2009, ഡിസം 19

എന്താണ്‌ ഒരു ഭീകരവാദ ആക്രമണം?

എന്താണ്‌ ഒരു ഭീകരവാദ ആക്രമണം? തെളിയിക്കപ്പെട്ട ഒരു ഭീകരവാദി ഒരു ആക്രമണം നടത്തിയാല്‍ അത്‌ ഭീകരവാദാക്രമണമെന്നു വിശേഷിപ്പിക്കാമോ? പാണന്‍ പാടുന്ന പാട്ടിനെ പാണപ്പാട്ടെന്നും പുള്ളുവന്‍ പാടിയാല്‍ പുള്ളുവപ്പാട്ടെന്നും പറയപ്പെടുന്നതുപോലെ ഒരു യുക്‌തി അതിനുണ്ട്‌. അതല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രവൃത്തി തന്നെ അതിന്റെ സ്വഭാവംകൊണ്ട്‌ ഭീകരവാദപ്രവൃത്തിയായി മാറിത്തീരാറുണ്ടോ? ഇത്തരം സംശയങ്ങള്‍ ഉയര്‍ന്നുവരുന്നതിന്‌ ഒരു കാരണമുണ്ട്‌. ഇപ്പോള്‍ മലയാള പത്രങ്ങളെല്ലാം മത്സരിച്ചുകൊണ്ടാടുന്നത്‌ തടിയന്റവിട നസീര്‍ എന്ന ഭീകരനെക്കുറിച്ചുള്ള വാര്‍ത്തകളാണ്‌. വാര്‍ത്തകളിലൂടെയുള്ള വിശദാംശങ്ങളല്ലാതെ ഈ കൊടിയ ഭീകരന്റെ മുഖം എങ്ങനെയിരിക്കുമെന്നു മാലോകര്‍ക്കറിയില്ല. അതിനാല്‍ മാധ്യമലോകത്ത്‌ ഈ ഭീകരന്‍ മുഖമില്ലാത്ത ഒരു ശരീരം മാത്രമാണ്‌. മുഖത്തിന്റെ സ്‌ഥാനത്ത്‌ മുഖംമൂടിയായിരിക്കുന്നതിനാല്‍ ആ മുഖം നമുക്കെങ്ങനെയും സങ്കല്‍പ്പിക്കാം. കേരളത്തില്‍ അറസ്‌റ്റിലാക്കപ്പെട്ട 'ഭീകരവാദി'കളെ മുഖം മറച്ചല്ല പോലീസുകാര്‍ അവതരിപ്പിച്ചുകൊണ്ടിരുന്നത്‌. എന്നാല്‍ ദില്ലിയിലും ഗുജറാത്തിലും മഹാരാഷ്‌ട്രയിലുമെല്ലാം ഭീകരവാദികള്‍ക്ക്‌ ഒരു യൂണിഫോം പോലെ മുഖംമൂടി നല്‍കിയിട്ടുണ്ട്‌. അതിനാല്‍ കേരളത്തിലെത്തുമ്പോഴെങ്കിലും ഇവരെയെല്ലാം കാണാനെങ്ങനെയിരിക്കും എന്ന പ്രതീക്ഷ നമുക്കുണ്ടായിരുന്നു. എന്നാല്‍ നസീറിന്റെ കാര്യത്തില്‍ അതുണ്ടായില്ല. എന്താണ്‌ ഭീകരവാദ പ്രവര്‍ത്തനം എന്നായിരുന്നല്ലോ ചര്‍ച്ചാപ്രമേയം. ഭരണഘടനാനുസൃതമായി രൂപംകൊണ്ടിട്ടുള്ള ഒരു സര്‍ക്കാരിനെ അതിന്റെ നിയമങ്ങള്‍ക്ക്‌ വിരുദ്ധമായി അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമത്തെയാണ്‌ ഭീകരവാദം എന്നു പറയുന്നത്‌. ലക്കും ലഗാനുമില്ലാത്ത കൊലപാതകമടക്കമുള്ള ഭീകരത അതിലന്തര്‍ലീനമായിരിക്കും. എന്നാല്‍ നസീറിന്റെ കാര്യത്തില്‍ ബംഗളുരു സ്‌ഫോടനപരമ്പരയോടെ വാര്‍ത്തകളുടെ കൂട്ടത്തില്‍ കളമശേരി ബസ്‌ കത്തിക്കല്‍ എന്ന പ്രവൃത്തിയും തീവ്രവാദമായി ചിത്രീകരിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ സംഭവിച്ച വലിയ തീവ്രവാദ പ്രവര്‍ത്തനങ്ങളിലൊന്ന്‌ 26/11 ല്‍ നടന്ന മുംബൈ തീവ്രവാദാക്രമണമായിരുന്നു. അതില്‍ പിടിക്കപ്പെട്ട ഏക പ്രതി അജ്‌മല്‍ കസബ്‌ പറയുന്നത്‌ പരമാവധി ആളുകളെ കൊന്നുതള്ളാനുള്ള നിര്‍ദേശമായിരുന്നു തങ്ങള്‍ക്ക്‌ ലഭിച്ചിരുന്നതെന്നതാണ്‌. പ്രതിദിനം 20 ലക്ഷത്തിലധികം ആളുകള്‍ വരികയും പോകുകയും ചെയ്യുന്ന സി.എസ്‌.ടി. ടെര്‍മിനല്‍ സ്‌റ്റേഷനില്‍ത്തന്നെ 52 പേരെയാണ്‌ ആക്രമണകാരികള്‍ കൊന്നൊടുക്കിയത്‌. പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ അന്ധാളിച്ചുപോയ ആര്‍.പി.എഫുകാര്‍ തിരിച്ചു വെടിവയ്‌പ് ആരംഭിച്ചതോടെ ഭീകരവാദികള്‍ അവിടംവിട്ട്‌ കാമാ ആശുപത്രിയിലേക്ക്‌ പോയി. ഈ ആക്രമണത്തില്‍ 166 പേരാണ്‌ കൊല്ലപ്പെട്ടത്‌. ദില്ലിയിലെ സ്‌ഫോടനപരമ്പരയിലും ധാരാളമാളുകള്‍ വധിക്കപ്പെടുകയുണ്ടായി. പരമാവധി ആളുകളെ കൊന്നുകൊണ്ടുതന്നെയാണ്‌ ഭീകരവാദികള്‍ ആക്രമണം സംഘടിപ്പിക്കുന്നത്‌. ബംഗളുരു സ്‌ഫോടന കേസ്‌, മുംബൈ ആക്രമണം തുടങ്ങിയവയ്‌ക്കു തുല്യമായി കളമശേരി ബസ്‌ കത്തിക്കല്‍ കേസ്‌ അവതരിപ്പിക്കുന്നത്‌ നമ്മുടെ പത്രങ്ങള്‍ ഒരു ശീലമാക്കിയിട്ടുണ്ട്‌. അതുവഴി ബംഗളുരുവിലോ മുംബൈയിലോ നടന്നതുപോലെയുള്ള വലിയൊരാക്രമണമാണ്‌ ബസ്‌ കത്തിക്കല്‍ എന്ന പ്രതീതി ജനിക്കുന്നുമുണ്ട്‌. എന്നാല്‍ യാഥാര്‍ഥ്യം എന്താണ്‌? എറണാകുളം സ്‌റ്റാന്‍ഡില്‍നിന്നും തിരിച്ച തമിഴ്‌നാട്‌ ബസാണ്‌ കളമശേരിയില്‍ തടഞ്ഞിട്ടത്‌. ആ ബസില്‍ സഞ്ചാരികളുടെ ഭാഗം അഭിനയിച്ചിരുന്നവരാണ്‌ ഭീഷണിപ്പെടുത്തി ബസ്‌ നിര്‍ത്തിച്ചത്‌. എന്നിട്ട്‌ ബസിലെ മുഴുവന്‍ ആളുകളേയും പുറത്തിറക്കിയശേഷമാണ്‌ തീ വച്ചത്‌. ഈ ആക്രമണത്തില്‍ ഒരാള്‍പോലും കൊല്ലപ്പെടരുതെന്ന്‌ ആക്രമണകാരികള്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു എന്നു വ്യക്‌തം. പരമാവധി ആളുകളെ കൊല്ലുക എന്നതാണു ഭീകരവാദാക്രമണത്തിന്റെ മുഖമുദ്രയെങ്കില്‍ ഇവിടെയാകട്ടെ ഒരാളെപ്പോലും കൊല്ലരുതെന്നാണ്‌ അക്രമികള്‍ തീരുമാനിച്ചത്‌. എന്നിട്ടും പത്രലോകം ഇതിനെ തീവ്രവാദാക്രമണമായി വിശേഷിപ്പിക്കുന്നു. ഇനി തീവ്രവാദികളാണോ ഇത്‌ ചെയ്‌തതെന്നും ആലോചിക്കാവുന്നതാണ്‌. അബ്‌ദുള്‍ നാസര്‍ മഅ്‌ദനിക്ക്‌ തമിഴ്‌നാട്‌ ജയിലില്‍ ഒരു വിചാരണത്തടവുകാരനു ലഭിക്കേണ്ട ജനാധിപത്യാവകാശങ്ങള്‍ ലഭിച്ചുവോ എന്നു നോക്കാം. അദ്ദേഹത്തിന്‌ അതു ലഭിച്ചില്ല എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. ഒരു വിചാരണത്തടവുകാരന്‌ ലഭിക്കേണ്ട എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന്‌ നല്‍കണമെന്ന്‌ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ചുനിന്നുകൊണ്ടാണ്‌ കേരള നിയമസഭ പ്രമേയം പാസാക്കിയത്‌. അപ്പോള്‍ അദ്ദേഹത്തിന്‌ അതു ലഭിച്ചിരുന്നില്ലെന്നു സ്‌പഷ്‌ടം. കോയമ്പത്തൂര്‍ സ്‌ഫോടനവുമായി മഅ്‌ദനിയെ ബന്ധപ്പെടുത്താനുള്ള പ്രസക്‌തമായ ഏതെങ്കിലും തെളിവ്‌ പോലീസിനില്ലായിരുന്നുവെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്‌. ചുരുക്കത്തില്‍ മഅ്‌ദനിയെ ഒന്‍പതുവര്‍ഷം തമിഴ്‌നാട്‌ ജയിലിലിട്ട്‌ പീഡിപ്പിച്ചതിനു മതിയായ കാരണമില്ലായിരുന്നു എന്നു സ്‌പഷ്‌ടം. ബാബറി പള്ളി പൊളിച്ചതിനുശേഷം അതേ സംബന്ധിച്ച്‌ തീപ്പൊരി പ്രസംഗം നടത്തി തീവ്രവാദ സാഹചര്യം മഅ്‌ദനിയുണ്ടാക്കുന്നു എന്ന ആക്ഷേപം അന്നുണ്ടായിരുന്നു. അക്കാലത്ത്‌ മഅ്‌ദനിയുമായി രഹസ്യമായ തെരഞ്ഞെടുപ്പു ധാരണകള്‍ യു.ഡി.എഫ്‌ ഉണ്ടാക്കിയിരുന്നതിനാല്‍ എല്‍.ഡി.എഫാണ്‌ ഈ ആക്ഷേപമുന്നയിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ ലിബറാന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്‌ പുറത്തുവന്നുകഴിഞ്ഞു. യു.പിയിലെ പോലീസുകാര്‍ കര്‍സേവകരെക്കാള്‍ കഷ്‌ടമായ നിലയിലാണ്‌ അന്നു പ്രവര്‍ത്തിച്ചിരുന്നതെന്ന്‌ ജസ്‌റ്റിസ്‌ ലിബറാന്‍ കണ്ടെത്തിയിട്ടുണ്ട്‌. മാത്രമല്ല രാഷ്‌ട്രീയ എതിരാളികള്‍പോലും ആക്ഷേപിക്കാത്ത വാജ്‌പേയി പോലും ഇക്കാര്യത്തില്‍ തെറ്റുകാരനാണെന്നാണ്‌ ലിബറാന്‍ കണ്ടെത്തുന്നത്‌. 17 വര്‍ഷങ്ങള്‍ക്കുശേഷം ജസ്‌റ്റിസ്‌ ലിബറാന്‍ പറഞ്ഞ കാര്യങ്ങള്‍ അന്നുതന്നെ പൊതുവേദികളില്‍ പ്രസംഗിച്ചു എന്ന തെറ്റുമാത്രമാണ്‌ മഅ്‌ദനി ചെയ്‌തത്‌. ബാബറി പള്ളിയുടെ മിനാരങ്ങള്‍ തകര്‍ക്കുമ്പോള്‍ യഥാര്‍ഥത്തില്‍ തകര്‍ന്നുവീണത്‌ ഇന്ത്യന്‍ മതേതരത്വംതന്നെയായിരുന്നു എന്ന്‌ ഇന്നു ഭൂരിപക്ഷം പേരും സമ്മതിക്കും. ആ തകര്‍ച്ചയില്‍ ഇന്ത്യന്‍ ഭരണക്രമത്തില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന മുസ്ലിം മതന്യൂനപക്ഷാംഗങ്ങള്‍ ഭയവിഹ്വലരായി മാറിയെന്ന കാര്യത്തിനും ആര്‍ക്കും തര്‍ക്കമില്ല. ഭൂരിപക്ഷ സമുദായം എല്ലാ നിയമവും കാറ്റില്‍പ്പറത്തി ന്യൂനപക്ഷത്തെ ആക്രമിച്ചാല്‍ അതില്‍ അവര്‍ പകയ്‌ക്കുകയും അരക്ഷിതത്വം അനുഭവിക്കുകയും ചെയ്യുമെന്നു തീര്‍ച്ചയാണ്‌. അത്തരമൊരു സാഹചര്യത്തിലാണ്‌ ഇല്ലാത്തത്‌ എന്നു പില്‍ക്കാലത്തു തെളിഞ്ഞ ഒരു ഗൂഢാലോചനയുടെ പേരില്‍ ഇപ്പോള്‍ ലിബറാന്‍ കണ്ടെത്തിയ കാര്യങ്ങള്‍ അന്നു പൊതുവേദിയില്‍ വിളിച്ചുപറഞ്ഞ മഅ്‌ദനിയെ അറസ്‌റ്റുചെയ്‌തത്‌. അതുകൊണ്ടും അരിശം തീരാതെ മഅ്‌ദനിക്ക്‌ ചികിത്സാ സൗകര്യംപോലും നിഷേധിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ്‌ പി.ഡി.പി പ്രവര്‍ത്തകര്‍ കളമശേരിയില്‍വച്ച്‌ തമിഴ്‌നാട്‌ ബസ്‌ കത്തിച്ചത്‌. തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തോടുള്ള പ്രതിഷേധമായിരുന്നു ആ കത്തിക്കല്‍. കാവേരി നദീജല തര്‍ക്കം വന്നപ്പോള്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഇത്തരം ധാരാളം സംഭവങ്ങള്‍ നടക്കുകയുണ്ടായിട്ടുണ്ട്‌. മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ തമിഴനാട്ടിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കേരളത്തിലേക്കു വരുന്ന വാഹനങ്ങള്‍ തടഞ്ഞിട്ടു പ്രതിഷേധിച്ചിട്ടുണ്ട്‌. ഈ സംഭവങ്ങളൊന്നും ഭീകരവാദ പ്രവൃത്തിയുടെ പട്ടികയില്‍ വരാത്തപ്പോള്‍ കളമശേരി ബസ്‌ കത്തിക്കല്‍മാത്രം എന്തുകൊണ്ട്‌ ആ പട്ടികയില്‍വരുന്നു? അതാണ്‌ നാം അന്വേഷിക്കേണ്ടത്‌. നസീര്‍ എന്ന ആളെ അറസ്‌റ്റുചെയ്‌തത്‌ ബംഗ്ലാദേശില്‍നിന്നാണ്‌. അവിടെ അദ്ദേഹം പോയത്‌ ഇന്ത്യയില്‍ ഭീകരവാദാക്രമണങ്ങള്‍ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായാണെന്നു പോലീസ്‌ പറയുന്നു. ഇപ്പോള്‍ പത്രങ്ങളില്‍വരുന്ന വാര്‍ത്തകള്‍ പോലെയാണെങ്കില്‍ ബംഗളുരിലെ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തത്‌ നസീര്‍ ആയിരുന്നു. അതുകൊണ്ട്‌ ഭീകരവാദ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന നിലയ്‌ക്കാണ്‌ പോലീസ്‌ നസീറിനെ കാണുന്നത്‌. കൂടാതെ ലഷ്‌കറെ തോയ്‌ബയുടെ ദക്ഷിണ മേഖലാ കമാന്‍ഡറാണത്രേ നസീര്‍. കളമശേരിയില്‍ ബസ്‌ കത്തിച്ചവരില്‍ നസീറും ഉള്‍പ്പെട്ടിട്ടുണ്ടെന്നതിനാലാണ്‌ ആ ആക്രമണത്തെ ഒരു ഭീകരവാദാക്രമണമായി ചിത്രീകരിക്കേണ്ടിവരുന്നതെന്ന്‌ വാദിക്കുന്നവരുണ്ട്‌. എന്നാല്‍ ബസ്‌ കത്തിക്കുന്ന സമയത്ത്‌ ഈ നസീര്‍ തന്നെ ഇന്നു നാമറിയുന്നതുപോലെ ഒരു ഭീകരവാദ സംഘത്തിലംഗമായിരുന്നോ എന്ന കാര്യമാണ്‌ പരിശോധിക്കേണ്ടത്‌. ഇപ്പോള്‍ പോലീസിനു ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ലഷ്‌കറിന്റെ നേതാവായ ഇമാം ആലീമായി അടുപ്പം സ്‌ഥാപിച്ചതിനു ശേഷമാണ്‌ നസീര്‍ ഭീകരവാദി ആയതെന്നു പറയുന്നു. അതിനുമുന്‍പ്‌ മഅ്‌ദനിയെ ജയിലിലടച്ചുകഴിഞ്ഞിരുന്നു. അതിനാല്‍ ഇപ്പോള്‍ ലഭിക്കാവുന്ന യുക്‌തിയുടെ അടിസ്‌ഥാനത്തിലാണെങ്കില്‍ ബസ്‌ കത്തിക്കല്‍ നടക്കുമ്പോള്‍ നസീര്‍ ഒരു ലഷ്‌കര്‍ ഭീകരപ്രവര്‍ത്തകനല്ല. അതുകൊണ്ടുതന്നെ ഈ ബസ്‌ കത്തിക്കല്‍ ഒരു ഭീകരപ്രവൃത്തിയായി വ്യാഖ്യാനിക്കുന്നതിനും അടിസ്‌ഥാനമില്ല. പി.ഡി.പി എന്ന പാര്‍ട്ടി ഭരണഘടനയ്‌ക്ക് അനുസൃതമായി തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ പങ്കെടുത്തുകൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്‌ഥാനമാണ്‌. അതുകൊണ്ട്‌ ആ പ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അതിരുവിട്ട ഒരു നടപടിയായിവേണം ബസ്‌ കത്തിക്കലിനെ കാണേണ്ടത്‌. അങ്ങനെവരുമ്പോള്‍ കേരളത്തിലെ വലുതും ചെറുതുമായ എല്ലാ പാര്‍ട്ടികളും ബസിനുനേരേ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്‌. കേന്ദ്ര-സംസ്‌ഥാനതലങ്ങളില്‍ മന്ത്രിമാരായിരിക്കുന്ന ആളുകളടക്കം പലരും ഇത്തരം കേസുകളില്‍ പ്രതികളുമായിരുന്നവരാണ്‌. അത്രമാത്രം ലളിതമായ ഒരു കാര്യത്തെയാണ്‌ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നതുകൊണ്ട്‌ വലിയ ഭീകരവാദാക്രമണമായി മാധ്യമലോകം ചിത്രീകരിക്കുന്നത്‌. ബസ്‌ കത്തിക്കല്‍ നടന്നപ്പോള്‍ ഇവിടെ അധികാരത്തിലിരുന്നത്‌ യു.ഡി.എഫായിരുന്നു. അവരും അത്ര ഗൗരവതരമായി ആ സംഭവത്തെ കണ്ടില്ല. അതിനാല്‍ അന്ന്‌ ഒന്നാം പ്രതിസ്‌ഥാനത്തു വന്നത്‌ ഈ കേസില്‍ ഒരു ബന്ധവുമില്ലാത്ത മറ്റൊരാളായിരുന്നു. പില്‍ക്കാലത്ത്‌ കോടതിയുടെ ആഭിമുഖ്യത്തില്‍ അന്വേഷണം ആരംഭിക്കുകയും നസീറിന്റെ പുതിയ വിവരങ്ങള്‍ ഗ്രഹിക്കുകയും ചെയ്‌തശേഷമാണ്‌ പോലീസിന്‌ ഇക്കാര്യത്തില്‍ ജാഗ്രതയുണ്ടായത്‌. എന്നിട്ടും നസീറിനെ അന്നുതന്നെ അറസ്‌റ്റുചെയ്‌തിരുന്നുവെങ്കില്‍ ബംഗളുരു സ്‌ഫോടനമടക്കമുള്ള മറ്റൊരു സംഭവവും നടക്കുമായിരുന്നില്ല എന്നാണ്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ വാദിച്ചത്‌. ഇക്കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എണ്‍പതോളം ഭീകരാക്രമണങ്ങള്‍ ഇന്ത്യയില്‍ നടന്നു. നമ്മുടെ സംസ്‌ഥാനത്ത്‌ അത്തരമൊരാക്രമണം ഇതുവരെ നടന്നിട്ടില്ല എന്നത്‌ ആശ്വാസകരമാണ്‌. ഈ 80 ആക്രമണത്തിലും ആളുകള്‍ പിടിക്കപ്പെടുന്നുണ്ട്‌. എന്നിട്ടും ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നെങ്കില്‍ ഒരേ ആളുകളല്ല തുടര്‍ന്നും ഇതിലിടപെടുന്നതെന്ന്‌ വ്യക്‌തമാകുന്നുണ്ടല്ലോ. അത്രയെങ്കിലും ആലോചിക്കാനുള്ള വിവേകം യു.ഡി.എഫ്‌ കണ്‍വീനര്‍ക്കില്ലാതെപോയി. ഭീകരവാദാക്രമണത്തിന്റെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രംഗത്തെല്ലാം നമ്മുടെ രാഷ്‌ട്രീയ നേതാക്കള്‍ക്കും പത്രക്കാര്‍ക്കും ഇത്തരം യുക്‌തിരാഹിത്വം സംഭവിക്കുന്നുണ്ട്‌. ഐ.ജി: ടോമിന്‍ തച്ചങ്കരി നസീറിനെ ചോദ്യംചെയ്യാന്‍ ബംഗളുരിലേക്ക്‌ പോയപ്പോള്‍ അത്‌ മഅ്‌ദനിയെ രക്ഷിക്കാന്‍ കോടിയേരി ബാലകൃഷ്‌ണന്റെ നിയോഗമായി കണ്ട പത്രക്കാരും രാഷ്‌ട്രീയക്കാരുമുണ്ട്‌. ഭീകരവാദികളെ ചോദ്യം ചെയ്യുന്നതിന്റെ പ്രാഥമിക നടപടികളെക്കുറിച്ചുപോലും ഒരു പിടിപാടുമില്ലാത്തതുകൊണ്ടാണ്‌ മുഖ്യധാരാ പത്രങ്ങള്‍ ഒന്നാംപേരില്‍ ഈ വിഡ്‌ഢിത്തം എഴുന്നള്ളിച്ചത്‌. വിവിധ ഏജന്‍സികള്‍ ഒന്നിച്ചിരുന്നാണ്‌ ചോദ്യം ചെയ്യുന്നതെന്നും അതിന്റെ വിശദാംശങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടെന്നും എഴുതി നല്‍കാത്ത ഒരു ചോദ്യവും ചോദിക്കാനാവില്ലെന്ന പ്രാഥമിക ധാരണപോലും രാഷ്‌ട്രീയത്തിമിരം ബാധിച്ച പത്രങ്ങള്‍ക്കില്ലാതെപോയി. അന്നു സ്‌ഥലത്തില്ലാതിരുന്ന ഡി.ഐ.ജി: വിനോദ്‌ കുമാറാണ്‌ പോകേണ്ടതെന്നും ഐ.ജി തച്ചങ്കരി പോകരുതെന്നും അവര്‍ എല്ലാം പറയുകയുണ്ടായി. വളരെ പണ്ട്‌ നാട്ടിന്‍പുറങ്ങളില്‍ എസ്‌.ഐ.യെക്കാള്‍ കേമനാണ്‌ 'ഹെഡ്‌അങ്ങത്ത' എന്ന വിശ്വാസം നിലനിന്നിരുന്നു. നമ്മുടെ ഇന്നത്തെ പത്രക്കാര്‍ക്ക്‌ ഐ.ജി.യെക്കാള്‍ കൂടിയ ആളാണ്‌ ഡി.ഐ.ജി! ഭീകരവാദം വളരെ വികാരപരമായ ഒരു പ്രമേയമാണ്‌. ഒരു പ്രത്യേക മതന്യൂനപക്ഷത്തിനെതിരേ തിരിയുമെന്നതിനാല്‍ അത്‌ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു പ്രമേയവുമാണ്‌. യഥാര്‍ഥത്തില്‍ നിരപരാധിയായ ഒരാള്‍ ഇതിലൊക്കെപ്പെട്ടുപോയാല്‍ എന്താണ്‌ സംഭവിക്കുകയെന്നത്‌ മഅ്‌ദനിയുടെ ഒന്‍പതു വര്‍ഷത്തെ ജയില്‍ ജീവിതം നമ്മെ പഠിപ്പിക്കണം. മുന്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കും പാഠങ്ങളാകണം. താത്‌കാലിക വിജയങ്ങള്‍ ലക്ഷ്യംവയ്‌ക്കുന്ന പ്രമേയമായി തീവ്രവാദം മാറരുത്‌. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇവിടെ അതാണു നടക്കുന്നത്‌

