2010, ഒക്ടോ 7

ന്യൂമാന്‍ എന്ന പേരിനും വേണ്ടേ അര്‍ഹത?

തൊടുപുഴ ന്യൂമാൻസ് കോളേജിലെ അധ്യാപകൻ ടി.ജെ ജോസഫ് ചോദ്യപേപ്പർവഴി മതനിന്ദ നടത്തിയെന്നാരോപിച്ച് ദൈവനാമത്തിൽ കത്തോലിക്കൻ പള്ളിപ്രമാണിമാരും ഇസ്ലാംതീവ്രവാദികളും ക്രൂരമായ രണ്ട്തരം ശിക്ഷാവിധികളാണ്‌ നടപ്പിലാക്കിയത്.എന്നാൽ,ഇതിനെതിരെ ഇടതുപക്ഷ-മതേതര സമൂഹത്തിന്റെ ഭാഗത്തുനിന്ന് കൂട്ടായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.ദൗർഭാഗ്യകരമാണത്.ഒറ്റപ്പെട്ടനിലയിൽ ചില വ്യക്തികൾ ശക്തമായഭാഷയിൽ അപലപിച്ചിട്ടുണ്ട്.അതിലൊന്നാണ്‌ ഇന്ന് മാത്രുഭൂമിയിൽ വന്ന ജസ്റ്റീസ് കെ.ടി
തോമസ്സിന്റെ ലേഖനം.ചുവടെ ചേർക്കുന്നു:










തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ പ്രൊഫസര്‍ ടി.ജെ. ജോസഫ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതുവഴി മതനിന്ദ നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ അതിക്രൂരമായ രണ്ട് ശിക്ഷകളാണ് അദ്ദേഹത്തിന് നല്‍കപ്പെട്ടിരിക്കുന്നത്.


ഇസ്‌ലാം മതത്തിന്റെ മഹത്ത്വം മനസ്സിലാക്കാത്ത ഏതോ തീവ്രവാദികള്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അദ്ദേഹത്തിന്റെ കൈ വെട്ടിക്കളഞ്ഞു. ക്രൈസ്തവമതത്തിന്റെ സാരാംശം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലാത്ത മതനേതാക്കള്‍ അടങ്ങിയ കോളേജ് മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ ഏക ഉപജീവനമാര്‍ഗവും ഇല്ലാതാക്കി.


രണ്ടാമത്തെ ശിക്ഷയാണ് ആദ്യം കിട്ടിയിരുന്നതെങ്കില്‍പ്പോലും അത് അക്രൈസ്തവവും അധാര്‍മികവും ആണെന്ന് ഞാന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ കൈ വെട്ടിമാറ്റിയതിനെപ്പറ്റി ഞാന്‍ ഒന്നും പറയേണ്ട കാര്യമില്ല. സാംസ്‌കാരിക സമൂഹം മുഴുവന്‍ ഒന്നടങ്കം അതിനെതിരായി ശബ്ദമുയര്‍ത്തി. അത് ആര് ചെയ്തുവെന്നതും ചെയ്തവര്‍ക്ക് എന്തുശിക്ഷ നല്‍കണമെന്നുള്ളതും നീതിന്യായകോടതിയുടെ ചുമതലയിലുള്ള കാര്യമായതിനാല്‍ അതേപ്പറ്റി കൂടുതല്‍ പരാമര്‍ശം നടത്തുന്നില്ല.


പ്രൊഫ. ജോസഫ് മതസ്​പര്‍ധ വര്‍ധിപ്പിക്കുന്നതിനിടയാക്കിയെന്നും ആദ്യം അദ്ദേഹത്തിന് നല്‍കപ്പെട്ട ശിക്ഷകൊണ്ട് രണ്ടാമത്തെ ശിക്ഷയില്‍നിന്നും അദ്ദേഹം കുറ്റവിമുക്തനാകുന്നില്ലെന്നുമാണ് പുറത്താക്കിയതിന് കോളേജ് മാനേജ്‌മെന്റിന്റെ ന്യായീകരണം.


മിതമായ ഭാഷയില്‍ പറയട്ടെ; ഈ രണ്ട് ന്യായീകരണങ്ങളും അര്‍ഥശൂന്യവും കഴമ്പില്ലാത്തതുമാണ്.


