2012, സെപ്റ്റം 2

രാഷ്ട്രീയം

ഒരു പ്രശ്നത്തെ കുറിച്ചും ആഴത്തില്‍ പഠിക്കാതെ വലിയ വായില്‍ പ്രസംഗിച്ച് തൃപ്തിയടയുക,തികച്ചും ഉത്തരവാദിത്വരഹിതമായി ജനങ്ങളെ പ്രകോപിപ്പിച്ച് പിന്‍മാറുക,വിവിധ രംഗങ്ങളില്‍ അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനുമുള്ള ഉപജാപങ്ങളില്‍ ഏര്‍പ്പെടുക ഇതൊക്കെയാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ഉറപ്പിച്ചു വെച്ചിരിക്കുന്ന നേതാക്കള്‍ എല്ലാ പാര്‍ട്ടികളിലും പെരുകിപ്പെരുകി വരികയാണ്.സംഘടനാതലത്തില്‍ പല പ്രധാനപ്പെട്ട അധികാരസ്ഥാനങ്ങള്‍ കയ്യാളുന്നതും അവര്‍ തന്നെ.പാര്‍ട്ടി എന്നത് അവരെ സംബന്ധിച്ചിടത്തോളം സ്വന്തം സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോവാനുള്ള സൌകര്യപ്രദമായ സംവിധാനം മാത്രമാണ്.ജനങ്ങള്‍ക്ക് മുഴുവന്‍ ബോധ്യം വന്ന സംഗതികളെ കുറിച്ചു പോലും നിര്‍ലജ്ജം കളവ് പറയാന്‍ അവര്‍ക്ക് മടിയില്ലാതെ പോവുന്നത് അതുകൊണ്ടാണ്.കേവലരാഷ്ട്രീയക്കാര്‍ക്കു പുറമേ നിരന്തരമായ ജനബന്ധമുള്ള മറ്റ് പൊതുപ്രവര്‍ത്തകര്‍ കൂടി രംഗത്തേക്ക് വരികയും പ്രശ്നപരിഹാരങ്ങളില്‍ അവരുടെ ഇടപെടലുകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുകയും ചെയ്യുന്ന അവസ്ഥ രൂപപ്പെട്ടാല്‍ കാര്യങ്ങളില്‍ വലിയ മാറ്റം സംഭവിക്കും.ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്വത്തോടു കൂടി പറയാനും പെരുമാറാനും പ്രവര്‍ത്തിക്കാനും രാഷ്ട്രീയക്കാര്‍ നിര്‍ബന്ധിതരാവും.സമൂഹത്തിന്റെ അധികാരികളെന്ന മട്ടില്‍ ധാര്‍ഷ്ട്യത്തോടെ ജനത്തിനു മുന്നില്‍ നില്‍ക്കുന്ന രീതി അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവരും.