ന പാട്ട് ചലചിത്രഗതിക്ക് അനുസൃതമായിട്ടുതന്നെ നിലനില്‍ക്കുന്നുണ്ട്.

? കേരളത്തില്‍ ബ്യാരി തിയറ്ററില്‍ കാണാനാവുമോ. അത് തീരുമാനിക്കേണ്ടത് സിനിമ കാണണം എന്നാഗ്രഹിക്കുന്ന പ്രേക്ഷകരാണ്. കഴിഞ്ഞ ദിവസം അവാര്‍ഡ് പ്രഖ്യാപനത്തിന്റെ അന്ന് കോഴിക്കോട് മഹാറാണിയില്‍ വച്ച് അമ്പിളിചേട്ടനെ (ജഗതി ശ്രീകുമാര്‍) കണ്ടിരുന്നു. ദേശീയ അവാര്‍ഡ് ലഭിച്ചതിന് ഒരുപാട് അഭിനന്ദിച്ചു. സംസാരത്തിനിടയില്‍ എന്നോട് ചോദിച്ചു നിന്റെ സിനിമ കാണാനെന്താണ് വഴി. കര്‍ണാടകത്തില്‍ തിയറ്ററുകളില്‍ കളിച്ചിട്ടുണ്ട്. അമ്പിളിച്ചേട്ടന് വേണമെങ്കില്‍ ഡിവിഡിയില്‍ കാണാനുള്ള സൗകര്യം ഒരുക്കിതാരം. അത് കേട്ടതോടെ കയര്‍ക്കുന്ന സ്വരത്തില്‍ എന്നോട് പറഞ്ഞു. "നിന്റെ ഡിവിഡിയും കോപ്പുമൊന്നും എനിക്ക് കേള്‍ക്കേണ്ട" ദേശീയ അവാര്‍ഡ് ലഭിച്ച സിനിമ ഞാന്‍ തിയറ്ററില്‍ മാത്രമേ കാണുന്നുള്ളൂ. അന്ന് പറഞ്ഞ് പിരിഞ്ഞതിന്റെ പിറ്റേദിവസമാണ് ചേട്ടന് അപകടം പറ്റിയത്. യഥാര്‍ഥത്തില്‍ നല്ല സിനിമകള്‍ പ്രേക്ഷകനെ സൗ ജന്യമായി കാണിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് അഭിപ്രായം.

? പുതിയ നാടകം വല്ലതും. അതെ, ഞാനൊരു നാടകക്കാരനാണല്ലോ. മഹാഭാരതം ആസ്പദമാക്കി അന്ധഭാരതം എന്നൊരു നാടകം മനസ്സിലുണ്ട്. വലിയ ഒരു ക്യാന്‍വാസില്‍ ഇന്റര്‍നാഷനല്‍ ലവലില്‍തന്നെ ചെയ്യണമെന്നുണ്ട്.

2012, മാർ 18

Naduvilnews


നടുവില്‍:: തുടര്‍ച്ചയായി രണ്ടാം ദിവസവും മലയോരമേഖലയില്‍ മഴപെയ്തു. മണിക്കൂറോളം നിന്നുപെയ്ത മഴ കനത്തചൂടിന് ആശ്വാസമായി. കാര്‍ഷികമേഖലയും സക്രിയമായി. കപ്പ ക്കൃഷിയുംമറ്റും ചെയ്യാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. ഇതിനുപുറമെ റബര്‍കര്‍ഷകര്‍ക്കും മഴ ആശ്വാസമായി. ഉത്പാദനംകുറഞ്ഞ് കര്‍ഷകര്‍ റബര്‍ ടാപ്പിങ് നിര്‍ത്താനിരിക്കെയാണ് മഴയെത്തിയത്. കശുവണ്ടിക്കര്‍ഷകര്‍, കന്നുകാലിക്കര്‍ഷകര്‍ എന്നിവര്‍ക്കും മഴ പ്രതീക്ഷയായിട്ടുണ്ട്. തോടുകളിലെ നീരൊഴുക്കും വര്‍ധിച്ചു. കനത്ത പൊടിശല്യത്തിനും ശമനമുണ്ടായിരിക്കുകയാണ്

2012, മാർ 15

പ്രതികരണാത്മാക്കള്‍-എം എം പൗലോസ്



(അന്തിച്ചാലനുകളിൽ സ്ഥിരമായി ചേക്കേറുന്ന ഒരു ബുദ്ധിജീവി വർഗ്ഗമുണ്ട്‌.അവരെയാണ്‌ പ്രതികരണാത്മാക്കൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്‌.നർമ്മബോധംകലർന്ന ഈലേഖനം വായിച്ച്‌ പ്രതികരണമറിയിക്കുക. )



പ്രേതാത്മാക്കളെക്കൊണ്ട് വലിയ ശല്യമില്ല, എന്തെങ്കിലും കൊടുത്താല്‍ അവമ്മാരു പൊയ്ക്കോളും. "ഇത്തവണ ലേശം ബുദ്ധിമുട്ടാണ് അടുത്ത തവണ വരൂ" എന്നു പറഞ്ഞാലും കുഴപ്പമില്ല. അവര്‍ അനുസരിക്കും. പറ്റിക്കാതിരുന്നാ മതി. വേറൊരു കൂട്ടര്‍ ഇപ്പോള്‍ രംഗത്തുണ്ട്. അമ്പമ്പോ!...കടുപ്പക്കാരാണ്. എന്തുകൊടുത്താലും പോവില്ല. പിടിച്ചാല്‍ പിടിച്ചതാണ്. കൊണ്ടേ പോവൂ. ഇവരെ പരിചയമുണ്ടാവും. പരിചയമുണ്ടാവാതെ തരമില്ല. പ്രതികരണാത്മാക്കള്‍ ..!


ഉദരനിമിത്തം ബഹുകൃത വേഷം. എങ്കിലും ഉള്ളതു പറയണമല്ലൊ. പണത്തില്‍ വലിയ താല്‍പ്പര്യമില്ല. ലേശം പ്രശസ്തി. അതായാല്‍ തരക്കേടില്ല. ചാത്തസേവ പോലെയാണ്. എവിടെയാണ് സ്ഥലമെന്നറിയില്ല. എവിടെയാണെങ്കിലും വിളിച്ചാ വിളിപ്പുറത്തെത്തും. പിന്നെ ചാത്തന്റെ വിളയാട്ടമാണ്. എള്ള്, പൂവ്, അവല്, മലര്..അതിലൊന്നും ചാത്തന്മാര് അടങ്ങില്ല. ആടിത്തിമിര്‍ക്കും. കുട്ടിച്ചാത്തന്മാര്‍ കുറവാണ്. മൂത്ത ചാത്തന്മാരാണ് അധികം. അഹങ്കാരം കൂടുന്നതിനനുസരിച്ച് വിവരം കുറച്ച് ചാത്തന്മാര്‍ ബാലന്‍സ് സൂക്ഷിക്കാറുണ്ട്. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തവരാണ് പ്രതികരണാത്മാക്കളിലേറെയും. അത്രയും നേരം ശല്യമൊഴിവാകുമല്ലൊ എന്നു കരുതി വീട്ടുകാരും ഇവരെ പ്രോത്സാഹിപ്പിക്കാറുണ്ട്.


നാട്ടിലും ഉപദ്രവം കുറയും. അല്ലെങ്കില്‍ ബോധവല്‍ക്കരണമെന്നെല്ലാം പറഞ്ഞ് ഏതെങ്കിലും മൈക്കിന്റെ മുന്നില്‍ തൂങ്ങിക്കിടക്കും. പുലര്‍ച്ചെ കോഴി കൂകിയാലേ പിടിവിടൂ. ഇത്തരം ജീവികളെ പല സ്ഥലത്തും കാണാം. വീട്ടില്‍ അത്യാവശ്യം കഞ്ഞി കുടിക്കാന്‍ വകയുള്ളതുകൊണ്ട് സൗകര്യമായി ജനത്തെ ഉദ്ധരിക്കാം. അരിക്കുള്ള വക അന്വേഷിച്ച് പോകേണ്ട. ചിന്തിക്കുന്ന മട്ടിലിരുന്ന് വിദഗ്ധാഭിപ്രായം പറഞ്ഞ് ശേഷിക്കുന്ന കാലം സുഖമായി കഴിച്ചുകൂട്ടാം. "പ്രശസ്ത ചിന്തകന്‍ , പ്രശസ്ത രാഷ്ട്രീയ ചിന്തകന്‍" എന്നെല്ലാമുള്ള വിശേഷണം സൗജന്യമായി കിട്ടുകയും ചെയ്യും. അതോടെ കണ്‍ഫ്യൂഷ്യസ്, സോക്രട്ടീസ് എന്നിവരില്‍ തുടങ്ങി അഡോര്‍ണോ, ബാര്‍ത്തെസ്, സാര്‍ത്ര് വഴി സ്ലാവോജ് സിസെക്ക് വരെയുള്ള വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ഉയര്‍ത്തപ്പെട്ടു എന്ന മട്ടില്‍ ഞെളിഞ്ഞിരിക്കുകയും ചെയ്യാം.




പ്രതികരണാത്മാക്കളുടെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഭൂമിയില്‍ നിന്നാണെന്നും അല്ല സ്വര്‍ഗത്തില്‍ നിന്നാണെന്നും അതുമല്ല നരകത്തില്‍ നിന്നാണെന്നും നരവംശ ശാസ്ത്രജ്ഞന്മാരുടെയിടയില്‍ തര്‍ക്കമുണ്ട്. ഭൂമിയില്‍ ഇത്തരം ജീവികളുണ്ടാവില്ലന്നാണ് ചിലര്‍ തറപ്പിച്ചു പറയുന്നത്. ചില സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നത് ഇവര്‍ നരകത്തില്‍നിന്ന് വന്നവരാണെന്നാണ്. എന്നാല്‍ ഇവര്‍ തല നീട്ടിപ്പിടിക്കുന്ന രീതി കണ്ട് ഇത് ഭഗവാന്റെ കൂര്‍മാവതാരമാണെന്ന് ഉറപ്പിക്കുന്നവരുമുണ്ട്. ചാനലിലാണ് പ്രതികരണാത്മാക്കളെ പ്രധാനമായും കാണുന്നത്. " ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ആത്മാക്കളെത്തിയിട്ടു"ണ്ടെന്ന് ചാനലിലെ വാര്‍ത്താപ്രക്ഷേപണ മന്ത്രി അറിയിക്കുന്നതോടെ വിഷയാസക്തര്‍ കടന്നിരിക്കും. ചാനലില്‍ വീഴുന്ന ചാഴികളാണ് പ്രതികരണാത്മാക്കള്‍ .


പാമ്പ് പടം പൊഴിച്ചപോലെ പിന്നെ അവിടെ കിടക്കും. ചാനലില്ലാതെ ചാഴിയില്ല; ചാഴിയില്ലാതെ ചാനലില്ല എന്ന മട്ടില്‍ രണ്ടും തമ്മില്‍ നല്ല ഐക്യമാണ്. എന്നാലും പ്രതികരണാത്മാക്കളുടെ പ്രവര്‍ത്തനം കാണാതെ പോവരുത്. രാപ്പകലില്ലാതെ സേവനസന്നദ്ധരാണ് അവര്‍ . ഏതു പാതിരാത്രിക്കു ചെന്നു വിളിച്ചാലും ഒരു പരാതിയോ പരിഭവമോ ഇല്ലാതെ അവര്‍ വരും. സാംസ്കാരിക രംഗത്തെ ആംബുലന്‍സ് സര്‍വീസ് ആണ് ഇത്. ഇരുപത്തിനാലു മണിക്കൂറും റെഡി. എന്തൊരു ത്യാഗികള്‍! അന്യജീവനുതകീ സ്വജീവിതം "ധന"മാക്കുന്ന വിവേകികള്‍! പ്രതികരണാത്മാക്കള്‍ ഇല്ലെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ അവസ്ഥ? കണ്ണിമ വെട്ടാതെ കാവല്‍ നില്‍ക്കുകയല്ലെ അവര്‍ ? അരുതാത്തത് എന്തു കണ്ടാലും "..ബൗബൗ.." എന്ന് പറഞ്ഞ് നമ്മളെ ഉണര്‍ത്താന്‍ ഇവരല്ലാതെ ആരുണ്ട്? മറ്റുള്ളവര്‍ക്കു വേണ്ടി ഒരിക്കലും വാലാട്ടാത്ത ധിക്കാരികള്‍! എന്നാല്‍ സ്വന്തം കാര്യത്തിന് ആരുടെ മുന്നിലും അഭിമാനത്തോടെ വാലാട്ടുന്നവര്‍ . വാര്‍ധക്യംകൊണ്ട് വാലു മുറിഞ്ഞുപോയവരും മറ്റുള്ളവര്‍ വാലു മുറിച്ചു കളഞ്ഞവരും ലക്ഷ്യം തെറ്റി വാലാട്ടിയവരും വാല്‍ പ്രവര്‍ത്തനക്ഷമമല്ലാത്തവരും കൂട്ടത്തിലുണ്ട്. ഇതൊന്നും അയോഗ്യതകളല്ല, യോഗ്യതകള്‍ തന്നെ!


ഇവര്‍ പറഞ്ഞുതരുന്ന അറിവുകള്‍ നിസ്സാരമാണോ? എന്തൊരു വിജ്ഞാനവിസ്ഫോടനം! എന്തൊരു ഉദാത്ത ചിന്ത! എന്തൊരു അവഗാഹം! ഉദാഹരണം. ഒരു ചാനല്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കൊണ്ടുവരുന്നു. സമൂഹ മനസ്സാക്ഷിയെ പൊള്ളിക്കുന്ന വാര്‍ത്തയാണ് അത്. ഒരു നൂറ്റാണ്ടിനിടയ്ക്ക് സമൂഹം കണ്ട ഏറ്റവും പ്രതിബദ്ധതയുള്ള വാര്‍ത്ത. ചാനലിലെ വാര്‍ത്താ വിതരണ മന്ത്രി അന്നത്തെ വാര്‍ത്താ രാഗം വിസ്തരിക്കുന്നു. രാഗം പന്തുവരാളി. "ഇന്നത്തെ പ്രധാന വാര്‍ത്ത. പെങ്ങാമൂഴിയില്‍ കാള പ്രസവിച്ചു. ഇത് ഞങ്ങളുടെ മാത്രം വാര്‍ത്തയാണ്. ഞങ്ങള്‍ക്കുവേണ്ടി മാത്രം പ്രസവിച്ച കാളയാണ്. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ സ്ഥലത്തുണ്ട്. റിപ്പോര്‍ട്ടര്‍ , എന്തൊക്കെയാണ് വിശേഷങ്ങള്‍ ?" "ഒരു കാളയ്ക്കുണ്ടായ വിശേഷമാണ് പ്രധാന വിശേഷം.


രാവിലെ ഏഴുമണിയോടെയാണ് കാള പ്രസവലക്ഷണം കാണിച്ചു തുടങ്ങിയത്. അടുത്ത മൃഗാശുപത്രിയിലേക്ക് ഉടന്‍ തന്നെ കാളയെ പ്രവേശിപ്പിച്ചു. ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാര്‍ കാളയെ പരിശോധിച്ചു. സിസേറിയന്‍ വേണ്ടിവരുമെന്നാണ് ആദ്യഘട്ടത്തില്‍ തോന്നിയിരുന്നത്. എന്നാല്‍ പെട്ടെന്ന് ഘട്ടം മാറുകയും കാള എല്ലാവരെയും അത്ഭുതപ്പെടുത്തി സ്വാഭാവികമായി പ്രസവിക്കുകയുമാണ് ഉണ്ടായത്. ഒമ്പതേമുക്കാലോടെയാണ് പ്രസവമുണ്ടായത്. കാളയും കുട്ടിയും സുഖമായിരിക്കുന്നതായാണ് നമുക്കു കിട്ടുന്ന വിവരം." "കാളയെയും കുഞ്ഞിനെയും നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞോ?. എന്താണ് സ്ഥിതി?" "..കാളയെയും കുഞ്ഞിനെയും കാണാന്‍ കഴിഞ്ഞിട്ടില്ല. പതിനൊന്നു മണിയോടെ കാളയെയും കുഞ്ഞിനെയും പൊതുപ്രദര്‍ശനത്തിന് വെക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്..." "കാളക്ക് ഗര്‍ഭമുണ്ടായിരുന്നതിനെക്കുറിച്ച് എന്ത് വിശ്വസനീയമായ തെളിവാണ് നമ്മുടെ കൈയിലുള്ളത്?" "..കാളയുടെ ബോഡി ലാംഗ്വേജ് അഥവാ ശരീരഭാഷയാണ് പ്രധാനമായും നമുക്ക് ഹാജരാക്കാനുള്ളത്. കാളക്ക് പൊതുവെ ഉണ്ടാവേണ്ട ഊര്‍ജസ്വലത നഷ്ടപ്പെടുകയും ഗര്‍ഭാലസ്യം കാണിക്കുകയും ചെയ്തതായി നമ്മുടെ കൈയില്‍ തെളിവുകളുണ്ട്. ഈ സമയത്ത് കാള പച്ചമാങ്ങ, പുളി എന്നിവയോട് അമിതമായ ആസക്തി കാണിച്ചിരുന്നു എന്നതിനും രേഖകളുണ്ട്."


" ശരി. ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ മൂന്നാത്മാക്കള്‍ നമ്മളോടൊപ്പം സ്റ്റുഡിയോവിലുണ്ട്. ഒരാത്മാവ് അന്തരീക്ഷത്തില്‍നിന്ന് നമ്മളോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതികരണാത്മാവേ, കാള പ്രസവിക്കുമോ?" "അസംഭാവ്യമെന്ന് നമ്മള്‍ കരുതുന്നത് സംഭവിക്കുമ്പോള്‍ അവിശ്വസനീയത തോന്നുക സ്വാഭാവികമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ മനുഷ്യനോട് തീവണ്ടിയെ കുറിച്ച് പറഞ്ഞാല്‍ വിശ്വസിക്കുമായിരുന്നോ..?


മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുമെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറഞ്ഞാല്‍ വിശ്വസിക്കുമോ..?പരമ്പരാഗതമായ വിശ്വാസങ്ങളുടെ തടവില്‍ കിടക്കുകയാണ് മനുഷ്യന്‍ . അതിനപ്പുറത്ത് എന്ത് സംഭവിച്ചാലും അവന് വിശ്വസിക്കാന്‍ മടിയുണ്ടാവും. കാരണം അവന്‍ അവന്റെ വിശ്വാസത്തിനകത്ത് സുരക്ഷിതനാണെന്നുള്ളതാണ്. ഇത്തരം ഒരു പാരമ്പര്യ വാദം നമ്മുടെ സമൂഹത്തിനകത്ത് ശക്തമാണ്. കാള പ്രസവിക്കില്ല എന്നത് നമ്മുടെ ഒരു പരമ്പരാഗതമായ വിശ്വാസം മാത്രമാണ്. പക്ഷേ നാം ജീവിക്കുന്ന സമൂഹം അടിമുടി മാറിക്കൊണ്ടിരിക്കുകയാണെന്നും മാമൂലുകള്‍ ചോദ്യം ചെയ്യപ്പെടുകയാണെന്നും നാം കാണാതെ പോകരുത്. അതുകൊണ്ട് കാള പ്രസവിക്കുക എന്നത് അസംഭാവ്യമോ അത്ഭുതമോ ആയി കാണേണ്ടതില്ല. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സമൂഹത്തെ വല്ലാതെ മാറ്റിമറിച്ച ഇക്കാലത്ത് കാള പ്രസവിച്ചു എന്ന് പറഞ്ഞാല്‍ ഞെട്ടേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.." "..ഇതില്‍ ജീവശാസ്ത്രപരമായ പ്രശ്നങ്ങളില്ലേ, പ്രതികരണാത്മാവേ..?


" " തീര്‍ച്ചയായും ജീവശാസ്ത്രപരമായ പ്രശ്നങ്ങളുണ്ട്. പക്ഷേ ഇവിടെ വളരെ പ്രധാനപ്പെട്ട കാര്യമുണ്ട്. ജീവശാസ്ത്രപരമായ പ്രശ്നങ്ങളെ നാം എങ്ങനെ സമീപിക്കുന്നു എന്നുള്ളതാണ്. അത് മനുഷ്യന്റെ കണ്ണിലൂടെ തന്നെ കാണൂ എന്നത് നമ്മുടെ അഹങ്കാരമാണ്. നമ്മുടെ പ്രശ്നങ്ങള്‍ നമുക്ക് നമ്മുടെ കണ്ണിലൂടെ കാണാം. എന്നാല്‍ ഒരു കാളയുടെ പ്രശ്നം നമ്മുടെ കണ്ണിലൂടെ മാത്രമേ കാണൂ എന്ന് പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്? കാളയുടെ പ്രശ്നങ്ങള്‍ നമ്മള്‍ നോക്കിക്കാണേണ്ടത് കാളക്കണ്ണിലൂടെയാണ്. കാള പ്രസവിക്കരുത് എന്നുള്ളത് മനുഷ്യന്റെ ഒരു വൃത്തികെട്ട ശാഠ്യമാണ്. ഒരു കാളയും അങ്ങനെ നിര്‍ബന്ധം പിടിച്ചതായി അറിയില്ല." "അപ്പോള്‍ കാള പെറ്റെന്ന് കേട്ട് കയറെടുക്കരുതെന്ന് പറയുന്ന പഴഞ്ചൊല്ല് ഇതോടെ അപ്രസക്തമാവുകയാണ്, അല്ലെ?...ഹ..ഹ...ഹ" "..ഹ..ഹ..ഹ..അതെ. പല പഴഞ്ചൊല്ലുകളും കാലഹരണപ്പെടുകയാണ്. ഇനി പുതിയ പഴഞ്ചൊല്ലുകളെയാണ് ആവശ്യം...ഹ..ഹ..ഹ" ഇതോടെ വാര്‍ത്ത കഴിഞ്ഞു. വാര്‍ത്ത കിടന്ന ചാനലില്‍ പൂട പോലുമില്ല.


യഥാര്‍ഥത്തില്‍ കാളയായിരുന്നില്ല, കാളിയായിരുന്നു പ്രസവിച്ചത്! ഇത് അറിഞ്ഞഭാവം പോലും നടിക്കാതെ ചാനല്‍ അടുത്ത വേട്ടക്കിറങ്ങി. പ്രതികരണാത്മാക്കള്‍ അടുത്ത ചാനലില്‍ ചാടിക്കയറി. ഗ്വാട്ടിമാലയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിദഗ്ധാഭിപ്രായം പറഞ്ഞു തുടങ്ങി. ഒരേ സമയം പല ചാനലില്‍ കയറി പ്രതികരണാത്മാക്കള്‍ ചിലപ്പോള്‍ കാണികളെ അത്ഭുതപരതന്ത്രരാക്കിക്കളയും. പാലമരത്തില്‍ യക്ഷി കയറുന്ന പോലെയാണ് പ്രതികരണാത്മാക്കള്‍ ചാനലില്‍ ചാടിക്കയറുന്നത്. മുടിയില്‍ കറുത്ത ചായവും തേച്ച്, മുഖത്ത് പൗഡറും പൂശി അന്തിയാവുമ്പോള്‍ ഇറങ്ങി നില്‍ക്കും. തൊട്ടുകൂട്ടാന്‍ ഒരു ചിരിയും. ഏതെങ്കിലും ചാനലുകാരന്‍ വിളിച്ചുകൊണ്ടു പോവും. വൈദ്യശാലയില്‍ അരിഷ്ടം കുപ്പിയിലാക്കി വെച്ചിരിക്കുന്ന പോലെയാണ് ചാനലുകാര്‍ പ്രതികരണാത്മാക്കളെ സൂക്ഷിച്ചിരിക്കുന്നത്. എല്ലാ അസുഖത്തിനും ഒരേ അരിഷ്ടമല്ല. വായുവിന് ജീരകാരിഷ്ടം, ഊര്‍ജത്തിന് ദശമൂലാരിഷ്ടം. അതുപോലെ ഓരോ വിഷയത്തിനും പ്രത്യേകം പ്രതികരണാത്മക അരിഷ്ടങ്ങളുണ്ട്. വിഷയമനുസരിച്ച് ചാനലുകാര്‍ അരിഷ്ടമെടുക്കും. ബാലചികില്‍സക്കാരനെ വിഷ ചികില്‍സക്ക് വിളിക്കില്ലല്ലോ. എന്നാല്‍ ചില പ്രതികരണാത്മാക്കള്‍ നാട്ടുമ്പുറത്തെ പലചരക്കുകട പോലെയാണ്. എന്തുചോദിച്ചാലും ഇത്തിരി കിട്ടും. എല്ലാ സാധനങ്ങളും ഒന്നൊന്നരക്കിലോ അവര്‍ മേടിച്ചു വച്ചിട്ടുണ്ടാവും.


അത്യാവശ്യക്കാരെ നിരാശപ്പെടുത്തരുതല്ലൊ. അതുപോലെ അത്യാവശ്യത്തിന് ഓടിവരുന്ന ചാനലുകാരെ നിരാശപ്പെടുത്താതിരിക്കാന്‍ എല്ലാം ഇത്തിരി കരുതിവച്ചിരിക്കുന്ന പ്രതികരണാത്മാക്കളുണ്ട്. മനസ്സുകൊണ്ട് പോലും നമ്മള്‍ അവരെ പരിഹസിക്കരുത്. നമ്മെ നേര്‍വഴിക്ക് നടത്താന്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുന്നവരാണ് അവര്‍ . ഒരുമ്പെട്ടവര്‍ എന്നു ചുരുക്കിപ്പറയാം. ധര്‍മസംസ്ഥാപനത്തിന് അവതാരരൂപം പ്രാപിച്ച് ഇറങ്ങി വരുന്ന പരംപൊരുളുകള്‍ . ദര്‍ഭ വിരിച്ച്, അര്‍ഘ്യം നല്‍കി അവരെ സ്വീകരിച്ചാലും. പഞ്ചാക്ഷരീ മന്ത്രങ്ങള്‍ ജപിച്ച് പ്രതികരണാത്മാകളെ സ്തുതിച്ചാലും. വിജ്ഞാനത്തിന്റെ കമണ്ഡലുവുമായി ജനമനസ്സുകളില്‍ പരിവര്‍ത്തനത്തിന്റെ തീര്‍ഥയാത്രക്കിറങ്ങുന്ന ദേവര്‍ഷിമാരാണ് അവര്‍ . സത്യം കണ്ടെത്താന്‍ ചാനലുകളില്‍ ഉഗ്രതപസ്സനുഷ്ഠിക്കുന്നവര്‍ . സര്‍വസംഗ പരിത്യാഗികള്‍ . നമ്മുടെ നന്മയെ കരുതി മാത്രം ജീവിക്കുന്നവര്‍ . അവര്‍ വരുന്ന വഴികളില്‍ നമ്രശിരസ്കരായി നില്‍ക്കൂ; അവരുടെ തൃപ്പാദങ്ങളില്‍ വീണ് നമസ്കരിക്കൂ; അവര്‍ നമ്മെ അനുഗ്രഹിക്കട്ടെ. കേരളം രക്ഷപ്പെടട്ടെ. പ്രതികരണാത്മാക്കളെ...പുണ്യാത്മക്കളെ...അജ്ഞരും വിവരദോഷികളും അല്‍പ്പന്മാരും അസൂയക്കാരും പ്രതികാര ദാഹികളുമായ ഞങ്ങളെ അനുഗ്രഹിക്കേണമേ...ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ... ഇനി നിങ്ങള്‍ പറയുന്നത് മാത്രം കേട്ട്, അനുസരിച്ച് ഞങ്ങള്‍ ജീവിച്ചോളാമേ... ഞങ്ങള്‍ക്ക് വേണ്ടി ചിന്തിക്കേണമേ... ഞങ്ങള്‍ക്ക് വേറെ പണിയുണ്ടേ.....

2012, മാർ 12

എനിക്ക് ജനങ്ങളോട് പറയാനുള്ളത്‌-ആര്‍. സെല്‍വരാജ്‌

            (ഈ ലേഖനത്തിലെ നെല്ലും പതിരും വേർതിരിച്ചറിയേണ്ടതുണ്ട്‌.)




എന്റെ രാജിയുടെ സന്ദേശം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതു പക്ഷ രാഷ്ട്രീയത്തിനും ഉള്ളതാണ്. പാര്‍ട്ടി നേതൃത്വത്തിനും കോഴിക്കോട്ട് നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനും ചര്‍ച്ച ചെയ്യാനുള്ള ഒരു വിഷയമായാണ് ഒരു എളിയ കമ്യൂണിസ്റ്റ് വിശ്വാസിയും
പ്രവര്‍ത്തകനുമായ ഞാന്‍ എന്റെ രാജിയെ കണക്കാക്കുന്നത്


ഞാന്‍ സി.പി.എം. അംഗത്വവും നിയമസഭാംഗത്വവും രാജിവെക്കാന്‍ നിര്‍ബന്ധിതമായ രാഷ്ട്രീയ കാരണങ്ങളും അനുഭവങ്ങളും രാജിക്കുശേഷം നടത്തിയ പത്രസമ്മേളനത്തിലും പ്രസ്താവനയിലും വിശദീകരിച്ചിരുന്നു. ഞാന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങളെ അവഗണിച്ചുകൊണ്ട് സി.പി.എം. നേതൃത്വവും ചില മാധ്യമങ്ങളും ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ദുരാരോപണങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ എനിക്ക് കേരളത്തിലെ ജനങ്ങളോട് പറയാനുള്ളത് പറയാന്‍ ശ്രമിക്കുകയാണ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സി.പി.എമ്മില്‍ എല്ലാ ജനകീയ പ്രശ്‌നങ്ങളെക്കാളും പ്രധാനമായി നടന്നുകൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളിലൊന്നും ഞാന്‍ സജീവ പങ്കാളിയല്ല. 44 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ ഒരിക്കല്‍പ്പോലും ഏതെങ്കിലും സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലോ അഴിമതിയുടെ പേരിലോ ഒരു ആരോപണവും എനിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടില്ല. ഒരു അച്ചടക്ക നടപടിക്കും വിധേയനാകേണ്ടിവന്നിട്ടുമില്ല. മലപ്പുറം സംസ്ഥാന സമ്മേളനത്തിനുശേഷം ഔദ്യോഗിക ഗ്രൂപ്പിനോടൊപ്പമാണ് ഞാന്‍ നിലയുറപ്പിച്ചിരുന്നതും. വി.എസ്. ഉയര്‍ത്തിയ രാഷ്ട്രീയവും നയപരവുമായ ചില പ്രശ്‌നങ്ങള്‍ ശരിയാണെന്ന് ഗ്രൂപ്പുവ്യത്യാസമില്ലാതെ പാര്‍ട്ടിയിലെ പലരും കരുതിയിരുന്നപോലെ ഞാനും മനസ്സിലാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഒറ്റയാള്‍ പ്രവര്‍ത്തനങ്ങളോട് എനിക്ക് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒപ്പം നില്ക്കുന്നവരെ ചതിക്കുന്ന അദ്ദേഹത്തിന്റെ പ്രകൃതത്തോടും വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍, പിണറായി വിജയന്‍ പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിച്ചതിനുശേഷം എല്ലാ ജില്ലകളിലും പ്രദേശങ്ങളിലും ഔദ്യോഗിക നേതൃത്വത്തിന്റെ വിശ്വസ്തരായി ചമഞ്ഞ ചില വ്യക്തികളും ഗ്രൂപ്പുകളും പാര്‍ട്ടിയെ മൊത്തത്തില്‍ സ്വന്തം സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിച്ചതിനോട് മറ്റനേകം പ്രവര്‍ത്തകരെപ്പോലെ എനിക്കും യോജിക്കാന്‍ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ പാര്‍ട്ടിയെ അങ്ങനെ റാഞ്ചി സ്വന്തമാക്കിയ ഒരു സംഘത്തിന്റെ അപ്രിയത്തിന് ഞാന്‍ ഇരയായത് അങ്ങനെയാണ്. ഒരു കാലത്ത് തിരുവനന്തപുരം ജില്ലയില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ കോട്ടയായിരുന്ന നെയ്യാറ്റിന്‍കര താലൂക്കില്‍ സി.പി.എമ്മിനെ മുഖ്യരാഷ്ട്രീയ ശക്തിയാക്കി മാറ്റുന്നതിനു വേണ്ടി ത്യാഗം സഹിച്ച നേതാക്കന്മാരുടെ മാതൃക പിന്തുടര്‍ന്ന് നിരവധി മര്‍ദനങ്ങളും പീഡനങ്ങളും ജയില്‍വാസവും അനുഭവിച്ചയാളാണ് ഞാന്‍. അങ്ങനെയുള്ള എന്നെ അകാരണമായി എന്റെ പ്രധാന പ്രവര്‍ത്തനമേഖലയില്‍ നിന്നു പിഴുതെറിയാനും അവഹേളിച്ച് പുറന്തള്ളാനുമാണ് ജില്ലാ നേതൃത്വത്തില്‍ പിടിമുറുക്കിയ ഏതാനും പേര്‍ ശ്രമിച്ചത്. ഈ അനുഭവം എന്റേതുമാത്രമായിരുന്നില്ല. തിരുവനന്തപുരം ജില്ലയിലെ പേരെടുത്തു പറയാവുന്ന നൂറുകണക്കിനു ജില്ല - പ്രാദേശിക നേതാക്കളും നിസ്വാര്‍ഥ പ്രവര്‍ത്തകരുംഇങ്ങനെ സംശയത്തിനും അവഗണനയ്ക്കും ഇരയായി; ഓരോ സമ്മേളനം കഴിയുന്തോറും കൂടുതല്‍ പേര്‍ കുറ്റാരോപിതരായിക്കൊണ്ടിരിക്കുന്നു. തെറ്റുകള്‍ തിരുത്തുന്നതിന് മേല്‍ക്കമ്മിറ്റികള്‍ മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷ പൂര്‍ണമായും അവസാനിച്ചത് ഈ സംസ്ഥാന സമ്മേളനത്തോടെയാണ്.