പ്രൊഫസര്‍ തയ്യാറാക്കിയ ചോദ്യപ്പേപ്പറിലെ പ്രസക്തഭാഗംമൂലം വിശുദ്ധ പ്രവാചകനോ തങ്ങളുടെ മതത്തിനോ യാതൊരുതരത്തിലും അപകീര്‍ത്തിയുണ്ടായിട്ടില്ലെന്ന യാഥാര്‍ഥ്യം ഇസ്‌ലാം മതത്തിലെ വിദ്യാസമ്പന്നരും നല്ലവരുമായ ഞാനറിയുന്ന പലരും പറഞ്ഞിട്ടുണ്ട്.


ചോദ്യക്കടലാസിലെ പ്രസ്തുത ഭാഗംകൊണ്ടുമാത്രം അപകീര്‍ത്തിപ്പെടുന്നതല്ല ഇസ്‌ലാം മതമെന്ന് അവരും സമൂഹവും വിശ്വസിക്കുന്നു. എങ്കിലും ഏതാനും തീവ്രവാദികള്‍ക്ക് ചോദ്യപ്പേപ്പറിലെ ആ വിവരണം എതിര്‍പ്പുണ്ടാക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടാണല്ലോ അവര്‍ താലിബാന്‍ മോഡല്‍ ശിക്ഷ നല്‍കിയത്.


കൈ വെട്ടിമാറ്റപ്പെട്ടുകിടന്ന അവസ്ഥയിലായിരുന്നെങ്കിലും സംസാരിക്കാവുന്ന മാനസികനില വീണ്ടെടുത്തപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞതായി ഞാന്‍ വായിച്ചു.


''ഞാനെഴുതിയ ചോദ്യംമൂലം ഇത്രയും പ്രയാസങ്ങള്‍ ഉണ്ടാകാനിടയാകുമായിരുന്നെന്ന് മനസ്സിലാക്കാന്‍ സാധിക്കാതെവന്ന കുറ്റത്തിന്റെ ശിക്ഷയായി ഞാനിതിനെ കാണുന്നു.''


ഞാന്‍ പ്രൊഫ. ജോസഫിനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ കണ്ടിട്ടില്ല. അവരുമായി ഫോണില്‍പോലും സംസാരിച്ചിട്ടില്ല.


എങ്കിലും ഏതുനിലയില്‍ ചിന്തിച്ചിട്ടും സമകാലീന രാഷ്ട്രീയ മതമൗലികതയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ പ്രൊഫ. ജോസഫിന്റെ പ്രവൃത്തിയെ faux pas (ഫൗപാ) അഥവാ 'ഒരു മണ്ടത്തരം' എന്നതിനേക്കാള്‍ കൂടുതലായി കാണുന്നവര്‍ മതങ്ങളിലെ ആത്മീയതയൊ സാരാംശങ്ങളൊ ഉള്‍ക്കൊള്ളാത്ത മൗലികവാദികളായ മതഭ്രാന്തന്‍മാരാണ്.


എന്നാല്‍ അദ്ദേഹത്തിന്റെ പ്രവൃത്തി അക്ഷന്തവ്യമായ, ഒട്ടും ദയയര്‍ഹിക്കാത്ത സര്‍വീസ് നിയമത്തിലെ ഏറ്റവും പരമമായ ശിക്ഷയ്ക്കുമാത്രം അര്‍ഹമായ കുറ്റമായികണ്ടവര്‍ അദ്ദേഹത്തിനേല്പിച്ച വേദനയേക്കാള്‍ കഠിനമായി എനിക്കു തോന്നുന്നത് സമൂഹത്തിന്റെ മനഃസാക്ഷിക്ക് അതേല്പിച്ച ആഘാതമാണ്.


പരിഹാരമായി മാനേജ്‌മെന്റ് പറഞ്ഞ കാര്യങ്ങള്‍ അപഹാസ്യമായി എനിക്ക് തോന്നുന്നു.


ഒന്ന്, അദ്ദേഹത്തിന് കോടതിയില്‍ പോയി കുറ്റവിമുക്തി നേടാമെന്നാണ്. രണ്ട്, കോടതി ഉത്തരവിട്ടാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കാമെന്നും.


കോടതി ഉത്തരവിട്ടാലും ഞങ്ങള്‍ അദ്ദേഹത്തിന് പുനഃപ്രവേശനം കൊടുക്കില്ലെന്ന് മാനേജ്‌മെന്റ് പറഞ്ഞില്ലെന്നുള്ളതാണ് ഇതില്‍ രസകരമായി എനിക്ക് തോന്നുന്നത്.