2009, ഡിസം 3

അന്തിയ്ക്ക് വിരിയുന്ന ബുദ്ധി ജീവികള്

ഇതെന്താണ് ഈ അന്തിയ്ക്ക് വിരിയുന്ന പുതിയ ജീവി?അങ്ങനെയും ഒരു തരം ജീവികള്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. വേണമെങ്കില്‍ നിങ്ങള്‍ക്കും ഈ ജീവി വര്‍ഗ്ഗത്തിലേയ്ക്ക് കുടിയേറാം.അല്പം പണിപ്പെടണം എന്ന് മാത്രം. അതിന് വേണ്ടത് എന്തെന്നല്ലേ?നിങ്ങള്‍ക്ക് മുന്‍ നക്സലൈറ്റെന്നോ,ഭരണ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവനെന്നോ ഉള്ള പേരുണ്ടോ?അഡ്വക്കേറ്റ്, ഡോക്ടര്‍, മാധ്യമ പ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നിങ്ങനെ എന്തെങ്കിലും വര്‍ഗ്ഗത്തില്‍ പെടുത്താനുള്ള യോഗ്യതയുണ്ടോ? ക്യാമറ കണ്ടാല്‍ വാതോരാതെ എന്തിനെക്കുറിച്ചും പറയാനുള്ള ഉളുപ്പില്ലായ്മ ഉണ്ടോ?ആകാശത്തിന് ചുവട്ടിലുള്ള എന്തിനെക്കുറിച്ചും ഉളുപ്പില്ലാതെ അഭിപ്രായം പറയാനുള്ള ധൈര്യം (നാണമില്ലാത്ത) ഉണ്ടോ?സംസാരിയ്ക്കുന്നതിനിടയ്ക്ക് വല്ലപ്പോഴുമൊക്കെ ജാക് ദറിദ, നോം ചോംസ്കി തുടങ്ങിയവരെ ഉദ്ധരിയ്ക്കാന്‍ കഴിയുമോ? ഇതൊന്നുമല്ലെങ്കിലും പ്രശ്നമല്ല. ഏതെങ്കിലും ആനുകാലിക പ്രസിദ്ധീകരണത്തില്‍ സമകാലീന സംഭവങ്ങളെ ആര്‍ക്കും മനസ്സിലാകാത്ത തരത്തില്‍ വിശദീകരിയ്ക്കുന്ന ഒന്നോ രണ്ടോ ലേഖനം എഴുതുക. ഇതിലും ജാക് ദറിദ, നോം ചോംസ്കി തുടങ്ങിയവരെ ഉദ്ധരിയ്ക്കാന്‍ മറക്കരുത്. ചാനലില്‍ നിന്നുള്ള വിളി താനേ വന്നോളും. ഇല്ലെങ്കില്‍ ഈ പ്രസിദ്ധീകരണങ്ങളുടെ കോപ്പികള്‍ ചാനലുകളില്‍ നിങ്ങള്‍ക്ക് അറിയാവുന്നവര്‍ക്ക് വേണ്ട കുറിപ്പോടെ വിതരണം ചെയ്യുക. മേല്‍പറഞ്ഞതിനൊപ്പം വേണ്ട ചില കാര്യങ്ങള്‍ കൂടി ഉണ്ട്. തേച്ച് മിനുക്കിയ ഉടുപ്പ് (വസ്ത്രം ഖാദിയോ സാധാരണ പരുത്തിയോ ആണ് നല്ലത്. വേഷം പരുക്കന്‍ പരുത്തി കുര്‍ത്തയാണെങ്കില്‍ കൊള്ളാം. സാധാരണ ഉടുപ്പോ സാരിയോ ആയാലും തരക്കേടില്ല). കുറച്ച് ആധുനിക മുഖം സ്വീകരിയ്ക്കണമെങ്കില്‍ നമ്മുടെ ധനമന്ത്രി തോമസ് ഐസക്ക് ഇടുന്നപോലുള്ള കുര്‍ത്തകള്‍ നന്ന്. ഇതിനോടൊപ്പം ഒരു വടക്കേ ഇന്ത്യന്‍ മേല്‍മുണ്ട് (സ്റ്റോള്‍ എന്ന് ആംഗലേയം) കൂടി ആവാം. വൈകുന്നേരമായാല്‍ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ നിര്‍ദ്ദേശിയ്ക്കുന്ന സ്ഥലത്തെത്താന്‍ തയ്യാറായിരിയ്ക്കുക. അതിനായ കുളിച്ച് സുന്ദരി - സുന്ദരന്‍ ആവുക. ചാനലുകാര്‍ ഒരു മേക്കപ്പ് നടത്തുമെന്നതുകൊണ്ട് സ്വന്തമായി അത് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ചെയ്താലും ചാനലുകാര്‍ പിണങ്ങില്ല. ഇനി ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ - ചോദ്യം ചോദിയ്ക്കുന്ന ആളോ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോ പറയുന്നതൊന്നും തന്നെ ശ്രദ്ധിയ്ക്കാതിരിയ്ക്കുക. എപ്പോള്‍ സംസാരിയ്ക്കാന്‍ ആവശ്യപ്പെട്ടാലും തനിയ്ക്ക് പറയാന്‍ ഉള്ളത് മാത്രം പറഞ്ഞുകൊണ്ടേയിരിയ്ക്കുക. (ശ്രദ്ധിയ്ക്കുക - നിങ്ങള്‍ പറയുന്നത് കണ്ട്-കേള്‍ക്കുന്നവര്‍ക്ക് ബുദ്ധി ഉണ്ടെന്ന കാര്യം സമ്പൂര്‍ണമായി മറക്കുക). ബുദ്ധി ജീവി സ്വഭാവം കളയാതിരിയ്ക്കാനായി, ക്യാമറയിലേയ്ക്ക് നോക്കാതിരിയ്ക്കുക. പകരം എപ്പോഴും അനന്തതയിലേയ്ക്ക് നോക്കുക. ആകാശ ലക്ഷ്യത്തിലേയ്ക്കാവുന്നതാണ് എങ്കില്‍ ടെലിവിഷന്‍ വാര്‍ത്ത/ചര്‍ച്ച എന്ന ആവാസ വ്യവസ്ഥ നിലനില്‍ക്കുന്നടത്തോളം കാലം നിങ്ങള്‍ക്ക് അന്തിയ്ക്ക് വിരിയുന്ന ബുദ്ധിജീവിയായി വിലസാം.

2009, നവം 18

അഛന്മാർ പാഠം പഠിക്കുന്നില്ല......

നിലമ്പൂര്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി കേളകം അടയ്ക്കാത്തോടിലെ എന്‍.ടി.അനുവിന്റെ മരണത്തെക്കുറിച്ച് െൈക്രംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈ.എസ്.പി കെ.കെ.അജിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം പിതാവ് തങ്കച്ചന്‍, അനുവിനൊപ്പം താമസിച്ച് പഠിച്ചിരുന്ന അനുജത്തി അഞ്ജു എന്നിവരില്‍നിന്ന് മൊഴിയെടുത്തു. കഴിഞ്ഞമാസം 24നായിരുന്നു അനുവിന്റെ ദുരൂഹ മരണം. അനുവിന് സുഖമില്ലെന്നറിഞ്ഞ് 23ന് വൈകിട്ട് ഹോസ്റ്റലില്‍ എത്തിയ തന്നോട് മകള്‍ക്ക് അഹങ്കാരമാണെന്നും എത്രയും വേഗം കൊണ്ടുപോകണമെന്നും സിസ്റ്റര്‍ അഭി പറഞ്ഞതായി തങ്കച്ചന്‍ മൊഴിനല്‍കി. മുറിയില്‍ തളര്‍ന്ന് കിടക്കുകയായിരുന്ന മകളെ ആസ്​പത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം തന്നില്ല, പകരം ഓട്ടോ വിളിച്ചുതന്നു. നിലമ്പൂര്‍ ആസ്​പത്രിയിലേക്ക് പോകുംവഴി ഇനി തന്നെ ഹോസ്റ്റലിലേക്ക് വിടരുതെന്നും അവര്‍ കൊല്ലുമെന്നും കൈത്തണ്ടയിലെ മുറിഞ്ഞ പാടുകള്‍ കാണിച്ച് അനു പറഞ്ഞു. വഴിമധ്യേ രക്തം ഛര്‍ദിച്ച മകളെ നിലമ്പൂര്‍ താലൂക്ക് ആസ്​പത്രിയിലും പിന്നീട് മഞ്ചേരി ജില്ലാ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. കൈയില്‍ പണമില്ലാതിരുന്നതിനാല്‍ നിലമ്പൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് പണം പിരിച്ചുതന്നത്. മഞ്ചേരി ജില്ലാ ആസ്​പത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അവിടെ എത്തിയ രണ്ട് അധ്യാപകരും സിസ്റ്റര്‍മാരും നിര്‍ബന്ധിച്ചിരുന്നതിനാലാണ് കോഴിക്കോട് സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ചത്. മൂന്നുദിവസം മുമ്പ് അനുവിന്റെ വയറ്റില്‍ വിഷാംശം എത്തിയതായും വൃക്കകള്‍ തകര്‍ന്നതായും ഡോക്ടര്‍ അറിയിച്ചുവെന്നും മൊഴിയില്‍ പറയുന്നു. ഹോസ്റ്റലിലെ സ്ഥിരം സന്ദര്‍ശകരായ വൈദികര്‍ ഹബീസ് ജോസഫിനും യോഹന്നാനും രണ്ടുപേരെ വീതം കാല് തിരുമ്മാന്‍ സിസ്റ്റര്‍ അയക്കുക പതിവാണെന്നും അനുവിന്റെ സഹോദരി അഞ്ജു മൊഴിനല്കി. ഒരിക്കല്‍ തന്നോടൊപ്പം അയച്ച മെറീന എന്ന വിദ്യാര്‍ഥിനിയെ പറഞ്ഞയച്ചശേഷം ഫാ.ഹബീബ് തന്നെ കടന്നുപിടിക്കുകയും ചുംബിക്കുകയും രഹസ്യഭാഗങ്ങളില്‍ സ്​പര്‍ശിക്കുകയും ചെയ്തതായി അനുവിന്റെ മൊഴിയില്‍ പറയുന്നു. ഇതിനെതിരെ സിസ്റ്റര്‍ അഭിയോട് പരാതിപ്പെട്ടുവെങ്കിലും മറ്റാരോടും പറയരുതെന്നും വല്യപ്പനെപ്പോലെ കാണണമെന്നുമാണ് ഉപദേശിച്ചത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ സ്ഥിര താമസക്കാരനായ ഫാ.യോഹന്നാന്റെ കാര്‍ അനു കഴുകാറുണ്ടെന്നും ശനി, ഞായര്‍ മുഴുവന്‍ സമയവും അച്ചന്റെ കൂടെ അനുവിനെ സിസ്റ്റര്‍മാര്‍ പറഞ്ഞയക്കുമെന്നും അഞ്ജു മൊഴി നല്കി. മരിക്കുന്നതിന് മൂന്നുദിവസം മുമ്പ് കടയിലേക്ക് സാധനം വാങ്ങാനായി അനുവിനെ യോഹന്നാര്‍ അച്ചനും അഭി സിസ്റ്ററും ചേര്‍ന്ന് വിളിച്ച് കൊണ്ടുപോയതായി മറ്റ് കുട്ടികള്‍ അഞ്ജുവിനെ അറിയിച്ചിരുന്നു. എന്നാല്‍ ചേച്ചി ഉണ്ടായിരുന്നത് ആസ്​പത്രിയിലായിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാതായ അനുവിനെ മറ്റുള്ളവര്‍ക്ക് ഒപ്പം പ്രാര്‍ഥനാഹാളില്‍ പോകാതെ മുറിയില്‍ പൂട്ടുകയും ചേച്ചിയെ സിസ്റ്റര്‍മാര്‍ അടിക്കുന്നതും കരച്ചില്‍ പ്രാര്‍ഥനാഹാളില്‍ കേട്ടതായും അഞ്ജു മൊഴിനല്കി. വെള്ളിയാഴ്ച കാലത്ത് അനുജത്തി അടുക്കളയില്‍ പോയി വരുമ്പോള്‍ ചേച്ചിയുടെ കൈമുറിഞ്ഞ് ചോര ഒലിക്കുന്നതായും അഭി സിസ്റ്റര്‍ ഫോണുമായി കാവല്‍നില്പുണ്ടായിരുന്നതായും മൊഴിയില്‍ പറയുന്നു. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ താനാണ് ചേച്ചിയുടെ കൈയിലെ രക്തം കഴുകിക്കളഞ്ഞതെന്നും അഞ്ജുവിന്റെ മൊഴിയില്‍ പറയുന്നു.

