2012, ജൂലൈ 19

മനുഷ്യനെ ഗിനിപ്പന്നികളാക്കരുത്


 വന്‍കിട ഔഷധനിര്‍മാണ കമ്പനികളുടെ മരുന്നു പരീക്ഷണവലയില്‍ കുടുങ്ങിയവരില്‍ കര്‍ണാടകയിലെ മലയാളി നേഴ്സിങ് വിദ്യാര്‍ഥികളും നേഴ്സുമാരും. വന്‍ തുക പ്രതിഫലത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ നിര്‍ധനകുടുംബങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികള്‍ മരുന്നുപരീക്ഷണത്തിനുള്ള "ടെസ്റ്ററാ"യി. 50,000 രൂപ മുതല്‍ അഞ്ചുലക്ഷം രുപ വരെയുള്ള പ്രതിഫലത്തിന്റെ ആകര്‍ഷണത്തില്‍ കുട്ടികള്‍ വീണുപോകുകയാണ്. കോട്ടയം ചിങ്ങവനം സ്വദേശിയായ നേഴ്സിങ് വിദ്യാര്‍ഥി ലക്ഷക്കണക്കിനു രൂപ സമ്പാദിക്കുകയും കാര്‍ വാങ്ങുകയും ചെയ്തത് മാതാപിതാക്കള്‍ ചോദ്യംചെയ്തപ്പോള്‍ യുവാവ് വിവരങ്ങള്‍ തുറന്നു പറഞ്ഞു.

മെലിഞ്ഞിരുന്ന യുവാവ് ഇപ്പോള്‍ തടിച്ച നിലയിലാണ്. ഗോവയിലാണിപ്പോള്‍ ജോലി. കോട്ടയം, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള നിരവധി നേഴ്സിങ് വിദ്യാര്‍ഥികള്‍ മരുന്നുപരീക്ഷണത്തിന് ഇരയായിട്ടുണ്ട്. ബിഎസ്സി നേഴ്സിങ് വിദ്യാര്‍ഥികളും ഈ കെണിയില്‍ വീഴുന്നു. ഹിമാചല്‍പ്രദേശ്, ഗോവ സംസ്ഥാനങ്ങളിലെ മരുന്നു നിര്‍മാണ കമ്പനികള്‍ക്കു വേണ്ടിയാണ് ബംഗളൂരു കേന്ദ്രമാക്കിയ ഏജന്റുമാര്‍ നേഴ്സിങ് വിദ്യാര്‍ഥികളെ വലയിലാക്കുന്നത്. "ടെസ്റ്റര്‍" മാസങ്ങളോളം മരുന്നുകമ്പനികളുടെ നിരീക്ഷണത്തിലാവും. പൂര്‍ണസമ്മതത്തോടെയാണ് ടെസ്റ്ററാവുന്നതെന്നും മരണം സംഭവിച്ചാല്‍ പോലും താന്‍ മാത്രമാണ് ഉത്തരവാദി എന്നും നൂറുരുപ മുദ്രപത്രത്തില്‍ വിദ്യാര്‍ഥികളില്‍നിന്ന് കമ്പനികള്‍ എഴുതിവാങ്ങും. മരുന്നിന് അപകടമില്ല എന്ന് വിദ്യാര്‍ഥികളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ വിദഗ്ധരായ ഡോക്ടര്‍മാരെയും നിയോഗിക്കുന്നു. ബംഗളൂരുവിലെ വന്‍കിട ആശുപത്രികളും ക്ലിനിക്കുകളുമാണ് പലപ്പോഴും പരീക്ഷണശാലകള്‍. മരുന്നുല്‍പ്പാദന കമ്പനികളിലും വിദ്യാര്‍ഥികളെ കൊണ്ടുപോകാറുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളുടെ പരീക്ഷണത്തിനാണ് കൂടുതലായും വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നത്. ആരോഗ്യമുള്ളവരെയും കുറഞ്ഞവരെയും ഇതിനായി പരിഗണിക്കും. പുതിയ മരുന്ന് കണ്ടുപിടിക്കുമ്പോള്‍ മൂന്നാംഘട്ടത്തില്‍ മാത്രമേ മനുഷ്യനില്‍ പരീക്ഷിക്കാവൂ എന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം. എന്നാല്‍, ഇവിടെ ഒന്നാംഘട്ടത്തില്‍ തന്നെയാണ് നേഴ്സിങ് വിദ്യാര്‍ഥികളിലെ പരീക്ഷണം. ഒന്നാം ഘട്ടത്തില്‍ എലി, മുയല്‍, നായ തുടങ്ങിയ മൃഗങ്ങളിലാണ് പരീക്ഷിക്കേണ്ടത്. ഇതു വിജയിച്ചാല്‍ രണ്ടാംഘട്ടമായി കുരങ്ങനില്‍ പരീക്ഷിക്കും. ഇതു വിജയിച്ചെന്ന് പൂര്‍ണ ബോധ്യം വന്നാല്‍ മാത്രം, എല്ലാ സുരക്ഷാ സംവിധാനവും ഒരുക്കി മനുഷ്യനില്‍ പരീക്ഷിക്കാവൂ എന്നാണ് നിര്‍ദേശം. അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ സമയദൈര്‍ഘ്യമുള്ള പ്രക്രിയയാണിത്. ഇന്ത്യയില്‍ ഇപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ മാറുന്ന സ്ഥിതിയുണ്ട്. നാലുവര്‍ഷത്തിനുള്ളില്‍ 2032 പേര്‍ മരുന്ന്പരീക്ഷണങ്ങള്‍ക്ക് ഇരയായി മരിച്ചുവെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സന്നദ്ധ സംഘടനകള്‍ സൂചിപ്പിച്ചിരുന്നു.

മനുഷ്യനെ ഗിനിപ്പന്നികളാക്കരുത് എന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തു. നേഴ്സിങ് ജോലിക്ക് സ്വകാര്യമേഖലയില്‍ 3000 രുപമുതല്‍ ഏഴായിരം രുപ വരെ മാത്രമാണ് വേതനം. ചെലവും കഴിഞ്ഞ് വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ ഇതു തികയില്ല. സാമ്പത്തികഭാരവും വീട്ടിലെ ദാരിദ്ര്യവുമാണ് കുട്ടികള്‍ പരീക്ഷണത്തിന് വഴിപ്പെടാന്‍ കാരണം. വീട്ടുകാര്‍ പലപ്പോഴും ഇതറിയാറില്ല. ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടി എന്നാവും അവര്‍ കരുതുക. മരുന്നിന്റെ സ്വഭാവം അനുസരിച്ചാണ് പ്രതിഫലം. ഗുരുതരമായ പാര്‍ശ്വഫലമുണ്ടാകാനിടയുള്ള മരുന്നിന് കൂടുതല്‍ തുക ലഭിക്കും. നേഴ്സിങ് കോളേജ് അഡ്മിഷന്റെ ഏജന്റുമാര്‍ ഇതിന്റെയും ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. രാസവസ്തു-വളം മന്ത്രാലയത്തിനു കീഴിലെ കെമിക്കല്‍സ് ആന്റ് പെട്രോ കെമിക്കല്‍സ് വകുപ്പാണ് ഇന്ത്യയില്‍ മരുന്ന് നിര്‍മാണവും വിലനിര്‍ണയവും നിയന്ത്രിക്കുന്നത്. വിപണനം മാത്രമാണ് ആരോഗ്യവികുപ്പിനു കീഴില്‍. വിദേശ രാജ്യങ്ങളിലെല്ലാം മരുന്നു പരീക്ഷണത്തിന് മനുഷ്യനെ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ഇതുമൂലം ബഹുരാഷ്ട്രകമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