ഈ അവസ്ഥയില്‍ സ്വന്തം പാര്‍ട്ടിയുടെ നേതൃത്വത്തിലും നയപരിപാടികളിലുമുള്ള വിശ്വാസത്തോടുകൂടി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നതുകൊണ്ടും എനിക്കെതിരെ വൈരനിര്യാതനബുദ്ധിയോടെ ചിലര്‍ കരുക്കള്‍ നീക്കിയതുകൊണ്ടുമാണ് ഞാന്‍ എല്ലാ പാര്‍ട്ടി പദവികളും നിയമസഭാംഗത്വവും ഉപേക്ഷിക്കാന്‍ ആലോചിച്ചത്. സഹപ്രവര്‍ത്തകരോടും പാര്‍ട്ടി ഭാരവാഹികളോടും എന്റെ നിസ്സഹായത എത്രയോവട്ടം ഞാന്‍ പറഞ്ഞിരുന്നു. എന്റെ അഭിപ്രായങ്ങളോടും വികാരങ്ങളോടും യോജിച്ചെങ്കിലും അവരില്‍ പലരും ഓരോ കാരണങ്ങളാല്‍ കുറച്ചുകൂടി കാത്തിരിക്കാമെന്നാണ് പറഞ്ഞത്. സത്യസന്ധതയില്ലാത്ത പൊതു പ്രവര്‍ത്തനം ശീലിച്ചിട്ടില്ലാത്തതുകൊണ്ടും എനിക്കും കുടുംബത്തിനുമെതിരായ മാനസിക പീഡനങ്ങള്‍ ഇനിയും സഹിക്കാന്‍ കഴിയാത്തതുകൊണ്ടും ഞാന്‍ ഒറ്റയ്ക്ക് എന്റെ രാജി തീരുമാനം നടപ്പാക്കുകയായിരുന്നു.

ഇതിലൂടെ ഞാന്‍ എന്നെപ്പോലെ വീര്‍പ്പുമുട്ടിക്കഴിയുന്നവരും പുറന്തള്ളപ്പെട്ടവരുമായ ആയിരക്കണക്കിന് കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനാണ് ആഗ്രഹിച്ചത്. പിറവം തിരഞ്ഞെടുപ്പ് എന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ല. അവിടെ ആരു ജയിച്ചാലും തോറ്റാലും എനിക്ക് ലാഭമോ നഷ്ടമോ ഇല്ല. സന്തോഷമോ ദുഃഖമോ ഇല്ല. എന്റെ രാജിയുടെ സന്ദേശം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും ഉള്ളതാണ്. പാര്‍ട്ടി നേതൃത്വത്തിനും കോഴിക്കോട്ട് നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനും ചര്‍ച്ച ചെയ്യാനുള്ള ഒരു വിഷയമായാണ് ഒരു എളിയ കമ്യൂണിസ്റ്റ് വിശ്വാസിയും പ്രവര്‍ത്തകനുമായ ഞാന്‍ എന്റെ രാജിയെ കണക്കാക്കുന്നത്. ഈ രാഷ്ട്രീയ പ്രശ്‌നത്തെയാണ് സി.പി.എം. ദുരാരോപണങ്ങളിലൂടെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്.

ഇപ്പോള്‍ പാര്‍ട്ടി പറയുന്നത് ഞാന്‍ പിറവം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ സഹായിക്കാനായി ഗൂഢാലോചന നടത്തി, കോടികള്‍ കൈപ്പറ്റി പാര്‍ട്ടിയെ വഞ്ചിച്ചു എന്നെല്ലാമാണ്. കോടികള്‍ സമ്പാദിക്കാനാണെങ്കില്‍ നാലേകാല്‍ കൊല്ലം ബാക്കിയുള്ള എം.എല്‍.എ. സ്ഥാനം നിലനിര്‍ത്തി പലരും ചെയ്യുന്നതുപോലെ സമ്പാദിക്കാമായിരുന്നില്ലേ? തിരുവനന്തപുരം ജില്ലാ സെക്രട്ടറിമുതല്‍ സംസ്ഥാന നേതാക്കളില്‍ ചിലര്‍വരെ എനിക്കെതിരെ കോടികളുടെയും ഗൂഢാലോചനയുടെയും വഞ്ചനയുടെയും കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതില്‍ എനിക്ക് അത്ഭുതമില്ല. പരാതിയുമില്ല. പക്ഷേ, കാപ്പിറ്റല്‍ പണിഷ്‌മെന്റിന് ദിവസങ്ങളെണ്ണി കഴിയുന്ന വി.എസ്. അദ്ദേഹത്തിന് വര്‍ഷങ്ങളായി നേരിട്ടറിയാവുന്ന എന്നെപ്പറ്റി പൊതുവേദികളില്‍ ഈ കോടികളുടെ നുണക്കഥകള്‍ ആവര്‍ത്തിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ എനിക്കും ചോദിക്കാമല്ലോ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഞങ്ങളെല്ലാം രാപകല്‍ പണിയെടുക്കുമ്പോള്‍ അങ്ങ് വോട്ടര്‍മാരോട് മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്തുവല്ലോ. അത് ആരുമായുള്ള ഗൂഢാലോചനയായിരുന്നു? എത്രകോടിയായിരുന്നു പ്രതിഫലം? തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ കൂട്ടത്തോല്‍വി കേട്ട് പൊട്ടിച്ചിരിച്ചുവല്ലോ. (സ്വന്തം കൂട്ടില്‍ വിസര്‍ജിക്കുന്ന ജീവി എന്ന് ആക്ഷേപവും കേട്ടു.) അതിലും കോടികളുടെ കുതിരക്കച്ചവടവും വര്‍ഗവഞ്ചനയും ഉണ്ടായിരുന്നോ?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡെപ്യൂട്ടി സ്​പീക്കര്‍ വിജയിച്ച കാട്ടാക്കട നിയോജകമണ്ഡലത്തില്‍ സംഭവിച്ചത് ആരും മറന്നിട്ടില്ല. പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് ചുവരെഴുത്തും ആദ്യവട്ട തിരഞ്ഞെടുപ്പുപ്രവര്‍ത്തനവും നടന്നശേഷം, നാമനിര്‍ദേശപത്രികാസമര്‍പ്പണത്തിന്റെ അവസാനദിവസത്തിന്റെ തൊട്ടുതലേന്ന് അരമണിക്കൂര്‍ മുമ്പുവരെ ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച് കാത്തിരുന്ന് നിരാശയായ ഡി.സി.സി. വനിതാ നേതാവിനെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ആനയിച്ച് സ്ഥാനാര്‍ഥിത്വം നല്‍കിയല്ലോ. ആ കുതിരക്കച്ചവടത്തില്‍ ആരാണ് കോടികള്‍ കൈമാറിയത്? ഇങ്ങനെ ചോദിക്കാവുന്ന ചോദ്യങ്ങളെല്ലാം ഞാനിപ്പോള്‍ ചോദിക്കുന്നില്ല.

ഞാനേര്‍പ്പെട്ടതായി ആരോപിക്കുന്ന കുതിരക്കച്ചവടത്തില്‍ ഇടനിലക്കാരന്‍ പി.സി. ജോര്‍ജാണെന്നാണല്ലോ പറയുന്നത്. വലതുപക്ഷ രാഷ്ട്രീയചേരിയില്‍നിന്ന് അടര്‍ത്തിയെടുത്ത് ജോര്‍ജിനെ ഇടതുപക്ഷ കുപ്പായമണിയിച്ച് പൂഞ്ഞാറില്‍ മത്സരിപ്പിച്ച് എല്‍.ഡി.എഫ്. എം.എല്‍.എ.യായും നേതാവുമായും എഴുന്നള്ളിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. ആ ഇടപാടില്‍ ആരാണ് കോടികള്‍ കൊടുത്തതും വാങ്ങിയതും എന്നുകൂടി വ്യക്തമാക്കിയാല്‍ കൊള്ളാം.