2009, നവം 17

മുംബൈ ഇന്ത്യയുടേതാണെന്ന് സച്ചിന്‍

എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ട സ്ഥലമാണ് മഹാരാഷ്ട്രയെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചില്‍ ടെന്‍ഡുല്‍ക്കര്‍. ഞാനും മഹാരാഷ്ട്രക്കാരനാണ്. അതില്‍ അഭിമാനവുമുണ്ട്, പക്ഷേ പ്രാധമികമായി ഞാന്‍ ഇന്ത്യക്കാരനാണ്- സച്ചില്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ അവിടത്തുകാര്‍ മാത്രം താമസിച്ചാല്‍ മതിയെന്നും മറ്റു സംസ്ഥാനക്കാര്‍ പുറത്തുപോകണമെന്നുമുള്ള മഹാരാഷ്്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ആവശ്യത്തിനെതിരെ ഇതാദ്യമായാണ് സച്ചില്‍ പരസ്യമായി പ്രസ്താവന നടത്തുന്നത്. അന്താരാഷ്ട്ര ക്രക്കറ്റില്‍ 20വര്‍ഷം തികച്ചതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം എംഎന്‍എസിന്റെ മണ്ണിന്റെ മക്കള്‍ വാദത്തെ വിമര്‍ശിച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ശിവസേനാ മേധാവി ബാല്‍ താക്കറെയുടെ രൂക്ഷ വിമര്‍ശനം. ഒരു മറാത്തിയായതില്‍ അഭിമാനമുണ്ടെങ്കിലും താന്‍ പ്രധാനമായും ഒരു ഇന്ത്യക്കാരനാണെന്നും മുംബൈ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നുമുള്ള സച്ചിന്റെ പ്രസ്താവനയാണ് താക്കറെയെ ചൊടിപ്പിച്ചത്. സച്ചിന് ക്രിക്കറ്റിലാണ് ശ്രദ്ധിക്കേണ്ടതെന്നും ഇത്തരം രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് ഭൂഷണമല്ലെന്നും രാഷ്ട്രീയത്തിന്റെ പിച്ചില്‍ നിന്നു മാറിനില്‍ക്കുന്നതാണ് സച്ചിന് നല്ലതെന്നും താക്കറെ പാര്‍ട്ടിയുടെ മുഖപത്രമായ സാംനയുടെ എഡിറ്റോറിയല്‍ പേജില്‍ താക്കറെ പറഞ്ഞിരിക്കുന്നത്.

ക്ഷേത്രത്തിനുള്ളില്‍ അനാശാസ്യം:

 ചെന്നൈ: ക്ഷേത്രത്തിനുള്ളില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ കേസില്‍ കാഞ്ചീപുരം മചേശ്വരര്‍ ക്ഷേത്രത്തിലെ പൂജാരി കോടതിയില്‍ കീഴടങ്ങി. ഏതാനും ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന പൂജാരി ദേവനാഥന്‍ തിങ്കളാഴ്‌ച ഉച്ചയോടെ കാഞ്ചീപുരത്തെ ഒന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയിലാണ്‌ കീഴടങ്ങിയത്‌. ക്ഷേത്രത്തിലെത്തുന്ന വനിതകളുമായി ഗോപുരത്തിനു സമീപത്തുവച്ച് ശാരീരിക ബന്ധത്തില്‍ഏര്‍പ്പെടുകയും അതു മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയുമായുരുന്നു പൂജാരി ചെയ്തുവന്നിരുന്നത്. കാഞ്ചീപുരത്തെ ഒരു കടയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തതോടെയാണ്‌ പൂജാരി ദേവനാഥന്റെ പ്രവൃത്തികള്‍ വെളിച്ചത്തു വന്നത്‌. മൊബൈല്‍ എം.എം.എസ്‌ , വീഡിയോ സിഡി കള്‍, ഇന്റര്‍നെറ്റ്‌ എന്നിവയിലൂടെ പൂജാരിയുടെയും യുവതികളുടെയും ആഭാസരംഗങ്ങള്‍ പുറം ലോകത്തെത്തി. സംഭവം പുറംലോകമറിഞ്ഞതോടെ ദേവനാഥന്‍ ഒളിവില്‍പ്പോവുകയായിരുന്നു. ഇയാള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ്‌ ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട്‌ കാഞ്ചീപുരത്തെ വീഡിയോ പാര്‍ലറുകളില്‍ പോലീസ്‌ റെയ്‌ഡ്‌ നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ്‌ ദേവനാഥന്‍ കോടതിയില്‍ കീഴടങ്ങിയത്‌. ക്ഷേത്രദര്‍ശനത്തിനെത്തിയ നാലു ഭക്തകളെ ഉള്‍പ്പെടുത്തിയാണ്‌ പൂജാരി ആഭാസരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. 36 കാരനായ ദേവനാഥന്‌ ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്‌.