കോടതിയില്‍ നിവൃത്തിനേടാമെന്ന് പറഞ്ഞവര്‍ കോടതിയില്‍ സമര്‍പ്പിക്കേണ്ട ഹര്‍ജികളിലൊന്നില്‍പ്പോലും ഒപ്പിടാന്‍ അദ്ദേഹത്തിന്റെ കൈയ്ക്ക് സ്വാധീനമില്ലെന്ന അവസ്ഥ എന്തുകൊണ്ട് ഓര്‍ക്കുന്നില്ല?


ആസ്​പത്രിക്കിടക്കയില്‍ കഴിയുന്ന അദ്ദേഹം കോടതിയില്‍ പോകാനുള്ള ചെലവ് സമ്പാദിക്കാനുള്ള അവസ്ഥയിലല്ലെന്ന് അവര്‍ എന്തുകൊണ്ട് ഓര്‍ക്കുന്നില്ല?


നല്ലവരായ സമരിയാക്കാര്‍ ആരെങ്കിലും അദ്ദേഹത്തെ സഹായിക്കുമെന്ന് ബൈബിള്‍ വായിച്ചിട്ടുള്ള അവര്‍ കരുതിക്കാണും. പക്ഷേ, ഒരു കാര്യം കോളേജ് മാനേജ്‌മെന്റ് മറന്നതായി തോന്നുന്നു. കോളേജിന്റെ പേര് 'ന്യൂമാന്‍സ് കോളേജ്' എന്നാണ്. ഭക്തികീര്‍ത്തനങ്ങളില്‍ പ്രധാനമായ, മഹാത്മജിപോലും പാടിയിട്ടുള്ള  "Lead kindly light... (കനിവിന്റെ ദീപമേ ഞങ്ങളെ നടത്തുക.....) എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചയിതാവാണ് കര്‍ദിനാള്‍ ന്യൂമാന്‍. കനിവ് (kindly) എന്ന വാക്കിന്റെ സ്രഷ്ടാവായ ന്യൂമാന്റെ പേര് തുടര്‍ന്നും പേറിക്കൊണ്ടിരിക്കാനുള്ള ധാര്‍മികമായ അര്‍ഹത ഈ കോളേജിനുണ്ടോയെന്ന് മാനേജ്‌മെന്റ് പുനഃപരിശോധന നടത്തുന്നതു കൊള്ളാം.(apk)

4 അഭിപ്രായങ്ങൾ:

  1. കേരളത്തിലെ ഏറ്റവും ഭീകരമായ മത തീവൃവാദികള്‍ ക്രിസ്തുമത നേതാക്കളാണ്. അറിഞ്ഞുകൊണ്ട് അവര്‍ കേരളത്തെ മറ്റ് സംസ്ഥാനങ്ങള്‍ പോലെ ഒരു വംശീയമായി വിഭജിക്കപ്പെട്ടതാക്കിമാറ്റാനാണ് ശ്രമിക്കുന്നത്

    മറുപടിഇല്ലാതാക്കൂ
  2. ആദ്യം തോമാച്ചന്‍ ജഡ്ജി എവിടെ ക്രിസ്ത്യന്‍ ജടിമാര്‍ നടത്തുന്ന കൊള്ളരുതായ്മകള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കട്ടെ. അഭയ എന്നാ പാവം സിസ്റ്ററെ പീഡിപ്പിച്ചു കൊന്നവരെ രക്ഷിക്കാന്‍ നര്‍ചോ അനല്യ്സിസ് ലാബില്‍ പോയി ആ സി ഡി കണ്ടു അരമനയില്‍ ചോര്തികൊടുത്ത സിറിയക് ജഡ്ജിയെ പോലുള്ള ഇത്തരം ജട്ജിമാരന് ഈ നാട് കുളം തോന്ടുന്നത്.
    തെറ്റ് സമ്മതിച്ചുവെന്നു പറയുന്ന ഇതേ ജോസെഫു തന്നെ ചോദ്യ പേപ്പര്‍ തയ്യാറാക്കിയത് തന്റെ ആവിഷ്കാര സ്വതന്ത്ര മയിരുന്നുവെന്നു പിന്നീട് പറഞ്ഞത് തോമാച്ചന്‍ ജഡ്ജി അറിഞ്ഞില്ലേ?

    മറുപടിഇല്ലാതാക്കൂ