എന്റെ രാജി പിറവം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എന്തോ നേട്ടമുണ്ടാക്കുമെന്ന അങ്കലാപ്പിലാണല്ലോ ഈ കോലാഹലങ്ങളെല്ലാം. ഞാന്‍ ഉന്നയിക്കുന്ന രാഷ്ട്രീയം കേരളത്തിന്റെ ഏതു പ്രദേശത്തിനും ബാധകമായതുകൊണ്ട് പിറവത്തെ വോട്ടര്‍മാരെയും അത് ചിന്തിപ്പിച്ചേക്കാം. പക്ഷേ, അതിനേക്കാളധികം പിറവത്തെ ഇടതുപക്ഷസമൂഹവും പാര്‍ട്ടി ബന്ധുക്കളും ചിന്തിക്കാനിടയുള്ളത് ബ്രാഞ്ച് മുതല്‍ സംസ്ഥാനസമ്മേളനം വരെ നടന്ന കാര്യങ്ങളാണ്. കേരളത്തിലാകെ കണ്ണൂര്‍ മോഡല്‍ നടപ്പാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങളുടെ പരീക്ഷണശാലയാണല്ലോ എറണാകുളം ജില്ല. ഇന്ന് എറണാകുളത്തെ പാര്‍ട്ടി ഭരിക്കുന്നതാരാണ്. ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പ്രയത്‌നിച്ച ആരെങ്കിലുമാണോ? രവീന്ദ്രനാഥും ലോറന്‍സും ജോസഫൈനും ശര്‍മയും എല്ലാം ഉണ്ടായിരിക്കേ, അവരെയും പാര്‍ട്ടി പ്രവര്‍ത്തകരെ മൊത്തവും അവഹേളിച്ചുകൊണ്ടല്ലേ അവിടെ വിദേശഭരണം അടിച്ചേല്പിച്ചിരിക്കുന്നത്? അവിടത്തെ തിരഞ്ഞെടുപ്പുചുമതലപോലും പിറവത്തുകാര്‍ക്കോ തൊട്ടയല്‍പക്കമായ കോട്ടയത്തെ നേതാക്കന്മാര്‍ക്കോ അല്ല. കണ്ണൂര്‍ക്കാരാണ്. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന പിറവത്തെ ജനങ്ങള്‍ അവരുടെ അമര്‍ഷവും അതൃപ്തിയും രേഖപ്പെടുത്തിയാല്‍ അത് എന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കരുത്.

സി.പി.എമ്മിന്റെ വഴിപിഴച്ച പോക്കിനെതിരെ വി.എസ്. നടത്തിയ പോരാട്ടം അദ്ദേഹം ഉപേക്ഷിച്ചിരിക്കാം. അതൊന്നും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഉന്നയിക്കില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടാണ് സംസ്ഥാനസമ്മേളനം അവസാനിച്ചിരിക്കുന്നത്. എന്റെ രാജിയോടെ അതിനെല്ലാം വീണ്ടും ജീവന്‍ വെക്കും. അതിന്റെ അങ്കലാപ്പാണ് ഈ കോലാഹലങ്ങള്‍ക്കും നെറികെട്ട ആരോപണങ്ങള്‍ക്കും അടിസ്ഥാനം.

ഞാന്‍ യു.ഡി.എഫില്‍ ചേക്കേറാന്‍ പോകുന്നുവെന്നും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാകാന്‍ പോകുന്നു എന്നുമാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഞാന്‍ ആവര്‍ത്തിച്ചു നിഷേധിച്ചിട്ടും ആ നുണ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ആരുടെ ഗൂഢാലോചനയാണ്. എത്രയാണ് അതിന് ചെലവഴിച്ചത്. നാലേകാല്‍ വര്‍ഷംകൂടി കൈവശം വെക്കാമായിരുന്ന എം.എല്‍.എ. സ്ഥാനം വലിച്ചെറിയാന്‍ മടിക്കാത്ത എന്നെയാണ് ഉറപ്പില്ലാത്ത സ്ഥാനാര്‍ഥിത്വത്തിന്റെയും പദവികളുടെയും പേരില്‍ അധിക്ഷേപിക്കുന്നത്. ഒരു കാര്യം കേരളത്തിലെ ജനങ്ങളോട് ഞാന്‍ തുറന്നുപറയട്ടെ. ഞാന്‍ വലതുപക്ഷ രാഷ്ട്രീയത്തിലേക്കില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കവിഞ്ഞൊരു രാഷ്ട്രീയവും ഇല്ല എന്ന വിചാരവും എനിക്കില്ല.

എനിക്കുള്ളതെല്ലാം പാര്‍ട്ടി തന്നതാണ് എന്ന് പറയുന്നുണ്ട്. അത് ഇപ്പറയുന്നവരേക്കാള്‍ നന്നായി എനിക്കറിയാം. എനിക്ക് പണത്തിനോട് ആര്‍ത്തി തോന്നിയതുകൊണ്ടാണ് ഈ രാജി എന്നാണ് കടകംപള്ളി സുരേന്ദ്രന്‍ ആരോപിക്കുന്നത്. ഏതെങ്കിലും സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണത്തിന്റെ നിഴലിന്റെ നിഴല്‍പോലും എന്റെ പൊതുജീവിതത്തില്‍ ഇന്നേവരെ വീണിട്ടില്ല.

എനിക്കെല്ലാം നേടിത്തന്നത് എന്റെ പാര്‍ട്ടിയാണ്. എന്റെ പാര്‍ട്ടിയറിയാത്ത, എന്റെ പാര്‍ട്ടിയുടെ കൈയൊപ്പില്ലാത്ത യാതൊന്നും എന്റെ ജീവിതത്തിലില്ല. ഞാന്‍ മാത്രമല്ല ജില്ലയിലെ പതിനായിരക്കണക്കിന് കമ്യൂണിസ്റ്റുകാര്‍ അത്തരക്കാരാണ്. അതേസമയം തിരുവനന്തപുരത്തെ പുത്തന്‍ കൂറ്റുകാരായ കമ്യൂണിസ്റ്റുകാരുടെ പുറത്തറിയുന്നതും അറിയാത്തതുമായ നിഗൂഢ സമ്പത്തിന്റെ വേരുകള്‍ ചെന്നെത്തിനില്‍ക്കുന്നത് മണിച്ചന്മാര്‍ കുന്നുകൂട്ടിയിരിക്കുന്ന കള്ളപ്പണത്തിലാണ്. ഇത് ഞാന്‍ പുതുതായി ഉന്നയിക്കുന്ന ഒരു ആരോപണമല്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ സൂക്ഷിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകളുടെ പഴയതാളുകള്‍ തുറന്നുനോക്കിയാല്‍ അര്‍ധരാത്രി സൂര്യനുദിച്ച പ്രതീതിയുണ്ടാകും. എത്രയോ അഴിമതികളുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ ചുരുളുകളാണ് ഒരു മേല്‍നടപടിയും ഇല്ലാതെ പൊടിയടിച്ചു കിടക്കുന്നത്. ചങ്കുറപ്പോടെ തന്നെ എനിക്ക് പറയാന്‍ കഴിയും, അക്കൂട്ടത്തിലൊന്നും ആര്‍. സെല്‍വരാജിന്റെ പേര് കാണില്ല. നേരേമറിച്ച് എന്റെ പേര് പാര്‍ട്ടി നടത്തിയപോരാട്ടങ്ങളിലും സമരമുഖങ്ങളിലും പാര്‍ട്ടി ഏല്പിച്ച ചുമതലകള്‍ സ്തുത്യര്‍ഹമായി നിറവേറ്റിയതിന്റെ പട്ടികയിലുമേ കാണൂ. അതുകൊണ്ടാണ് എന്റെ പാര്‍ട്ടി എനിക്ക് എല്ലാം തന്നത്. പാര്‍ട്ടിക്ക് എന്നിലുള്ള വിശ്വാസത്തിന്റെ അടയാളമാണത്. എന്നാല്‍ ഇതിനൊരു മാറ്റം സമീപകാലം മുതലുണ്ടായി. ഞാന്‍ മാത്രമല്ല നിസ്വാര്‍ഥരായ ഒട്ടേറെപ്പേര്‍ക്ക് ഈ പാര്‍ട്ടിയില്‍ സ്ഥാനമില്ലാതായി.

എന്നെപ്പോലെ വിദ്യാര്‍ഥി രാഷ്ട്രീയകാലം മുതല്‍ നിരവധി മര്‍ദനങ്ങളും ത്യാഗങ്ങളും സഹിച്ച് പാര്‍ട്ടി വളര്‍ത്താന്‍ പരിശ്രമിച്ച് പുതിയ പാര്‍ട്ടിയുടെ രീതികളില്‍ മനംമടുത്ത് പാര്‍ട്ടി പ്രവര്‍ത്തനം തന്നെ മതിയാക്കി കഴിയുന്ന ജില്ലയിലെ ഉശിരന്‍ സഖാവ് ഉണ്ട്. ജില്ലാ കമ്മിറ്റിയില്‍ നിന്ന് സ്വയം പടിയിറങ്ങുമ്പോള്‍ സ്ഥാനമാനങ്ങള്‍ വെച്ചുനീട്ടിയ നേതാക്കന്മാരോട് അദ്ദേഹം പറഞ്ഞതുതന്നെ ഞാനും പറയുന്നു. 'നിങ്ങളുടെ ഭൃത്യനായിരിക്കാന്‍ ഞാനില്ല' ഞാന്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു. ഒരു പാര്‍ട്ടിയുടെയും ഒരു മുന്നണിയുടെയും ദാസ്യവൃത്തിക്ക് ഞാനില്ല. എനിക്ക് അതിന്റെ കൂലിയും വേണ്ടാ.