2009, നവം 11

ജീവന്‍റെ ഉല്‌പത്തി......

ജീവന്‍റെ ഉല്‌പത്തിയെക്കുറിച്ചും ഈ പ്രപഞ്ചത്തില്‍ വേറെ എവിടെയെങ്കിലും ജീവനുണ്ടോ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളെ ഗൌരവപൂര്‍വം സമീപിക്കുമെന്ന് വത്തിക്കാനിലെ ജ്യോതിനിരീക്ഷണ ശാലയുടെ ഡയറക്‌ടറും ജ്യോതിശാസ്‌ത്രജ്ഞനുമായ റവ. ജോസ് ഗബ്രിയേല്‍ ഫ്യൂണസ്. അഞ്ച് ദിവസമായി ചേര്‍ന്ന ജ്യോതി ശാസ്‌ത്രജ്ഞരുടെയും ഭൌതിക ശാസ്‌ത്രജ്ഞരുടെയും ജൈവ ശാസ്‌ത്രജ്ഞരുടെയും മറ്റ് പ്രമുഖരുടെയും യോഗത്തില്‍ ഗോളാന്തരങ്ങളിലെ ജീവനെക്കുറിച്ച് നടന്ന ചര്‍ച്ചയിലാണ് ഫൂണസ് ഇക്കാര്യത്തില്‍ വത്തിക്കാന്‍റെ നിലപാട് വ്യക്തമാക്കിയത്. ജീവന്‍റെ ഉല്പത്തിയെക്കുറിച്ചും പ്രപഞ്ചത്തില്‍ വേറെ എവിടെയെങ്കിലും ജീവനുണ്ടോ എന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യാനായി ചേര്‍ന്ന യോഗത്തില്‍ ഈശോസഭാ വൈദികനായ ഫ്യൂണസ് പ്രബന്ധം അവതരിപ്പിച്ചിരുന്നു. അന്യഗ്രഹജീവിതത്തെ സംബന്ധിച്ച് തത്വശാസ്ത്രപരമയും ദൈവശാസ്ത്രപരമായും നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ, ജീവശാസ്‌ത്രപരമായ വാദങ്ങള്‍ മാത്രമാണ് തന്‍റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിട്ടുള്ളതെന്ന് ഫ്യുണസ് പറഞ്ഞു. അതേസമയം, വത്തിക്കാന്‍ ഇത്തരത്തിലൊരു യോഗം വിളിച്ചത് അവസരോചിതമാണെന്ന് അരിസോണ സര്‍വ്വകലാശാലയിലെ ജ്യോതിശാസ്ത്ര പ്രൊഫസറായ ക്രിസ് ഇംപി പറഞ്ഞു. ഈ പ്രപഞ്ചത്തിലെ ജീവിതം, മതവും ശാസ്‌ത്രവും ഒരുമിച്ചുള്ളതാണ്. ജീവശാസ്‌ത്രപരമായ പ്രപഞ്ചത്തിലെ സംഭവ വികാസങ്ങളെക്കുറിച്ച് ജ്യോതിശാസ്ത്രജ്ഞന്മാരുമായിട്ട് കത്തോലിക്കാസഭ ചര്‍ച്ച നടത്തുന്നതിന് അടിസ്ഥാനമുണ്ടെന്നും ക്രിസ് ഇംപി പറഞ്ഞു. അക്രൈസ്‌തവരുള്‍പ്പെടെ യു എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, ചിലി എന്നിവിടങ്ങളില്‍ നിന്നുള്ള മുപ്പതോളം ശാസ്‌ത്രജ്ഞരാണ് യോഗത്തില്‍ പങ്കെടുത്തത്. ആധുനികകാലത്തെ ഏറ്റവും വലിയ വിപത്താണ്‌ മാര്‍ക്‌സിസമെന്ന്‌ രണ്ടുവര്‍ഷം മുമ്പ്‌ ബെനഡിക്‌ട് പതിനാറാമാന്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മാര്‍ക്‌സിന്റെ സാമൂഹിക-സാമ്പത്തികസിദ്ധാന്തങ്ങള്‍ ശരിയാണെന്നാണ്‌ സഭ പിന്നീട് വിലയിരുത്തിയിരുന്നു. സൗരയൂഥത്തിന്‍റെ കേന്ദ്രം സൂര്യനാണെന്ന കണ്ടെത്തലിന്‍റെ പേരില്‍ ഗലീലിയോയെയും 'പരിണാമസിദ്ധാന്ത'ത്തിന്‍റെ പേരില്‍ ചാള്‍സ്‌ ഡാര്‍വിനെയും ശത്രുക്കളായി പ്രഖ്യാപിച്ച സഭ വര്‍ഷങ്ങള്‍ക്കു ശേഷം തെറ്റ്‌ ഏറ്റുപറഞ്ഞിരുന്നു

2009, സെപ്റ്റം 9

'വീട്ടില്‍ കയറുന്നത്‌ പാപം... ദൈവത്തിനെന്തിനാ സ്വര്‍ണവും പണവും..'

വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്നത്‌ പാപമാണ്‌. അതുകൊണ്ടാ ഞാന്‍ ക്ഷേത്രങ്ങളില്‍ കയറുന്നത്‌.... ദൈവത്തിനെന്തിനാ സ്വര്‍ണവും പണവും.... ക്ഷേത്രക്കവര്‍ച്ചക്കേസില്‍ ചൊവ്വാഴ്‌ച പേരാവൂരില്‍ അറസ്റ്റിലായ പാമ്പാളി ശശിയുടെ വാക്കുകളാണിത്‌. അറസ്റ്റ്‌ വിവരം അറിയിക്കാന്‍ ഇരിട്ടി ഡിവൈ.എസ്‌.പി. വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിനിടെ നിറഞ്ഞ ചിരിയോടെയാണ്‌ ശശി തന്റെ മോഷണത്തെക്കുറിച്ച്‌ വിവരിച്ചത്‌. 'ഒരു ക്ഷേത്രം ഞാന്‍ കണ്ണുവെച്ചാല്‍ മോഷ്ടിക്കും മുമ്പ്‌ വിളക്ക്‌ കത്തിക്കും. എന്നിട്ട്‌ പ്രാര്‍ഥിക്കും. അതുകൊണ്ടുതന്നെ മോഷണത്തിന്‌ പോകുമ്പോള്‍ ഇതുവരെ പാമ്പോ പട്ടിയോ ഒന്നും കടിച്ചിട്ടില്ല...' ശശി പറഞ്ഞു. 12-ാം വയസ്സില്‍ മോഷണക്കുറ്റത്തിന്‌ ദുര്‍ഗുണപരിഹാര പാഠശാലയില്‍ കഴിഞ്ഞിട്ടുണ്ട്‌ ഇയാള്‍. ആദ്യ കേസില്‍ ഞാന്‍ മോഷണം നടത്തിയിട്ടില്ലെന്ന്‌ ശശി പറഞ്ഞു. പിന്നീട്‌ അങ്ങനെയായി. പിന്നെ നന്നായി ജീവിക്കാന്‍ ശ്രമിച്ചാലും നാട്ടുകാരും പോലീസും സമ്മതിക്കില്ല. എവിടെ മോഷണം നടന്നാലും എന്നെ പൊക്കും. 12 വയസ്സിനുശേഷം താന്‍ ജയിലിനുപുറത്ത്‌ ജിവിച്ചത്‌ രണ്ടോ മൂന്നോ വര്‍ഷം മാത്രമാണെന്ന്‌ ശശി പറഞ്ഞു. ഭൂരിഭാഗം കാലവും കേരളത്തിലെയും കര്‍ണാടകയിലെയും ജയിലുകളിലായിരുന്നു. കുടകിലാണ്‌ കൂടുതല്‍ ക്ഷേത്രമോഷണങ്ങള്‍ നടത്തിയത്‌. അവിടത്തെ ഭണ്ഡാരങ്ങള്‍ പൊളിച്ചാല്‍ വന്‍ തുക കിട്ടും. ഒരിക്കല്‍ ഒരുക്ഷേത്രത്തില്‍ നിന്ന്‌ മൂന്നുലക്ഷം രൂപവരെ ലഭിച്ചിട്ടുണ്ടത്രെ. ക്ഷേത്രത്തിനുള്ളില്‍ കയറിയാലും ശശി വിഗ്രഹം മോഷ്ടിക്കാറില്ല. അതിന്മേല്‍ ചാര്‍ത്തിയ ആഭരണങ്ങളാണ്‌ ലക്ഷ്യം. ഈ ആഭരണങ്ങള്‍ തുച്ഛമായ വിലയ്‌ക്കാണ്‌ ഇയാള്‍ വില്‍ക്കുക. താന്‍ മൂലം പണക്കാരായ ഒട്ടേറെ സ്വര്‍ണക്കടക്കാരുണ്ടെന്ന്‌ ശശി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. കുടകില്‍ ശശി 'മലയാളി ശശി' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. തിത്തിമത്തിലായിരുന്നു ഇയാളുടെ ഭാര്യവീട്‌. ഇപ്പോള്‍ ഭാര്യ വിട്ടുപോയി. ഇനിയെങ്കിലും നന്നാകാന്‍ ആഗ്രഹമുണ്ടോ എന്ന്‌ പോലീസ്‌ ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു മറുപടി-'നിങ്ങള്‍ സഹായിച്ചാല്‍ ഞാന്‍ നന്നായി ജീവിക്കാം'

2009, ജൂൺ 29

Mathrubhumi Photo Gallery

Mathrubhumi Photo Gallery

2009, ജൂൺ 28

കമലദളം കൊഴിഞ്ഞു ........

2009, ജൂൺ 25

പാഞ്ചാലിയുടെ വസ്‌ത്രാക്ഷേപ സമയത്ത്‌ നിശ്ശബ്ദനായിരുന്ന ഭീഷ്‌മരുടെ അവസ്ഥയാണ്‌ ഇന്ന്‌ അഴീക്കോടിന്‌. ദുര്യോധനനോടുള്ള കടപ്പാടുകൊണ്ടാണ്‌ നിശ്ശബ്ദനായതെന്ന്‌ അദ്ദേഹം പിന്നീട്‌ പറയുകയുണ്ടായി. ഇതുതന്നെയാണ്‌ പിണറായിക്കെതിരായ അഴിമതി ആരോപണത്തില്‍ അഴീക്കോട്‌ സ്വീകരിച്ച മാര്‍ഗവും.

2009, ജൂൺ 23

kunchiraman.: I shall go too in silence leaving Not even a fingerprint on this crowded earth; Carrying away my birdin flight voice and The hundred misunderstandings that destroyed My alliances with you and you and you... നാലപ്പാട്ട്‌ സുലോചന
ബൈബിളില്‍ ലാസര്‍ എന്ന കഥാപാത്രം മരിക്കുമ്പോള്‍ വിലപിക്കുന്നവരോടൊപ്പം കരയുന്ന കര്‍ത്താവിനെയും നാം കാണുന്നു-ഉയര്‍ത്താന്‍ ശേഷിയുണ്ടായിട്ടും കൂടെകരയുന്ന യേശുവിനെ. കരയുക എന്നത്‌ മോശം കാര്യമല്ല. കരയുന്നവരോടൊപ്പം കരയുന്നവനേ കൂടുതല്‍ ശക്തമായി ഇടപെടാനാകൂ. ഉയര്‍ത്താന്‍ കഴിയൂ. കരയാനും ചിരിക്കാനും അറിയാത്തവര്‍ നല്ല ഭരണാധികാരികളല്ല
വാക്കുകള്‍കൊണ്ട് ഇനിയൊരാളും വേട്ടയാടുകയില്ല. ഫോണ്‍കോളുകളിലൂടെ അശ്ലീല പ്രവാഹമോ ഭീഷണികളോ ഇനി തേടിപ്പോവില്ല. കഥകളിലും കവിതകളിലും ആരുടെയൊക്കെയോ സദാചാര കല്‍പ്പനകളെ പൊള്ളിക്കുന്ന വാങ്മയങ്ങള്‍ നിറഞ്ഞു പോയതിന്‍റെ പേരില്‍ ഇനിയൊരാളും, ചീത്ത സ്ത്രീ' എന്നു വിരല്‍ ചൂണ്ടുകയില്ല. കൂടുതലിഷ്ടം കൃഷ്ണനോടോ അള്ളാഹുവിനോടോ എന്നു തീര്‍ച്ചയായും ഇനിയാരും ചോദിക്കുകയുമില്ല. എല്ലാ വിവാദങ്ങളും ഇനി നിശബ്ദമാകും. അല്ലെങ്കില്‍ ഒരു പക്ഷേ, കമലാദാസ് എന്ന മാധവിക്കുട്ടി എന്ന സുരയ്യയെച്ചൊല്ലി ഭൂമിയില്‍ പുതിയ വിവാദങ്ങള്‍ കത്തിപ്പിടിക്കുകയോ പഴയവ പുനരുജ്ജീവിപ്പിക്കപ്പെടുകയോ ചെയ്യും. എന്തായാലും, തന്നെക്കുറിച്ചു ലോകം പറയുന്നതു കേട്ടു കലമ്പാനും എഴുതുന്നതു വായിച്ചു പരിഭവിക്കാനും, ഒടുവില്‍ അതൊക്കെയും മറന്ന് എന്നെ സ്നേഹിക്കൂ' എന്നു നമ്മോടാജ്ഞാപിക്കാനും ഇനി മാധവിക്കുട്ടി ഇല്ല. കൈനിറയെ കവിതകളും കഥകളുമായി സാഹിത്യത്തിന്‍റെ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെടാന്‍ അക്ഷരങ്ങളുടെ മായാവിനി ഇനിയില്ല