2012, മാർ 10

ഇതുവഴി ചാതുര്‍വര്‍ണ്യം തിരിച്ചുവരുന്നു- രവീന്ദ്രന്‍ രാവണേശ്വരം


''ശൂദ്രാണാം മാസികം കാര്യം
വപനം ന്യായ വര്‍ത്തിനാം
വൈശ്യവച്ഛൗചകല്‍പഞ്ച
ദ്വിജോച്ഛിഷ്ടം തു ഭോജനം.''
ബ്രാഹ്മണന് സേവചെയ്യുന്ന ശൂദ്രന് തലമുണ്ഡനം ചെയ്യാം. വൈശ്യര്‍ക്ക് തുല്യമായി ശുദ്ധികര്‍മങ്ങള്‍ ചെയ്യാം. അങ്ങനെയുള്ള ശൂദ്രന് ബ്രാഹ്മണന്റെ ഉച്ഛിഷ്ടം ഭക്ഷണമാക്കാം എന്നാണ് മനുസ്മൃതിയില്‍ ബ്രാഹ്മണന് സേവ ചെയ്യുന്ന ശൂദ്രന് വിധിച്ചിരിക്കുന്നത്. ബ്രാഹ്മണന്റെ  എച്ചിലിന് നല്‍കിയിരിക്കുന്ന പദവിയും ശ്രദ്ധേയം. അത് ശൂദ്രന് ഭക്ഷണമാക്കാനുള്ള ഭാഗ്യമുണ്ട്. എന്തെങ്കിലും സുകൃതം ചെയ്ത ശൂദ്രന് മാത്രമേ ഈ ഭാഗ്യമുണ്ടാകുകയുള്ളൂ. ബ്രാഹ്മണന്റെ ഏറ്റവും അടുത്തുനില്‍ക്കുന്ന ശൂദ്രന്‍ അയാളുടെ സേവകനായ ശൂദ്രനാകുന്നതിനാല്‍  അയാളുടെ രക്തം ബ്രാഹ്മണന്റെ ഉച്ഛിഷ്ടത്താല്‍ ശുദ്ധീകരിക്കപ്പെടുന്നത് നീചത്വത്തിന് കുറവുണ്ടാകുകയും ബ്രാഹ്മണനിലെ ബ്രഹ്മത്വത്തിന് ഇടിവ് തട്ടാതിരിക്കുകയും ചെയ്യുമെന്ന് ഈ സ്മൃതി ശ്ലോകത്തിന് വ്യാഖ്യാനം. ബ്രാഹ്മണന് സേവചെയ്യുന്ന ശൂദ്രന് മനുസ്മൃതി മറ്റു ചില ആനുകൂല്യങ്ങള്‍കൂടി നല്‍കുന്നുണ്ട്്.
എന്നാല്‍, ഭാരതീയ സ്മൃതികളിലും ഉപനിഷത്തുകളിലും വേദങ്ങളിലും ബ്രാഹ്മണന്‍ തന്റെ എച്ചിലില്‍ ശൂദ്രനെ കുളിപ്പിച്ചതായി പറഞ്ഞു കേട്ടിട്ടില്ല. ബ്രാഹ്മണന്റെ എച്ചില്‍ എന്നുപറയുന്നത് ദൈവത്തിന്റെ പ്രതിപുരുഷനായ ബ്രാഹ്മണന്‍ കഴിച്ചതിന്റെ ബാക്കിയാണ് എന്ന പ്രത്യേകതയുണ്ട്. മനുസ്മൃതിയില്‍ തന്നെ 56ാമത്തെ ശ്ലോകത്തില്‍ ഉച്ഛിഷ്ടം ആര്‍ക്കും കൊടുക്കരുതെന്നും ബാക്കിവെച്ച് എഴുന്നേറ്റ് പോകരുത് എന്നും പറയുന്നു. എങ്കിലും ബാക്കിവരുന്നത് ശൂദ്രനാകാം എന്ന ന്യായവിധിയാണ് മനു മറ്റൊരിടത്ത്  പറയുന്നത്.
മനുസ്മൃതിയുടെ കാലത്ത് ബ്രാഹ്മണന്റെ എച്ചിലിനുള്ള ദിവ്യസ്ഥാനം  ഓര്‍ക്കാവുന്നതേയുള്ളൂ. ക്ഷേത്രത്തിലെ പ്രസാദത്തിനുള്ള സ്ഥാനമാണ് ബ്രാഹ്മണന്റെ ഉച്ഛിഷ്ടത്തിനെന്ന് മതം. ആത്യന്തികമായ വിധികര്‍തൃത്വം ബ്രാഹ്മണന് നല്‍കിയാണ് മനുസ്മൃതി അവസാനിക്കുന്നത്. എന്നാല്‍, സ്മൃതികള്‍ അതത് യുഗത്തിലേക്കുവേണ്ടി മാത്രം നിശ്ചയിച്ചിട്ടുള്ളതാണെന്ന് മനുവിനെപോലെ മറ്റൊരു സ്മൃതികാരന്‍ പരാശരന്‍ പറയുന്നു:
''കൃതേതു മാനവ ധര്‍മ
സ്ത്രേതായാം ഗൗതമാഃസ്മൃതാഃ
ദ്വാപരേ ശംഖ ലിഖിതാഃ.''
സത്യയുഗത്തിലെയും കൃതയുഗത്തിലെയും ജനങ്ങളെ ഉദ്ദേശിച്ചാണ് മനുസ്മൃതി രചിച്ചിരിക്കുന്നത് എന്നാണ് പരാശരസ്മൃതിയില്‍ പരാശരന്‍ പറഞ്ഞിരിക്കുന്നത്. മനു ഭൃഗുവിനോട് പറഞ്ഞ കാര്യങ്ങളാണ് മനുസ്മൃതിയായി വന്നത്. പില്‍ക്കാലത്തുള്ളവര്‍ അത് പിന്തുടരണമെന്ന് നിര്‍ബന്ധമില്ല എന്നാണ് പരാശരന്‍ മനുസ്മൃതിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
 എന്നാല്‍, ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്റെ മകന് കുഷ്ഠരോഗം മാറിയതിന്റെ പേരില്‍ കീഴ്ജാതിക്കാരെ മുഴുവന്‍ എച്ചില്‍ തീറ്റിക്കുകയും ഇലയില്‍കിടത്തി ഉരുളിക്കുകയും ചെയ്യുകയാണ് കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍. ദക്ഷിണ കാനറയിലെ ഈ പ്രമുഖ ക്ഷേത്രത്തിലെ നീചകൃത്യത്തിന് കേരളത്തിലും ശാഖകള്‍ മുളക്കുന്നുവെന്ന് അറിയുമ്പോള്‍ വര്‍ണവ്യവസ്ഥയിലേക്ക് തിരിച്ചുപോകുന്നതിനു മുന്നില്‍ കാഴ്ചശക്തി നഷ്ടപ്പെടുകയാണെന്ന് കാണാം.
ദൈവികാംശം ഉണ്ടെന്ന്  പറയുന്ന ബ്രാഹ്മണ ഉച്ഛിഷ്ടം ശൂദ്രന് നല്‍കിയതിനെക്കാള്‍ നീചമാണ് ബ്രാഹ്മണന്റെ എച്ചിലിലയില്‍ രോഗശാന്തി നേടുന്നതെന്ന് മനുസ്മൃതി വായിച്ചാല്‍പോലും തോന്നും. മനുസ്മൃതിയെക്കാള്‍ ഭീകരമാണ് കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഷഷ്ഠി നാളില്‍ നടക്കുന്ന മഡെ മഡെ  സ്നാന അഥവാ, എച്ചിലില്‍ കുളി നേര്‍ച്ച. ബ്രാഹ്മണന്‍ ഭക്ഷണം കഴിച്ച് എഴുന്നേറ്റാല്‍ അവരുടെ ഉച്ഛിഷ്ടം കിടക്കുന്ന ഇലയില്‍ കിടന്ന് ഉരുളുക. ക്ഷേത്രവുമായി  ബന്ധപ്പെട്ട എല്ലാ ബ്രാഹ്മണരും കീഴ്ജാതിക്കാര്‍ വീണ്ടും തങ്ങളുടെ കീഴിലമര്‍ന്ന് ഇലയില്‍ കിടന്ന് പിടയുന്നത് കാണാന്‍ കൊതിച്ചിരിക്കുന്ന മറ്റ് ബ്രാഹ്മണരും അന്നേ ദിവസം സുബ്രഹ്മണ്യത്ത് എത്തിച്ചേരും. കഴിഞ്ഞ ജനുവരിയില്‍ നടന്ന ഷഷ്ഠി ഉത്സവത്തില്‍ 4000 പേര്‍ ഇലയില്‍ കിടന്ന് ഉരുളാനുണ്ടായിരുന്നു. എച്ചിലിലകള്‍ക്കുവേണ്ടി ആര്‍ത്തിമൂത്ത് പിടഞ്ഞുനീങ്ങുന്ന കാഴ്ച  കണ്ട് ''ഹാ,  രമണീയം ആ ബ്രാഹ്മണ കാലം വീണ്ടും വരുന്നു'' എന്ന് പറഞ്ഞ്  ആത്മനിര്‍വൃതിയില്‍ ആറാടിയാണ് ബ്രാഹ്മണര്‍ തിരികെപോയത്.  ഇതിനെതിരെ ഉയര്‍ന്ന നേര്‍ത്ത എതിര്‍പ്പ് അടിച്ചമര്‍ത്തപ്പെട്ടുവെന്ന് മാത്രമല്ല, അതിന് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തുമാറ്റുകയും ചെയ്തു ബി.ജെ.പി സര്‍ക്കാര്‍.
സുബ്രഹ്മണ്യക്ഷേത്രം
ഹിന്ദു മിത്തോളജിയില്‍ ധാര്‍മിക അടിത്തറയുള്ളതും വിശ്വാസികള്‍ക്ക് ദൈവം എന്നതിലുപരി അരുമയുമായ ഭഗവാനാണ് ശിവപുത്രനായ സുബ്രഹ്മണ്യന്‍. കുക്കെ സുബ്രഹ്മണ്യ  ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തി സുബ്രഹ്മണ്യനാണ്.
പുത്തൂര്‍ താലൂക്കിലെ കുക്കെ ഗ്രാമം മലക്കുടിയന്മാരുടെ അധിവാസമേഖലയാണ്. തുളുനാട് എന്നറിയപ്പെടുന്ന ഇന്നത്തെ കാസര്‍കോട് ഉള്‍പ്പെടെയുള്ള മേഖലകളിലും ദക്ഷിണ കാനറയിലുമാണ് മലക്കുടിയന്മാര്‍ ഉള്ളത്. കാട്ടില്‍നിന്ന് വള്ളി കൊണ്ടുവന്ന് വട്ടിയും കുട്ടയും ഉണ്ടാക്കി ഉപജീവനം കഴിച്ചുപോന്നിരുന്ന വിഭാഗമാണ് മലക്കുടിയര്‍. മലെക്കുടി എന്ന തുളുപദത്തിന്റെ അര്‍ഥംതന്നെ വനവാസികള്‍ എന്നാണ്. കുക്കെ എന്നാല്‍ വട്ടി എന്നാണര്‍ഥം. കുക്കെ പട്ടണം എന്നായിരുന്നു സുബ്രഹ്മണ്യത്തെ പണ്ട് അറിയപ്പെട്ടിരുന്നത്്. വട്ടി പട്ടണം ആണ് പിന്നിട് കാലിപട്ടണം ആയി മാറിയത്. കാസര്‍കോട്ടെ കര്‍ഷകര്‍ കന്നുകാലികളെ വാങ്ങിയിരുന്നത് സുബ്രഹ്മണ്യ കാലിച്ചന്തയില്‍ നിന്നായിരുന്നു. ക്ഷേത്രത്തിന് കാര്‍ഷിക ബന്ധം നല്‍കിയത് കാലിച്ചന്തയാണ്. ഇപ്പോള്‍ കാലിച്ചന്തയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
ഈ പശ്ചിമഘട്ട  മലനിരയില്‍ സുബ്രഹ്മണ്യന്റെ വിഗ്രഹം പ്രത്യക്ഷപ്പെട്ടത് ശ്രീ ശങ്കരാചാര്യരുടെ സന്ദര്‍ശനത്തിന് ശേഷമായിരുന്നു. ബ്രാഹ്മണമതത്തിന് താത്ത്വികാടിത്തറ നല്‍കിയ ശങ്കരദര്‍ശനംതന്നെയാണ് സുബ്രഹ്മണ്യത്തെ ആദിവാസികളെ തുരത്തി അവിടെ ബ്രാഹ്മണാധിപത്യം സ്ഥാപിക്കുന്നതിന് പ്രേരകശക്തി. ''സുബ്രഹ്മണ്യ ഭുജംഗ പ്രയാതാ'' എന്ന ശങ്കര സ്തോത്രത്തില്‍ ഇത് വായിച്ചെടുക്കാം. ഭജെ കുക്കെ ലിംഗം എന്നാണ് ഇവിടെയുള്ള വിഗ്രഹത്തെ കുറിച്ച് ശങ്കരന്‍ പറയുന്നത്. കുക്കെ എന്ന ആദിവാസി ഗോത്ര പദത്തെ ശങ്കരന്‍ തന്നെയെന്നു  പറയുന്നു, സംസ്കൃതവത്കരിച്ചു. ഇതിന്റെ വട്ടി എന്ന അര്‍ഥം വെട്ടിമാറ്റി. മറിച്ച്, രഘുവംശം സര്‍ഗം രണ്ടില്‍ ശ്ലോകം 38ല്‍  പറയുന്ന ഗുഹ  എന്ന അര്‍ഥമുള്ള കുഷിയാണ് എന്ന് ആര്യവത്കരിച്ചു. ഈ ഗുഹയിലാണ് വിഗ്രഹം കണ്ടെത്തിയത് എന്നാണ് പറയുന്നത്. ബ്രാഹ്മണ്യം ശാസ്ത്രീയമായി ആധിപത്യം സ്ഥാപിക്കുന്നത് എങ്ങനെയെന്നും നാട്ടറിവിനെ ആര്യവത്കരിക്കുന്നത് എങ്ങനെയെന്നും ഈ രീതികളില്‍നിന്ന് വ്യക്തമാകുന്നു. യഥാര്‍ഥത്തില്‍ മലക്കുടിയന്മാരുടെ ആരാധനാ കേന്ദ്രം ബ്രാഹ്മണര്‍ കൈയടക്കുകയായിരുന്നു. കുക്കെയെന്നാല്‍ കുഷിയെങ്കില്‍ കാസര്‍കോട്ടെ കാട്ടുകുക്കെ എങ്ങനെ വന്നുവെന്ന് ശങ്കരന്‍ പറഞ്ഞിട്ടുണ്ടാകുമോയെന്ന് അറിയില്ല. കാട്ടുകുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലും മഡെ മഡെ സ്നാന ഉണ്ട് എന്നത് കേരളത്തില്‍ എത്ര പേര്‍ക്ക് അറിയാം എന്ന് പറയാന്‍ കഴിയില്ല. 'മഡെ' എന്നാല്‍  എച്ചില്‍ ഇല എന്നാണ്,'സ്നാന' എന്നാല്‍ കുളിയും.
എച്ചില്‍കുളിയുടെ ഐതിഹ്യം
കുമാരപര്‍വതത്തില്‍നിന്ന് ഒഴുകിവരുന്ന കുമാരധാര നദിയുടെ തീരത്താണ് സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൈലാസത്തിന് സമാനമെന്ന് ബ്രാഹ്മണര്‍ പ്രചരിപ്പിച്ച കുമാരധാര ഗംഗാനദിക്കും തുല്യമത്രെ. താരകാസുരനെ വധിച്ച ഗണപതി ആയുധം കഴുകാനാണ് ഈ നദിയെ സൃഷ്ടിച്ചത് എന്ന് പുരാവൃത്തം. കുമാരപര്‍വതത്തില്‍ സന്ന്യാസിമാരുടെ ഹോമം നടന്നിരുന്നു. ഈ ഹോമത്തില്‍നിന്നുള്ള ദ്രവ്യങ്ങള്‍ ഒഴുകി പുണ്യനദിയായിതീര്‍ന്നു അതാണ് കുമാരധാര. ഔഷധഗുണമുള്ള ഈ നദിയില്‍ കുളിച്ചാല്‍ രോഗങ്ങള്‍ക്ക് ശമനമുണ്ടാകും എന്നതാണ് മഡെ മഡെ  സ്നാനത്തിന് ബീജാവാപം ചെയ്ത മിത്ത്. ഈ നദിയില്‍ കുളിച്ച് ക്ഷേത്രത്തിലേക്ക് ശയനയാത്രയും ചെയ്യണം. ഫലം സുനിശ്ചിതം.
ഈ കഥ പിന്നീട് വികസിക്കുന്നത് ദ്വാപരയുഗത്തിലെ കൃഷ്ണനുമായി ബന്ധപ്പെട്ടാണ്. കൃഷ്ണന്റെ മകന്‍ സാംബന്‍ ഒരു കാട്ടുസ്ത്രീയെ ആക്രമിച്ചത് മഹര്‍ഷിമാരുടെ ശാപത്തിന് ഇടയാക്കി. സാംബന്റെ സുന്ദരമായ രൂപം വികൃതമാകാന്‍ കുഷ്ഠരോഗം ബാധിക്കട്ടെയെന്നാണ് ശാപം. സാംബന്‍ കുഷ്ഠരോഗിയായി. ഇത് നാരദമഹര്‍ഷിക്ക് താങ്ങാനായില്ല. നാരദന്‍ നിര്‍ദേശിച്ച വഴിയാണ് കുമാരധാരയില്‍ പോയി കുളിക്കാന്‍. തുടര്‍ന്ന് തീരത്തെ മണ്ണ് ദേഹത്ത് പുരട്ടാനും ശേഷം ബ്രാഹ്മണന്റെ എച്ചിലിലയില്‍ കിടന്ന് ഉരുളാനും. ഇതോടെ സാംബന് സൗന്ദര്യം തിരിച്ചുകിട്ടി. രോഗമുക്തനുമായി.
ഈ കെട്ടുകഥയില്‍ ആദിവാസികളെ വശീകരിച്ചിരുത്തിയത് ആദിശങ്കരന്റെ തന്ത്രം. അവരെ വരിഞ്ഞുകെട്ടിയ ആഭിചാര മന്ത്രത്തിന്റെ വ്യാഖ്യാനങ്ങളായിരുന്നു ഈ കഥകള്‍. ബ്രാഹ്മണന്‍ നടന്നുനീങ്ങുന്ന വഴികള്‍ അവര്‍ക്കുതന്നെ ശൂന്യതയില്‍ എഴുതിയ പട്ടയങ്ങളായി മാറിയ കാലത്ത് ഇതും ഇതിനപ്പുറവും അവര്‍ വിശ്വസിച്ചു. തൊഴില്‍ കാര്‍ഷിക ബന്ധങ്ങളിലൂടെ രൂപപ്പെട്ട മലക്കുടിയന്‍ ഗോത്രജീവിതവും അടിതെറ്റി അടിമത്തത്തിലേക്ക് നിപതിച്ചു.  ചൊറിച്ചില്‍ വന്ന മലക്കുടിയന്‍ മരുന്നിനുവേണ്ടി ജന്മിയായ ബ്രാഹ്മണന്റെ അടുത്തുവന്നപ്പോള്‍ ''എന്റെ എച്ചില്‍ ഇലയില്‍ ഉരുണ്ടോളൂ'' അതാണ് വൈദ്യം എന്ന് പറഞ്ഞിടത്തുനിന്നാണ് എച്ചില്‍കുളിയുടെ ആധുനിക ബ്രേക്കിങ്. ഇന്ന് ഇത് പ്രാര്‍ഥനയായി. മാറാരോഗങ്ങള്‍ക്ക് നേര്‍ച്ചയായി. കുഷ്ഠം മാത്രമല്ല, ശ്വാസം മുട്ടല്‍, കാന്‍സര്‍, ഹൃദ്രോഗം തുടങ്ങി ബ്രാഹ്മണന്റെ എച്ചിലിലയില്‍ നീന്തിയാല്‍ സര്‍വരോഗ സംഹാരം. കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കേരളത്തിന്റെ മലബാര്‍ മേഖലയില്‍നിന്നും ഭക്തര്‍ എച്ചിലില്‍ കുളിക്കാനെത്തുന്നുവെന്ന് ക്ഷേത്രം ക്ളര്‍ക്ക് വെങ്കടരാജ് പറയുന്നു. ആറ്റുകാല്‍ പൊങ്കാലക്ക് സ്ത്രീകള്‍ എത്തുന്നതുപോലെയാണ് ദ്വിജന്റെ ഉച്ഛിഷ്ടത്തില്‍ കിടന്നുരുളാന്‍ കെട്ടുകഥകളുടെ പിന്‍ബലത്തില്‍ ഭക്തജനങ്ങള്‍ എത്തുന്നത് എന്ന് സാരം. ക്ഷേത്രത്തിന്റെ പ്രദക്ഷിണ സ്ഥലത്തും ക്ഷേത്രത്തിന്റെ മുന്നില്‍ നീണ്ടുകിടക്കുന്ന നടപ്പാതയിലും ബ്രാഹ്മണര്‍ സദ്യക്കിരിക്കും. അതിനു പിറകില്‍ കോഫിഹൗസിലെ ക്യൂപോലെ നേര്‍ച്ചനേര്‍ന്നവര്‍ ഉരുളാന്‍ കാത്തുകെട്ടി നില്‍ക്കും; ഇലകളില്‍ കണ്ണും നട്ട്. മത്സ്യം മുറിക്കുന്ന സ്ഥലത്ത് ശിഷ്ടത്തിനുവേണ്ടി പട്ടിയും പൂച്ചയും നില്‍ക്കുന്നതുപോലെ. ബ്രാഹ്മണര്‍ ഏമ്പക്കമിട്ട് എഴുന്നേല്‍ക്കുന്നതോടെ ഇലയില്‍ വീണുരുണ്ടു തുടങ്ങും. ഒരിലയില്‍നിന്ന് മറ്റൊരിലയിലേക്ക് ആര്‍ത്തിയോടെ ഉരുളുന്നത് കാണാം. കൂടുതല്‍ എച്ചിലിലകള്‍ ലഭിക്കുന്നവര്‍ കൂടുതല്‍ അനുഗൃഹീതരായി. അവരുടെ രോഗം എളുപ്പത്തില്‍ മാറും!
മൂവായിരത്തോളം പേരാണ് ഇത്ത വണ എത്തിയതെന്ന് ക്ഷേത്രത്തിന്റെ സമീപവാസിയായ ബിളിനലെയിലെ മനോജ്കുമാര്‍ പറയുന്നു. ഇതിനെതിരെ നാട്ടുകാരില്‍ ചെറിയ എതിര്‍പ്പുകള്‍ ഉയര്‍ന്നു. ദലിത് സംഘര്‍ഷ സമിതി മൈസൂരിലും മാനവതാ വേദികെ മംഗലാപുരത്തും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇതോടെ ക്ഷേത്രപരിസരം സംഘര്‍ഷത്തിലായി. മഡെ മഡെ  സ്നാന നിരോധിച്ചു. നിരോധത്തിനെതിരെ എച്ചില്‍കുളി പ്രാര്‍ഥന നേര്‍ന്നവര്‍ ക്ഷുഭിതരായി. എതിര്‍ത്തവരെ എച്ചിലിലക്കുവേണ്ടി നേര്‍ച്ചനേര്‍ന്നവര്‍ തന്നെ മര്‍ദിച്ചു. പ്രതിഷേധക്കാര്‍ പിന്തിരിഞ്ഞോടി. നിരോധം  പിന്‍വലിച്ചില്ലെങ്കില്‍ രഥം വലിക്കില്ലെന്ന് മലക്കുടിയ വിഭാഗക്കാര്‍തന്നെ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ്, ബി.ജെ.പി, ജനതാദള്‍ പാര്‍ട്ടികളുടെ ബെല്‍ങ്ങാടി പുത്തൂര്‍ ഘടകങ്ങള്‍ എച്ചില്‍കുളി പുനഃസ്ഥാപിക്കണമെന്ന് പറഞ്ഞു. വിശ്വാസികളുടെ സ്വാതന്ത്രൃം എന്നാണ് അവരുടെ വാദം. ഇതോടെ ദക്ഷിണകാനറാ ഡെപ്യൂട്ടി കമീഷണര്‍ നിരോധം പിന്‍വലിച്ചു.
ക്ഷേത്രം ഉദ്യോഗസ്ഥന്‍ വെങ്കടരാജ പറയുന്നത് ഇങ്ങനെ: ''മഡെ മഡെ സ്നാനവുമായി ക്ഷേത്രത്തിന് ബന്ധമില്ല. അത് വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യമാണ്. അതില്‍ ഇടപെടാന്‍ ക്ഷേത്രത്തിന് അവകാശമില്ല.''
ക്ഷേത്രത്തിനകത്താണ് ഈ അയിത്തം നടക്കുന്നത്. ക്ഷേത്രത്തിന്റെ പുസ്തകത്തില്‍ രേഖപ്പെടുത്താതെ നടത്തുന്നതാണെന്ന് പറയുന്നവര്‍ മഡെ മഡെ സ്നാന പൂര്‍വാധികം ശക്തിയോടെ അടുത്തവര്‍ഷം നടത്തും. ഹിന്ദുവര്‍ഗീയതയുടെ ദക്ഷിണേന്ത്യന്‍ ഉല്‍പാദന കേന്ദ്രമെന്ന് വിശ്വസിക്കുന്ന ഉഡുപ്പി പേജാവര്‍ മഠത്തിലെ സ്വാമി വിശ്വേശ്വര തീര്‍ഥ ഇതിനിടയില്‍ ബംഗളൂരുവില്‍നടന്ന സന്ന്യാസിമാരുടെ സമ്മേളനത്തില്‍ എച്ചില്‍ കുളി ബ്രാഹ്മണര്‍ വിഭാവനം ചെയ്യുന്നതല്ലെന്നാണ് പറഞ്ഞത്. എന്നാല്‍, നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല.
കേരളത്തില്‍
കാസര്‍കോട്നിന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് എച്ചില്‍കുളി നേരുക മാത്രമല്ല, അല്‍പം പരിഷ്കാരത്തോടെ ഇവിടെ നടക്കുന്നുമുണ്ട്.
കാട്ടുകുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് മഡെ മഡെ  സ്നാനയുള്ളത്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ചശേഷം എച്ചിലില മാറ്റി നിലത്താണ് ഉരുളുകയെന്ന് ക്ഷേത്രം അധികാരി സഞിവറൈ പറഞ്ഞു.
ഇവിടെ ബ്രാഹ്മണര്‍ അവരുടെ എച്ചില്‍ ഇലകിടന്നിരുന്ന സ്ഥലത്ത് ഉരുളുമത്രെ. ഇല നീക്കംചെയ്തിട്ടാണെങ്കിലും പേര് മഡെ മഡെ  സ്നാന എന്നുതന്നെയാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇല നീങ്ങിയതാണെന്നേ പറയാനാവൂ. പൈവളിഗെ, എന്‍മകജെ, പുത്തിഗെ, പനത്തടി, വൊര്‍ക്കാടി എന്നീ പഞ്ചായത്ത് പരിധിയില്‍നിന്ന് സ്നാനത്തിന് പോകുന്നവരുണ്ടെന്ന് പുത്തിഗെ ഗ്രാമപഞ്ചായത്ത് അംഗം വാസന്തി പറയുന്നു. മലക്കുടിയ എസ്.ടി.എസ്.സി സംവരണ സീറ്റിലാണ് വാസന്തി ജയിച്ചത്.
മഡെ മഡെ സ്നാനം നിരോധിക്കാന്‍ കര്‍ണാടകയിലെ ബ്രാഹ്മണസമൂഹം ഒരുക്കമല്ല. തങ്ങളുടെ എച്ചിലില്‍ മറ്റുള്ളവര്‍ കുളിക്കണം എന്ന് അവര്‍ക്ക് നിര്‍ബന്ധമില്ല. എന്നാല്‍, അവരില്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന സിദ്ധിക്ക് നേരെ ഉയരുന്ന വാള്‍  നിലനില്‍പിനെയാകെ ബാധിക്കുമെന്നതിനാല്‍ അത് ഉപേക്ഷിക്കാന്‍ സന്ന്യാസി സമൂഹം തയാറുമല്ല. സുബ്രഹ്മണ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന് ഇടിച്ചില്‍തട്ടുന്ന എല്ലാം ഹിന്ദു മതമൗലികവാദത്തിന് ഏല്‍ക്കുന്ന ആഘാതമാണ്. അത് തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറാകില്ല. ഇത് ബ്രാഹ്മണര്‍ വിഭാവനം ചെയ്യുന്നതല്ലെന്ന് പേജാവര്‍ മഠവും ഇത് നിരോധിക്കുന്നതിനെതിരെ വിശ്വാസികള്‍തന്നെ രംഗത്തുവന്നതും വര്‍ണവ്യവസ്ഥക്ക് സാമൂഹിക നിലമൊരുങ്ങുന്നതിന്റെ ലക്ഷണമാണ്. മനുസ്മൃതി യുഗാന്ത്യത്തില്‍ അവസാനിപ്പിച്ച് ഒരു സ്മൃതിയായി കൊണ്ടുനടക്കാമെന്ന് മനുതന്നെ പറഞ്ഞാലും ഈ യുഗത്തിന് മറ്റൊരു സ്മൃതിയുണ്ടാകുന്നതുവരെ മനുസ്മൃതിതന്നെയാണ് ആശ്രയം എന്ന് എച്ചില്‍കുളി മാഹാത്മ്യത്തിലൂടെ സമര്‍ഥിക്കപ്പെടുന്നു. ഇത് കേരളത്തിലേക്കും മെല്ലെ കടന്നുവരുന്നുവെന്നതാണ് ഉത്കണ്ഠ ജനിപ്പിക്കുന്നത്. തങ്ങള്‍ക്ക് ചാതുര്‍വര്‍ണ്യവ്യവസ്ഥ മതിയെന്ന് കര്‍ണാടകയിലെ സംഘ്പരിവാര്‍ ഭരണകൂടം ജനങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നു.
കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോകാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ കര്‍ണാടകത്തിന്റെ വിവിധ ക്ഷേത്രങ്ങളെ മഡെ മഡെ  സ്നാനത്തിന് ഉപയോഗിക്കുകയാണ്. ക്ഷേത്രങ്ങള്‍ക്ക് വലിയ വരുമാനമായി മാറുന്ന ഈ ചടങ്ങിനെ നിരോധിക്കാന്‍ ആര്‍ക്കും ധൈര്യമില്ല.
ഉഡുപ്പി ഷിരൂര്‍ മഠത്തില്‍ ചെറിയ തോതിലാണ് സ്നാനം നടക്കുന്നത്. ഇത്തവണ 20 ഭക്തരാണ് സ്നാനം നടത്തിയത്. ഇത് നേര്‍ച്ചയെന്നാണ് മഠാധിപതി ലതവ്യ ആചാര്യ പറയുന്നത്. ഇത് അനുവദിച്ചില്ലെങ്കില്‍ വിശ്വാസികളെ വഞ്ചിക്കുന്നതിന് തുല്യമാണ്.
മഡെ മഡെ സ്നാന, കഴിഞ്ഞ എട്ടുവര്‍ഷമായി നിര്‍വഹിക്കുന്ന ആളാണ് താനെന്ന് ഭക്തനായ ഗുരുരാജ് ഭട്ട് പറഞ്ഞതായി ഒരു ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നിര്‍വഹിച്ചശേഷം പല പുതിയ കാര്യങ്ങളും ജീവിതത്തില്‍ സംഭവിച്ചുവത്രെ.
''കര്‍ണാടക സര്‍ക്കാര്‍ മഡെ മഡെ സ്നാന നിരോധിക്കണം എന്ന നിലപാടിലാണ്. എന്നാല്‍, 500വര്‍ഷം പഴക്കമുള്ള ആചാരം നിരോധിക്കുമ്പോള്‍ വിശ്വാസികളെ ബോധ്യപ്പെടുത്തേണ്ടിവരും. ശക്തി ഉപയോഗിച്ച് നിരോധിക്കാന്‍ കഴിയില്ല''- മന്ത്രി വി.എസ്. ആചാര്യ പറയുന്നു.
പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ജി. രാജശേഖരന്‍ ആചാരത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന ആചാരം നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആചാരം ചിലരുടെ വിശ്വാസത്തിന്റെ ഭാഗമായിരിക്കാം. എന്നാല്‍, കീഴ്ജാതിക്കാരെ അപമാനിക്കുന്ന ആചാരമാണത് എന്ന് അദ്ദേഹം പ്രതികരിച്ചു.